ഇറാനെതിരെയുള്ള സൈനിക പോരാട്ടങ്ങൾ പ്രതീക്ഷിച്ചത്ര വിജയം കാണാതായതോടെ വീണ്ടും കടുത്ത സാമ്പത്തിക ഉപരോധങ്ങളിലേക്ക് തിരിയാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനം എടുത്തു. മാസങ്ങൾ നീണ്ട ബോംബാക്രമണങ്ങൾക്കും മിസൈൽ വർഷങ്ങൾക്കും ശേഷം ഇറാന്റെ സാമ്പത്തിക വ്യവസ്ഥയെ പൂർണ്ണമായി തകർക്കുന്ന പുതിയ തന്ത്രമാണ് യുഎസ് ഭരണകൂടം പയറ്റുന്നത്. ഇറാന്റെ സമ്പദ്വ്യവസ്ഥ തകർച്ചയുടെ വക്കിലാണെന്നും ഈ ഘട്ടത്തിൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്തിയാൽ അവർ വഴങ്ങുമെന്നുമാണ് വാഷിംഗ്ടണിന്റെ ലേറ്റസ്റ്റ് കണക്കുകൂട്ടൽ.
സമാധാന ചർച്ചകളുടെ ഭാഗമായി യുഎസിനോട് ഇറാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിന് മറുപടിയായി അമേരിക്കയും തിരികെ വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ പൂർണ്ണമായും സാമ്പത്തികമായി തകർന്നിരിക്കുകയാണെന്നും സൈനികർക്ക് ശമ്പളം നൽകാൻ പോലും അവരുടെ പക്കൽ പണമില്ലെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ പണപ്പെരുപ്പം ക്രമാതീതമായി ഉയർന്നത് തങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ ആണവ പദ്ധതി പൂർണ്ണമായി അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരം തടസ്സമില്ലാതെ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് ട്രംപ് ഭരണകൂടം പ്രധാനമായും മുന്നോട്ടുവെക്കുന്നത്. മാസങ്ങളായി തുടരുന്ന വ്യോമാക്രമണങ്ങൾ മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിവെച്ചിട്ടുള്ളത്. എന്നാൽ ഉപരോധങ്ങളിലൂടെ ഇറാനെ മുട്ടുകുത്തിക്കാമെന്നാണ് അമേരിക്കയുടെ ഇപ്പോഴത്തെ നിലപാട്.
അതേസമയം അമേരിക്കയുടെ ഉപരോധ ഭീഷണികൾക്കെതിരെ ശക്തമായ പ്രതികരണവുമായി ഇറാന്റെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. നയതന്ത്ര തലത്തിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തപ്പോഴൊക്കെ ഉപരോധങ്ങൾ കടുപ്പിക്കുന്നത് അമേരിക്കയുടെ സ്ഥിരം രീതിയാണെന്ന് വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി. ഈ ഉപരോധങ്ങൾ യാതൊരു ഫലവും നൽകാൻ പോകുന്നില്ലെന്നും ഇറാൻ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ ഉയരാൻ ഇടയാക്കിയിട്ടുണ്ട്. ഇത് അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഇന്ധനവില വർദ്ധനവിന് ഇടയാക്കുന്നുണ്ട്. കടുത്ത സൈനിക ആക്രമണങ്ങൾക്ക് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ അവസാനിക്കാത്തത് അന്താരാഷ്ട്ര തലത്തിൽ വൻ ആശങ്കയായി തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
