'എഐയെക്കുറിച്ച് വിപ്ലവകരമായൊരു പുസ്തകമിതാ..! സമ്പന്നതയുടെ പേരിൽ തങ്ങളുടെ ഇടങ്ങളിൽ നിന്നും ആട്ടിപ്പായിക്കപ്പെടാൻ വിസമ്മതിക്കുന്ന ഭ്രൂലോകത്തെമ്പാടുമുള്ള പ്രസ്ഥാനങ്ങൾക്ക്'' ആണ് ഈ മഹത്തായ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. സ്വന്തം വേരുകളിൽ നിന്ന് മുറിച്ചുമാറ്റപ്പെടുന്ന ജനതയോടുള്ള ഐക്യദാർഢ്യം ഈ പുസ്തകത്തിലുടനീളം കാണാനാകും.
നിർമിതബുദ്ധി അഥവ എഐ നമ്മുടെ ജീവിതത്തെയും തൊഴിൽ മേഖലകളെയും അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെയും ദൈനംദിന ജോലികൾ എളുപ്പമാക്കുന്നതിലൂടെയും ഇത് വലിയ മുന്നേറ്റം സൃഷ്ടിക്കുന്നുണ്ടെങ്കിലും, തൊഴിൽ നഷ്ടം, വിവരങ്ങളുടെ സ്വകാര്യത, സാങ്കേതികവിദ്യയുടെ ദുരുപയോഗം തുടങ്ങിയ വലിയ വെല്ലുവിളികളും ഉയർത്തുന്നുണ്ട്.
നിർമിതബുദ്ധിയുടെ അനന്തമായ സാധ്യതകളെ പ്രയോജനപ്പെടുത്തുമ്പോൾ തന്നെ, അതിന്റെ ദൂഷ്യഫലങ്ങൾ തടയാൻ കൃത്യമായ നിയമങ്ങളും നിയന്ത്രണങ്ങളും ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതുപോലെ തന്നെ ഉത്പാദനക്ഷമത കാര്യമായി വർധിച്ചില്ലെങ്കിലും എഐ ഉപയോഗിക്കുന്നതിന്റെ ചെലവ് കുതിച്ചുയരുന്നത് നിലവിൽ പല വമ്പൻ കമ്പനികൾക്കടക്കം തലവേദന സൃഷ്ടിക്കുന്നുണ്ട്.
നിർമിതബുദ്ധി വ്യാപകമാകുന്നതോടെ ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും കമ്പനികൾ എഐയുടെ പിന്തുണയോടെ ഉത്പദനം വർധിപ്പിക്കുമെന്നും അവയുടെ ലാഭം കുതിച്ചുയരുമെന്നും ഒക്കെയുള്ള അവകാശവാദങ്ങൾ പലതും വെറും പൊള്ളയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.
എഐ ടൂളുകൾ വിന്യസിക്കുന്നതിന് പകരം ജീവനക്കാർക്ക് ശമ്പളം നൽകുന്നതാണ് ലാഭകരം എന്നുപോലും കമ്പനികൾ വിലയിരുത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മൈക്രോസോഫ്റ്റ്, യൂബർ തുടങ്ങിയ കമ്പനികൾക്ക് പോലും അവരുടെ എഐ ചെലവുകൾ കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ഇതിനിടെയാണ് പ്രശസ്ത ടെക് ജേണലിസ്റ്റായ, കാരൻ ഹാ ഓ എഴുതിയ ദി എംപയർ ഓഫ് എഐ: ഇൻസൈഡ് ദ് റെക്ക്‌ലെസ്സ് റേസ് ഫോർ ടോട്ടൽ ഡോമിനേഷൻ എന്ന പുസ്തകം ഏറെ ചർച്ചയാകുകയാണ്.
നിർമിതബുദ്ധിയെക്കുറിച്ച് ലോകത്തിന്റെ നാനാഭാഗത്തുനിന്നും വാഴ്ത്തുപാട്ടുകളും വമ്പൻ വികസന സ്വപ്‌നങ്ങളുടെ ആഘോഷങ്ങക്കുമിടയിൽ ഡേറ്റാ സെന്ററുകൾ ഉയർത്തുന്ന പാരിസ്ഥിതികവും സാമൂഹികവുമായ വെല്ലുവിളികൾ ഒരിക്കലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളിലോ പൊതുവേദികളിലോ ഇടം പിടിച്ചതുമില്ല.
നവമാധ്യമങ്ങളുടെ സ്‌ക്രീനുകൾക്ക് പുറത്ത് പരിസ്ഥിതിക്കും സാമൂഹിക ക്ഷേമത്തിനും ഭീഷണിയാവുന്ന ഭൗതികരൂപം കൈക്കൊള്ളുന്ന നിർമിതബുദ്ധിയുടെ സംഹാരനൃത്തം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പുസ്തകമാണ് ദി എംപയർ ഓഫ് എഐ: ഇൻസൈഡ് ദ് റെക്ക്‌ലെസ്സ് റേസ് ഫോർ ടോട്ടൽ ഡോമിനേഷൻ.
'സമ്പന്നതയുടെ പേരിൽ തങ്ങളുടെ ഇടങ്ങളിൽ നിന്നും കുടിയിറക്കപ്പെടാൻ വിസമ്മതിക്കുന്ന ലോകത്തെമ്പാടുമുള്ള പ്രസ്ഥാനങ്ങൾക്ക്'' ആണ് ഈ പുസ്തകം സമർപ്പിച്ചിട്ടുള്ളത്. സ്വന്തം വേരുകളിൽ നിന്ന് മുറിച്ചുമാറ്റപ്പെടുന്ന ജനതയോടുള്ള ഐക്യദാർഢ്യം ഈ പുസ്തകത്തിൽ വ്യക്തമായി കാണാം.
നിരവധി വൈരുദ്ധ്യങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും ലാഭേച്ഛയില്ലാത്ത സ്ഥാപനത്തിൽ നിന്ന് ലാഭത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമായി ഓപ്പൺ എഐ എന്ന കമ്പനിയുടെ പരിവർത്തനം. അതിന്റെ അമ്പരപ്പിക്കുന്ന വിപണിമൂല്യം, സാം ആൾട്ട്മാന്റെ വ്യക്തിത്വം എന്നിവയൊക്കെ പറയുമ്പോൾ രണ്ട് പ്രധാന വിഷയങ്ങൾ അതിൽ സമർത്ഥമായി സമന്വയിപ്പിച്ചിരിക്കുന്നു: നിർമിതബുദ്ധിയുടെ സാമ്രാജ്യം ആവശ്യപ്പെടുന്ന പാരിസ്ഥിതികവും സാമൂഹികവുമായ വ്യയങ്ങൾ/ആഘാതങ്ങൾ. അധികാരവും വിഭവശേഷിയും ഉള്ള വരേണ്യവർഗം നിർമ്മിച്ച സാങ്കേതികവിദ്യ അതിന്റെ നിർമ്മാതാക്കളെ സമ്പന്നരാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
എന്നാൽ, ഇതിന്റെ ചെലവ് വഹിക്കേണ്ടി വരുന്നത് തികച്ചും പിന്നാക്കം നിൽക്കുന്നവരായിരിക്കുമെന്നും പ്രത്യേകിച്ചും കൊളോണിയൽ സാമ്രാജ്യ അധിനിവേശത്തിന്റെ അനന്തരഫലങ്ങളുമായി ഇപ്പോഴും മല്ലിടുന്ന ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ, ഇതിലൂടെ വീണ്ടും ചൂഷണങ്ങളിലൂടെ ദുരിതത്തിലേക്ക് തള്ളിയിടപ്പെടുകയാണ് എന്ന് തികഞ്ഞ ചരിത്രബോധത്തോടെ കാരൻ ഹാഓ ഏതാണ്ട് 2030 ആകുമ്പോഴേക്കും, ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി ഉപഭോക്താവായ ഇന്ത്യയെക്കാൾ കൂടുതൽ ഊർജ്ജം ആഗോളതലത്തിൽ എഐ കമ്പ്യൂട്ടിങ് ഉപയോഗത്തിനു വേണ്ടി നീക്കിവയ്‌ക്കേണ്ടിയും വരുമത്രെ..!
ഇന്ത്യയിൽ ഇന്നും വലിയോരു വിഭാഗം ജനതയ്ക്ക് ശുദ്ധജലം ലഭ്യമല്ല. ഇതുപോലുള്ള രാജ്യങ്ങളേറെയുണ്ട്. എങ്ങനെയാണ് ഡേറ്റാ സെന്റർ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത് എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാകുന്നതിനു ഒരു കാരണം. ഡേറ്റാ സെന്ററുകൾക്ക് ഉപകരണങ്ങൾ ചൂടാകാതിരിക്കാനും അവയെ തണുപ്പിക്കാനുമായി വലിയതോതിൽ വെള്ളം വേണ്ടി വരുന്നുണ്ട്. ഡേറ്റാ സെന്ററുകളുടെ ജലഉപഭോഗത്തെ കുറിച്ച് ഗൂഗിൾ ചിലിയിലെ സെറില്ലോസിൽ ഒരു ഡേറ്റാസെന്റർ സ്ഥാപിക്കുന്നതിനായി 2019ൽ ഗൂഗിൾ സമർപ്പിച്ച നോട്ട് പരിശോധിക്കാം.
അതു പ്രകാരം അവിടുത്തെ ശീതികരണസംവിധാനത്തിന് ഓരോ സെക്കൻഡിലും 169 ലിറ്റർ വെള്ളം ആവശ്യമാണ്. അതായത്, സെറില്ലോസിലെ ഏകദേശം 88000 വരുന്ന ജനങ്ങൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 1000 മടങ്ങ് വാർഷിക ഉപഭോഗം. മൂലധനം ആകർഷിക്കാനുള്ള വ്യഗ്രതയിൽ, പല സർക്കാരുകളും കമ്പനികളുടെ ഈ വക വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് മറച്ചു വെക്കുന്നു. തീർന്നില്ല, പല ഉപകരണങ്ങളുടെ നിരന്തരമായ ശബ്ദം മൂലമുണ്ടാകുന്ന മലിനീകരണവും ഇതിനോടൊപ്പം പരിഗണിക്കേണ്ടതാണ്.
ഡേറ്റാസെന്റർ കുതിച്ചുചാട്ടത്തെ വികസനമെന്നും തദ്ദേശീയ സമൂഹത്തിന് പ്രയോജനകരമെന്നും പറഞ്ഞുപിടിപ്പിക്കാൻ ഭരണകൂടങ്ങളും രാഷ്ട്രീയക്കാരും മത്സരിക്കുമ്പോൾ മറച്ചു വെക്കപ്പെടുന്നത് എഐ കാര്യമായ തൊഴിൽ അവസരങ്ങൾ പ്രാദേശികമായി സൃഷ്ടിക്കുന്നില്ല എന്നതാണ്. ഇവ സൃഷ്ടിക്കുന്ന വൻതോതിലുള്ള തൊഴിലവസരമെന്നത് കേവലം പ്രാരംഭ നിർമ്മാണ ജോലികൾ മാത്രമാണെന്നു മുൻ അനുഭവങ്ങളിൽ നിന്നും വ്യക്തമാണ്.
സെന്ററുകൾ പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ, പ്രക്രിയകൾ കൂടുതലും ഓട്ടോമേറ്റഡ് ആയതിനാൽ അവ പ്രവർത്തിപ്പിക്കാൻ വിരലിലെണ്ണാവുന്നവർ മതിയാകും. ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് ഇത് എഐ ക്കെതിരായ ഒരു പുസ്തകമോ എഐയെക്കുറിച്ച് നിരാശഭരിതയായ ഒരു വ്യക്തിയുടെ വിവരണമോ അല്ല. ന്യൂസിലാൻഡ,് ചിലി, ഉറുഗ്വേ എന്നിവിടങ്ങളിൽ നിന്നുള്ള പ്രചോദനാത്മകമായ കഥകൾ കൂടി വിവരിക്കുന്നുണ്ട്.
കോർപ്പറേറ്റുകളും ദീർഘദൃഷ്ടിയില്ലാത്ത രാഷ്ട്രീയക്കാരും പറഞ്ഞുപരത്തുന്ന കഥകൾ കേട്ട് അതിൽ കുരുങ്ങാതിിരിക്കാൻ, കാരൻ ഹാഓ ശ്രദ്ധിക്കുന്നുണ്ട്.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
