ലോകകപ്പിന് 3 മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മൊറോക്കോ ദേശീയ ഫുട്‌ബോൾ ടീമിനു വൻ തിരിച്ചടി. അവരെ കഴിഞ്ഞ ലോകകപ്പിന്റെ സെമി വരെ എത്തിച്ച് ചരിത്ര നേട്ടത്തിലേക്ക് തന്ത്രങ്ങളിലൂടെ വഴിയൊരുക്കിയ പരിശീലകൻ വാലിദ് റെഗ്രഗുയി സ്ഥാനം രാജിവച്ചു.
മൊറോക്കോ അണ്ടർ 20 ടീമിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച മുഹമ്മദ് ഔഹാബിയാണ് പുതിയ പരിശീലകനായി ചുമതലയേൽക്കുന്നത്. 49കാരനായ ഔഹാബി ഇതാദ്യമായാണ് ഒരു സീനിയർ ടീമിന്റെ കോച്ചായി സ്ഥാനമേൽക്കുന്നത്. നിലവിൽ മൊറോക്കോ അണ്ടർ 23 ടീം പരിശീലക സ്ഥാനത്തു നിന്നാണ് ഔഹാബി വരുന്നത്. നേരത്തെ ബെൽജിയം ക്ലബ് ആന്റർലറ്റിന്റെ യൂത്ത് ടീമിനേയും മുഹമ്മദ് ഔഹാബി പരിശീലിപ്പിച്ചിട്ടുണ്ട്.
2022ലെ ഫിഫ ലോകകപ്പ് പോരാട്ടത്തിലാണ് മൊറോക്കോ ടീം ചരിത്രമെഴുതിയത്. ലോകകപ്പ് ഫുട്‌ബോൾ പോരാട്ടത്തിന്റെ സെമിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ ആഫ്രിക്കൻ, അറബ് രാജ്യമെന്ന നേട്ടം മൊറോക്കോ സ്വന്തമാക്കിയിരുന്നു. എന്നാൽ ഈ വർഷം സ്വന്തം നാട്ടിൽ അരങ്ങേറിയ ആഫ്രിക്കൻ നേഷൻസ് കപ്പിലെ ടീമിന്റെ പ്രകടനം വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. സ്വന്തം നാട്ടിലെ പോരിൽ ഫൈനൽ വരെ എത്താൻ ടീമിനു സാധിച്ചെങ്കിലും വിവാദമായി മാറിയ കലാശപ്പോരിൽ സെനഗലിനോട് പരാജയപ്പെട്ട് ടീം കിരീടം കൈവിട്ടു. ഇതാണ് സ്ഥാനമൊഴിയാൻ പരിശീലകനെ പ്രേരിപ്പിച്ചത്.
മൊറോക്കോ ടീമിന് പുതിയ മുഖവും വ്യത്യസ്തമായ ഊർജവും ഇനി ആവശ്യമുണ്ടെന്നു സ്ഥാനം രാജിവയ്ക്കുന്നതു പ്രഖ്യാപിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ റെഗ്രഗുയി വ്യക്തമാക്കി. ലോകകപ്പിനായി പുതിയൊരു തുടക്കം ആവശ്യമുണ്ടെന്നു കരുതുന്നു. ടീമിന്റെ പുരോഗതിക്ക് പുതിയ കാഴ്ച്ചപ്പാടുകൾ ആവശ്യമാണ്. ആ പരിണാമത്തിനു പുതിയ വഴിയൊരുക്കി സ്ഥാനമൊഴിയാനാണ് തീരുമാനമെന്നും അദ്ദേഹം സ്ഥാനം രാജിവച്ച് വ്യക്തമാക്കി.
1975നു ശേഷം മൊറോക്കോ ടീമിനു ഒരു കോണ്ടിനെന്റൽ ട്രോഫി പോലും നേടാൻ സാധിച്ചിട്ടില്ല. 2022ലെ ലോകകപ്പിലെ മികവ് വലിയ പ്രതീക്ഷകളാണ് ആ രാജ്യത്തിനു സമ്മാനിച്ചത്. എന്നാൽ ആഫ്രിക്കൻ കപ്പിലെ പ്രകടനം വലിയ തിരിച്ചടിയായി മാറി. മാത്രമല്ല റെഗ്രഗുയിയുടെ പ്രതിരോധാത്മക തന്ത്രങ്ങളും വലിയ തോതിൽ വിമർശിക്കപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
