ഛായ്...! ഇ.പി. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായ് വിജയന് തങ്ങളുടെ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്നാണ് ബിജെപിയുടെ കേരള പ്രഭാരിക്കൂന്തം പ്രകാശ് ജാവഡേക്കർ പറയുന്നത്. സിപിഎമ്മിന്റെ ഗതിയും ഗതികേടും നന്നായി അറിയാവുന്നതുകൊണ്ടാണ് ജയരാജൻ ഏറെ ജാഗ്രതയോടെ ബിജെപിയിലേക്ക് ഒരു പാലമിട്ടതെന്നാണ് ശോഭാ സരേന്ദ്രനും പറഞ്ഞുവച്ചത്. എന്തായാലും തെരഞ്ഞെടുപ്പുദിനത്തിലെ ഏറ്റവും മുന്തിയ വിവാദനായകനായ വീരൻ ഇപിയല്ലാതെ മറ്റാരുമല്ല.
പത്തുനാല്പതു സംവത്സരത്തോടടുത്തു നടന്ന ഒരു സംഭവമാണിപ്പോൾ ഓർമ്മ വരുന്നത്. അന്നൊരുനാൾ സിപിഎമ്മിന്റെ എറണാകുളം സമ്മേളനത്തിൽ എം.വി. രാഘവൻ ഒരുഗ്രൻ രേഖ അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചത് ഓർക്കുന്നണ്ടോ..? അത് കേരള രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് എം.വി. രാഘവൻ സിപിഎമ്മിൽനിന്ന് ക്ലീൻ ഔട്ട്..!
കണ്ണൂരിൽ എം.വി. രാഘവൻ സിപിഎമ്മിനാൽ കായികമായും മാനസികമായും രാഷ്ട്രീയമായും ആക്രമിക്കപ്പെട്ടു. കോൺഗ്രസിനെ നേരിടാൻ മുസ്ലിംലീഗിനെ കൂട്ടണമെന്നു പറഞ്ഞ് രേഖ അവതരിപ്പിച്ച എം.വി. രാഘവൻ പിന്നീട് കോൺഗ്രസിന്റെ സംരക്ഷണ വലയത്തിനകത്തുനിന്ന് സിപിഎമ്മിനെതിരെ ഉറഞ്ഞുതുള്ളി. അദ്ദേഹം രൂപീകരിച്ച സിഎംപി യുഡിഎഫിന്റെ ഘടകകക്ഷിയായി. യുഡിഎഫിലെത്തിയപ്പോൾ എം.വി. രാഘവൻ ആദ്യം മത്സരിച്ചത് അഴീക്കോട് മണ്ഡലത്തിലായിരുന്നു. അന്ന് അദ്ദേഹത്തെ നേരിടാൻ സിപിഎം നിയോഗിച്ച ഗാട്ട ഗുസ്തി ഫയൽവാനായിരുന്നു ഇ.പി. ജയരാജൻ. 1987ൽ ഡിവൈഎഫ്‌ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റുകൂടിയായിരുന്നു ജയരാജൻ. നിർഭാഗ്യവശാൽ നിർണായക തിരഞ്ഞെടുപ്പിൽ രാഘവൻ ഇ.പി.യെ മലർത്തിയടിച്ചു.
ഇതുകഴിഞ്ഞാണ് 1995ൽ ഇ.പി. ജയരാജൻ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് വരുന്നതിനിടയിൽ വെടിയേറ്റ് അത്ഭുതകരമായി രക്ഷപ്പെട്ട വീരകഥ ചെങ്കുപ്പായപ്പാണന്മാർക്ക് ഇന്നും ആവേശ്വജ്ജലമായ വിപ്ലവഗാനം തന്നെ. ആക്രമണത്തിനുപിന്നിൽ രാഘവനും സുധാകരനും ഏർപ്പെടുത്തിയ ഗുണ്ടാ സംഘമാണെന്നാണ് ആരോപണം. അന്ന് രാഘവൻ മന്ത്രിയായിരുന്നു. തന്നെ ഇതിനശേഷം സംരക്ഷിച്ചതാണെന്ന് സുധാകരൻ പിന്നീട് പറയുകയും ചെയ്തു. ആ ആക്രമണത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും ജയരാജനിലുണ്ട്.
പാർട്ടിയിലെ അനാശാസ്യപ്രവണതകൾക്കെതിരെ, കളങ്കിത വ്യക്തിത്വങ്ങളുമായുള്ള സൗഹാർദങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റ് ധാർമികത ബോധ്യപ്പെടുത്താനായിരുന്നു പണ്ട് പാലക്കാട് സിപിഎം പ്ലീനം ചേർന്നത്. എന്നാൽ ഇത്തരം 'ആശയവാദ'പരമായ കാര്യങ്ങളിൽ വിശ്വാസമില്ലാത്തതുകൊണ്ടോ എന്തോ, പ്ലീനം കഴിയുന്ന ദിവസം തന്നെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ആശംസ പാർട്ടി പത്രം ഏറെ ദേശാഭിമാനത്തോടെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. അന്നും ഇ.പി. ജയരാജനായിരുന്നു ജനറൽ മാനേജർ.
ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായി. എന്നാൽ ബന്ധുനിയമനമെന്ന ആരോപണം നേരിട്ടതോടെ രാജിവെച്ചു. പിന്നീട് വിജിലൻസ് കുറ്റമുക്തനാക്കിയതോടെ മന്ത്രിസഭയിൽ തിരിച്ചെത്തി. എന്നാൽ തുടർച്ചയായ രണ്ടു തവണയിൽ കൂടുതൽ മത്സരം വേണ്ടെന്ന് പാർട്ടി തീരുമാനം ജയരാജനും വിനയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ നീരസ്യം രഹസ്യമാക്കിയില്ല. ഇ. പി. രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന വാർത്തകൾ വരെ പുറംവാതിലിലൂടെ തന്നെ വന്നു. പിന്നീട് കോടിയേരി ബാലകൃഷ്ണന്റെ കാലശേഷം എം.വി. ഗോവിന്ദൻ സെക്രട്ടറിയായതു മുതൽ ഏറെക്കാലം അദ്ദേഹം സജീവമായ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നു. ഇക്കാലത്താണ് ബിജെപിയുമായി ചർച്ച നടത്തിയതെന്നാണ് ശോഭാ സരേന്ദ്രന്റെ എസ്‌ക്യൂസീവ് റിപ്പോർട്ട്.
അതിലെ വസ്തുത എന്തായാലും താൻ ജാവഡേക്കറെ കണ്ടുവെന്ന് തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇപി വെളിപ്പെടുത്തിയിരിക്കുന്നു. അതിനെതിരെ മുഖ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിക്കാനും മടിച്ചില്ല. മറ്റൊരു പാർട്ടിയിലെ നേതാവുമായി മകന്റെ ഫ്‌ളാറ്റിൽ വെച്ച് ചായകുടി നടത്തിയെന്ന് ഇപി പറഞ്ഞതോടെ, സിപിഎമ്മിനെ നടപടിയെടുക്കാൻ നിർബന്ധിക്കുകയാണോ അദ്ദേഹം? സിപിഎമ്മിൽ ഇപിയ്ക്ക് ഇനിയെന്താവും റോൾ? ആകാംക്ഷയുടെ മുൾമുനയിൽ കാണികളെ നിർത്തിക്കൊണ്ട് ശേഷം ഭാഗം വെള്ളിത്തിരയിൽ..!
പിൻകുറിപ്പ്.
ഇപിയ്ക്കും ഭാര്യക്കും മകനും നിക്ഷേപമുള്ള വൈദേകം ആയുർവേദ റിസോർട്ട്. ഒടുവിൽ ആ റിസോർട്ട് നടത്തിപ്പ് ചുമതല ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമായ റിട്രീറ്റ്‌സിന് തന്ത്രപരമായി കൈമാറിയ വീരകഥകൾ..., ധീരകഥകൾ... അണിയറയിൽ തയ്യാറായിവരുന്നുണ്ടെന്നും കേൾക്കുന്നു
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്