ലോസ് ആഞ്ചലസ്: സൗത്ത് ലോസ് ആഞ്ചലസിലെ ഫിഗറോവ കോറിഡോർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ സെക്സ് റാക്കറ്റ് തകർത്ത് ഫെഡറൽ അധികൃതർ. പത്ത് പേരെ അറസ്റ്റ് ചെയ്തതായി യുഎസ് ഫെഡറൽ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും യുവതികളെയും ഭീഷണിപ്പെടുത്തിയും മയക്കുമരുന്നിന് അടിമകളാക്കിയും ലൈംഗിക ജോലികൾക്ക് നിർബന്ധിച്ചിരുന്ന ക്രൂരമായ സംഘമാണ് പിടിയിലായത്.
'ഓപ്പറേഷൻ ബ്രോക്കൺ ബ്ലേഡ്' എന്ന പേരിൽ ഫെഡറൽ ഏജൻസികളും ലോസ് ആഞ്ചലസ് പൊലീസും സംയുക്തമായി നടത്തുന്ന വലിയ സുരക്ഷാ കാമ്പെയ്‌ന്റെ രണ്ടാം ഘട്ടമായാണ് ഈ അറസ്റ്റുകൾ നടന്നത്. കുപ്രസിദ്ധ കുറ്റവാളി സംഘമായ 'ഹൂവർ ക്രിമിനൽ ഗാംഗ്' അംഗങ്ങളും, സൗത്ത് ലോസ് ആഞ്ചലസിലെ 'സ്റ്റേഡിയം ഇൻ & സ്പാസ്' മോട്ടൽ മാനേജരായ മുകേഷ്കുമാർ രാംഭായ് അഹിർ (45) എന്നിവരാണ് പിടിയിലായ പ്രമുഖർ. 2021 ഫെബ്രുവരി മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ ഈ പ്രദേശത്തെ ലൈംഗികക്കടത്ത് പൂർണ്ണമായും നിയന്ത്രിച്ചിരുന്നത് ഇവരായിരുന്നുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
പണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ പെൺകുട്ടികളെയും, പ്രത്യേകിച്ച് 14 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ വരെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. ആഡംബര ജീവിതം വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ഇവരെ വലയിലാക്കിയ ശേഷം മയക്കുമരുന്ന് നൽകിയും ക്രൂരമായി മർദ്ദിച്ചും തങ്ങളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു ഇവരുടെ രീതി.
ഇരകളിൽ നിന്നും പണം മുഴുവൻ ഈ സംഘം തട്ടിയെടുത്തിരുന്നു. നിയമങ്ങൾ അനുസരിക്കാത്ത കുട്ടികളെ പട്ടിണിക്കിടുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കേസിലെ പ്രതികളിലൊരാളായ കാമറൂൺ ലോക്കറ്റ് (23) എന്നയാൾ 2024 നവംബറിൽ ഒരു ഇരയെ ക്രൂരമായി മർദ്ദിക്കുകയും ആ പെൺകുട്ടിയുടെ കവിളിലെ മാംസം കടിച്ചുപറിച്ചെടുക്കുകയും ചെയ്തതായി പ്രൊസിക്യൂട്ടർമാർ വെളിപ്പെടുത്തി.
തുടർന്ന് പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ച ഇയാൾ, പരിക്കിനെക്കുറിച്ച് പോലീസിനോട് കള്ളം പറയാൻ അവളെ നിർബന്ധിക്കുകയും ചെയ്തു. മറ്റൊരു പ്രതിയായ ഖലീദ് മൗട്ടൻ (26) എന്നയാൾ 2025 ജൂലൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും, അന്നുതന്നെ അവളെ വീണ്ടും ലൈംഗിക ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു.മോട്ടൽ മാനേജരായ മുകേഷ്കുമാർ അഹിർ ഈ മാഫിയ സംഘത്തിൽ നിന്നും 64,000 ഡോളറിലധികം കൈപ്പറ്റുകയും ഇത് ഫെഡറൽ ഏജൻസികളുടെ കണ്ണുവെട്ടിച്ച് ബാങ്കുകളിൽ നിക്ഷേപിക്കാൻ സഹായിക്കുകയും ചെയ്തു.
കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് കുറഞ്ഞത് 15 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. ഫിഗറോവ കോറിഡോറിനെ ഇത്തരം കുറ്റവാളികളിൽ നിന്നും പൂർണ്ണമായി മോചിപ്പിക്കുമെന്നും ഇരകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും എൽഎപിഡി ചീഫ് ജിം മക്ഡൊണൽ വ്യക്തമാക്കി. ലൈംഗികക്കടത്ത് പതിവായ ഈ പ്രദേശത്ത് മുൻപും സമാനമായ വലിയ ഓപ്പറേഷനുകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ ഗാംഗിന്റെ താത്കാലിക നേതാവായിരുന്ന അമയ ആംസ്റ്റഡ് (25) എന്ന യുവതി ഉൾപ്പെടെ 11 പേരെ പോലീസ് പിടികൂടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
