അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി രാഹുല്‍ ഗ്രാവിഡ് തുടര്‍ന്നേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുഖ്യ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ രണ്ടാം ടേം ലോകകപ്പോടെ അവസാനിക്കുകയാണ്. സ്ഥാനത്ത് തുടരാനുള്ള താല്‍പ്പര്യം അദ്ദേഹം അറിയിച്ചിട്ടില്ല.
''അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ അപേക്ഷ ക്ഷണിക്കും. രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണ്. അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് സാധിക്കും,''ബിസിസിഐ സെക്രട്ടറി ജയ് ഷാ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വര്‍ഷത്തേക്ക് ഒരു ദീര്‍ഘകാല പരിശീലകനെ തിരയുകയാണെന്നും ജയ് ഷാ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ അടുത്ത ഐസിസി ഇവന്റായ ടി20 ലോകകപ്പ് വരെ തുടരാന്‍ രാഹുല്‍ ദ്രാവിഡ് സമ്മതിച്ചിരുന്നു. ദ്രാവിഡ് ആദ്യമായി 2021 നവംബറിലാണ് രണ്ട് വര്‍ഷത്തേക്ക് മുഖ്യ പരിശീലകനായി ചുമതലയേറ്റത്. 2023 ഏകദിന ലോകകപ്പ് ഫൈനല്‍ വരെ ടീമിനെ എത്തിക്കാന്‍ അദ്ദേഹത്തിനായി. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ വിജയിച്ച് ഫൈനലിലെത്തിയെങ്കിലും അവിടെ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ഇന്ത്യ രണ്ട് ഏകദിന ലോക ചാംപ്യന്‍ഷിപ്പുകളില്‍ മത്സരിക്കും. 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027 ലെ ഏകദിന ലോകകപ്പും. അതുപോലെ തന്നെ 2026 ല്‍ ടി20 ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുക. 2025 ജൂണിലും 2027ലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഉണ്ട്. ഈ ചാംപ്യന്‍ഷിപ്പുകള്‍ക്കൊപ്പം ഉഭയകക്ഷി പരമ്പരകളുമുള്ളതിനാല്‍ ജോലിഭാരം കുറയ്ക്കാന്‍ സ്പ്ലിറ്റ് കോച്ചിംഗ് എന്ന ആശയമാണ് ബിസിസിഐയുടെ മനസിലുള്ളത്. അങ്ങനെയെങ്കില്‍ വിവിധ ഫോര്‍മാറ്റുകള്‍ക്ക് പ്രത്യേകം പരിശീലകര്‍ വരും.
ലോകമെമ്പാടുമുള്ള നിരവധി ലീഗുകള്‍ നടത്തുന്ന ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി സഹകരിക്കുന്നത് ഉള്‍പ്പെടെ നിരവധി അവസരങ്ങളുള്ളതിനാല്‍ ഒരു ദേശീയ ടീമിനെ എല്ലാ ഫോര്‍മാറ്റുകളിലും പരിശീലിപ്പിക്കുകയെന്നത് അനാകര്‍ഷകമായി പരിശീലകര്‍ കാണുന്നു. റിക്കി പോണ്ടിംഗ് ചെയ്യുന്നതുപോലെ കുറച്ച് ലീഗുകളില്‍ പരിശീലിപ്പിക്കാനും ബാക്കി സമയം ബ്രോഡ്കാസ്റ്റ് കമന്ററിയില്‍ ചെലവഴിക്കാനുമുള്ള ഓപ്ഷനുമുണ്ട്.
2014-ല്‍ ഡങ്കന്‍ ഫ്‌ലെച്ചര്‍ പോയതിന് ശേഷം ഇന്ത്യക്ക് ഒരു വിദേശ പരിശീലകന്‍ ഉണ്ടായിട്ടില്ല. ഒരു വിദേശ പ്രൊഫഷണലിനെ റിക്രൂട്ട് ചെയ്യാനുള്ള ആശയത്തോട് ബിസിസിഐക്ക് ഇപ്പോള്‍ തുറന്ന മനസാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്