ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കുമ്പോൾ ആരൊക്കെ ടീമിലിടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഓരോ ടീമും അഞ്ച് മത്സരങ്ങൾ വീതം പൂർത്തിയാക്കി കഴിഞ്ഞപ്പോൾ റൺവേട്ടയിൽ നാലാമതുള്ള മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമിലിടം കിട്ടുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു.
ഇതിനിടെ ലോകകപ്പ് ടീമിലാരാകണം ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന കാര്യം തുറന്നു പറയുകയാണ് ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ആദം ഗിൽക്രിസ്റ്റ്.
'ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ വേണമെന്നാണ് ഞാൻ കരുതുന്നത്. സഞ്ജു സാംസണെയും പരിഗണിക്കാവുന്നതാണ്. ഇഷാൻ കിഷനും ശക്തമായ മത്സരവുമായി രംഗത്തുണ്ട്. അതിലൊന്നും സംശയമില്ല. പക്ഷെ, റിഷഭ് പന്ത് തന്നെ ലോകകപ്പിൽ കളിക്കണമെന്നാണ് എന്റെ അഭിപ്രായം. അവന്റെ പേര് ഉറപ്പിച്ചിട്ടില്ലെങ്കിൽ സെലക്ടർമാർ അക്കാര്യം ഉറപ്പിക്കുന്നത് നന്നായിരിക്കും ' ഗിൽക്രിസ്റ്റ് ക്രിക് ബസിനോട് പറഞ്ഞു.
സീസണിലെ റൺവേട്ടയിൽ ആറ് മത്സരങ്ങളിൽ 194 റൺസുമായി ആറാം സ്ഥാനത്താണ് റിഷഭ് പന്ത്. 157.72 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും പന്തിനുണ്ട്. അഞ്ച് മത്സരങ്ങളിൽ 246 റൺസടിച്ച സഞ്ജു റൺവേട്ടയിൽ നിലവിൽ നാലാമതുണ്ട്. സഞ്ജുവിനും 157.69 സ്‌ട്രൈക്ക് റേറ്റുണ്ട്. ഇഷാൻ കിഷനാകട്ടെ അഞ്ച് മത്സരങ്ങളിൽ 161 റൺസുമായി പതിനേഴാം സ്ഥാനത്താണെങ്കിലും 182.95 സ്‌ട്രൈക്ക് റേറ്റുമായി സഞ്ജുവിനും റിഷഭ് പന്തിനും മുന്നിലാണ്. ഈ സീസണിൽ മുംബൈക്കായി ഏറ്റവും കൂടുതൽ റൺസടിച്ച താരവും കിഷനാണ്.
എന്നാൽ ലോകകപ്പ് ടീമിൽ ഓപ്പണർമാരായി രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും ഉള്ളപ്പോൾ മുംബൈക്കായി ഓപ്പണറായി ഇറങ്ങുന്ന കിഷനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്നാണ് സൂചന.
ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തിൽ മുൻനിരയിലുണ്ടായിരുന്ന ജിതേഷ് ശർമ ആദ്യ അഞ്ച് മത്സരങ്ങളിലും തിളങ്ങാതിരുന്നതോടെ പിൻനിരയിലേക്ക് പോയി. മറ്റൊരു വിക്കറ്റ് കീപ്പറായ ധ്രുവ് ജുറെലിനാകട്ടെ സീസണിൽ ബാറ്റിംഗിന് കാര്യമായ അവസരം ലഭിച്ചിട്ടുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്