ധര്‍മവാരം: അധികാരത്തിലെത്തിയാല്‍ ആന്ധ്രപ്രദേശില്‍ മുസ്ലീങ്ങള്‍ക്ക് 4% സംവരണം ഏര്‍പ്പെടുത്തുമെന്ന് തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) തലവനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്ലീം സംവരണം റദ്ദാക്കുമെന്ന് ബിജെപി പ്രചരിപ്പിക്കുന്നതിനിടെയാണ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ നായിഡു ആന്ധ്രയില്‍ മുസ്ലീങ്ങള്‍ക്ക് സംവരണം വാഗ്ദാനം ചെയ്യുന്നത്. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചാണ് നടക്കുന്നത്.
''തുടക്കം മുതല്‍ ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണത്തെ പിന്തുണയ്ക്കുന്നു, അത് തുടരും,'' ധര്‍മ്മവാരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ചന്ദ്രബാബു നായിഡു പറഞ്ഞു.
തെലങ്കാനയിലെ സഹീറാബാദില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദലിതുകളുടെയും ആദിവാസികളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും (ഒബിസി) ക്വാട്ട മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ടിഡിപി മേധാവിയുടെ പ്രസ്താവന.
മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍സിപിക്കെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആന്ധ്രാപ്രദേശില്‍ രൂപീകരിച്ച എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാണ് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി. നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണിന്റെ ജനസേനയും എന്‍ഡിഎ സഖ്യത്തിലെ ഒരു പാര്‍ട്ടിയാണ്.
നായിഡു വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും എന്‍ഡിഎ പങ്കാളികളുടെ സംയുക്ത പ്രകടനപത്രികയില്‍ മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണം പരാമര്‍ശിച്ചിട്ടില്ല.
ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വന്നാലുടന്‍ മക്ക സന്ദര്‍ശിക്കുന്ന മുസ്ലീം തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ചന്ദ്രബാബു നായിഡു കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്