സാന്‍ ജോസ്: എഐ ചാറ്റ്ബോട്ടിന്റെ തെറ്റായ നിര്‍ദ്ദേശങ്ങള്‍ വിശ്വസിച്ച് മരുന്നുകള്‍ അമിത അളവില്‍ കഴിച്ചതിനെ തുടര്‍ന്ന് 19 കാരന്‍ മരിച്ച സംഭവത്തില്‍ നിര്‍മ്മിത ബുദ്ധി രംഗത്തെ പ്രമുഖ കമ്പനിയായ ഓപ്പണ്‍എഐ നിയമക്കുരുക്കിലേക്ക്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സാം നെല്‍സണ്‍ ആണ് മരുന്ന് കൂട്ടി കലര്‍ത്തി കഴിച്ച് ദാരുണമായി മരണപ്പെട്ടത്. സംഭവത്തില്‍ കമ്പനിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് യുവാവിന്റെ കുടുംബം രംഗത്തെത്തി.
യുഎസ് കോണ്‍ഗ്രസ് ഹിയറിങ്ങില്‍ പങ്കെടുത്ത സാമിന്റെ അമ്മ ലെയ്ല ടര്‍ണര്‍-സ്‌കോട്ട്, മകനും ചാറ്റ്ബോട്ടും തമ്മില്‍ നടന്ന 700 ല്‍ അധികം സന്ദേശങ്ങളുടെ വിവരങ്ങള്‍ പരസ്യമാക്കി. വേദനാസംഹാരികളും വിഷാദരോഗത്തിനുള്ള മരുന്നുകളും മദ്യത്തോടൊപ്പം ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാനാണ് സാം ചാറ്റ്ജിപിടിയെ സമീപിച്ചത്. തുടക്കത്തില്‍ ഇത്തരം വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകാതിരുന്ന സിസ്റ്റം, പിന്നീട് ഉപയോക്താക്കളുടെ എന്‍ഗേജ്മെന്റ് കൂട്ടാനായി വരുത്തിയ മോഡല്‍ മാറ്റങ്ങള്‍ക്ക് ശേഷമാണ് മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് തെറ്റായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങിയതെന്ന് കുടുംബം തെളിവുസഹിതം വ്യക്തമാക്കുന്നു.
ഉപയോക്താക്കളുടെ ജീവന്റെ സുരക്ഷയേക്കാള്‍ സ്വന്തം ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിനാണ് ടെക് കമ്പനികള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഹിയറിങ്ങില്‍ സാക്ഷ്യപ്പെടുത്തിയ മെറ്റയിലെ മുന്‍ ഗവേഷകന്‍ ജെയ്സണ്‍ സാറ്റിസാഹനും ആരോപിച്ചു. അതിനിടെ യുവാവിന്റെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച ഓപ്പണ്‍എഐ, ചോദ്യം ചെയ്യപ്പെട്ട പഴയ എഐ മോഡല്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് വിശദീകരണം നല്‍കി. എന്നാല്‍ കമ്പനിയുടെ ജാഗ്രതക്കുറവാണ് മകന്റെ ജീവനെടുത്തതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
