കൊച്ചി: മരണപ്പെട്ട ജീവനക്കാരിയുടെ സ്റ്റേറ്റ് ലൈഫ് ഇൻഷൂറൻസ് പോളിസി ആനുകൂല്യം നിഷേധിച്ചതിനെ തുടർന്ന് ഇൻഷുറൻസ് വകുപ്പ് 4,37,200/ രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപത്തിലെ അധ്യാപിക മരണപ്പെട്ടതിനെ തുടർന്ന് സ്റ്റേറ്റ് ലൈഫ് ഇൻഷ്യുറൻസിനെ ആനുകൂല്യത്തിനായി സമീപിച്ചപ്പോൾ പോളിസി ആനുകൂല്യം നിഷേധിച്ച സംഭവത്തിലാണ് ഉപഭോക്തൃ കമ്മീഷൻ 4,37,200/ രൂപ ഒരു മാസത്തിനകം നൽക്കാൻ വിധിച്ചത്.
ജോലി ലഭിച്ചതു പ്രകാരം നിർബ്ബന്ധിത ഇൻഷുറൻസ് പദ്ധതിയായ സ്റ്റേറ്റ് ലൈഫ് ഇൻഷ്യുറൻസ് പദ്ധതിയിൽ ജീവനക്കാരി സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെ ആദ്യ പ്രീമിയം അടക്കുകയും ജോലി സ്ഥിരപ്പെടുത്തുന്നതിൽ കാലതാമസം ഉണ്ടായതിനാൽ എട്ടു മാസത്തിലധികം ശമ്പളം ലഭിക്കാത്തത് കാരണം പ്രീമിയം മുടങ്ങുകയും ചെയ്തു. ശമ്പളം ലഭിക്കാൻ തുടങ്ങിയത് മുതൽ വീഴ്ചയില്ലാതെ പ്രതിമാസം 1,000/ രൂപ പ്രകാരം 80,000/ രൂപ ജീവനക്കാരി മരണപ്പെടുന്നത് വരെ അടച്ചു.
മരണാനന്തരം ആനുകൂല്യത്തിനായി സമീപിച്ചപ്പോഴാണ് ആദ്യ പ്രീമിയം അടച്ചശേഷം എട്ടു മാസം കഴിഞ്ഞാണ് പ്രീമിയം അടക്കാൻ തുടങ്ങിയതെന്നും ഇൻഷ്യുറൻസ് പദ്ധതി പ്രകാരം തുടർച്ചയായി ആറുമാസം പണം അടക്കാതിരുന്നതിനാൽ പോളിസി കാലഹരണപ്പെട്ടുവെന്നും പണം അടക്കാനും പോളിസി പുതുക്കാനുമുള്ള ബാധ്യത ജീവനക്കാരുടെ മാത്രമാണെന്നും ആയതിനാൽ ആനുകൂല്യം അനുവദിക്കാനാവില്ലെന്നും ഇൻഷുറൻസ് വകുപ്പ് അറിയിക്കുകയായിരുന്നു. ജീവനക്കാരി അടവാക്കിയ 81,000/ രൂപ മാത്രം തിരിച്ചു നൽകാൻ ഒരുക്കമാണെന്നും വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് ഇൻഷുറൻസ് വകുപ്പിനും സ്ഥാപന മേധാവിക്കുമെതിരെ മരണപ്പെട്ട ജീവനക്കാരിയുടെ ഭർത്താവും ഏക മകളും അവകാശികൾ എന്ന നിലയിൽ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകി.
2013 നവംബറിൽ ആദ്യ പ്രീമിയം അടവാക്കിയ ശേഷം തുടർന്ന് പ്രീമിയം സ്ഥിരമായി അടവാക്കാൻ തുടങ്ങിയത് സ്ഥിരമായി ശമ്പളം ലഭിക്കാൻ തുടങ്ങിയ എട്ടു മാസത്തിനു ശേഷമാണെങ്കിലും ഇതിനകം പോളിസി ലാപ്‌സായി എന്ന വിവരം ഒരു ഘട്ടത്തിലും ഇൻഷുറൻസ് വകുപ്പ് ജീവനക്കാരിയേയോ സ്ഥാപന മേധാവിയേയോ അറിയിച്ചിരുന്നില്ല. 2013 ൽ അടവാക്കിയ പ്രീമിയവും പോളിസി കാലാവധി സംബന്ധിച്ച വ്യവസ്ഥകളും ഇൻഷുറൻസ് വകുപ്പ് നൽകിയത് നാല് വർഷത്തിനു ശേഷമാണ.് പോളിസി വ്യവസ്ഥ പ്രകാരം കാലഹരണപ്പെട്ടതായിരുന്നുവെങ്കിൽ നാലു വർഷത്തിനു ശേഷം 2018-ൽ സ്ഥാപന മേധാവി ഒപ്പിട്ടു നൽകിയ സർട്ടിഫിക്കറ്റിൽ ഈ വിവരം രേഖപ്പെടുത്താമായിരുന്നു. അത് ചെയ്യാതെ 80 മാസം മുടക്കമില്ലാതെ പ്രീമിയം സ്വീകരിച്ച ശേഷം പോളിസി കാലഹരണപെട്ടതായിരുന്നുവെന്ന് പറയുന്നത് സേവനത്തിലെ വീഴ്ചയും കൃത്യവിലോപവുമാണെന്ന് കമ്മീഷൻ വിധിച്ചു.
ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ ആനുകൂല്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നഷ്ടപ്പെടുന്നത് ഉചിതമല്ല. നിശ്ചിത എണ്ണം പ്രതിമാസ പ്രീമിയം അടച്ചാൽ മാത്രമേ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയുള്ളുവെന്ന വ്യവസ്ഥ ഇല്ലാത്തതിനാൽ 80 മാസം മുടക്കമില്ലാതെ പ്രീമിയം അടച്ച് സർവ്വീസിലിരിക്കെ മരണപ്പെട്ട ജീവനക്കാരിയുടെ അവകാശികൾക്ക് ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടെന്നും പോളിസി കാലഹരണപ്പെട്ടതായി കണക്കാക്കാനാവില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഇൻഷുറൻസ് തുക 4,12,200 രൂപയും 20,000/ രൂപ നഷ്ടപരിഹാരവും 5,000/ രൂപ കോടതി ചെലവും നൽകണം. വീഴ്ച വന്നാൽ ഒൻപതു ശതമാനം പലിശയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്