കൊളംബിയ, സൗത്ത് കരോലിന: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സൗത്ത് കരോലിനയിൽ പുതിയ നിയമം സെപ്തംബർ 1ന് പ്രാബല്യത്തിൽ വന്നു. 'സൗത്ത് കരോലിന ഹാൻഡ്‌സ്ഫ്രീ ആൻഡ് ഡിസ്ട്രാക്ടഡ് ഡ്രൈവിംഗ് ആക്ട് ' എന്ന് പേരിട്ടിട്ടുള്ള ഈ നിയമം ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. ആറ് മാസത്തെ മുന്നറിയിപ്പ് കാലയളവിന് ശേഷം, അതായത് 2026 ഫെബ്രുവരി 28 മുതൽ പിഴ ഈടാക്കും.
പുതിയ നിയമമനുസരിച്ച്, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ കൈകൊണ്ട് പിടിക്കാൻ അനുവാദമില്ല. സംസാരിക്കുന്നതിനോ, മെസ്സേജ് അയക്കുന്നതിനോ, വീഡിയോ കാണുന്നതിനോ, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനോ ഫോൺ കൈയിൽ പിടിക്കുന്നത് നിയമവിരുദ്ധമാണ്. മൊബൈൽ ഫോണിന് പുറമെ, പോർട്ടബിൾ കമ്പ്യൂട്ടറുകൾ, ജിപിഎസ് ഉപകരണങ്ങൾ, ഇലക്ട്രോണിക് ഗെയിമുകൾ തുടങ്ങിയവയ്ക്കും ഈ നിയമം ബാധകമാണ്.
നിയമം ലംഘിക്കുന്നവർക്ക് ആദ്യ തവണ 100 ഡോളർ പിഴ ചുമത്തും. മൂന്ന് വർഷത്തിനുള്ളിൽ വീണ്ടും നിയമലംഘനം നടത്തിയാൽ 200 ഡോളർ പിഴയും ഡ്രൈവിംഗ് റെക്കോർഡിൽ രണ്ട് പോയിന്റ് കുറവും ഉണ്ടാകും. നിയമം ലംഘിക്കാതെ ഫോൺ ഉപയോഗിക്കാൻ ഹാൻഡ്‌സ്ഫ്രീ ഓപ്ഷനുകളോ ബ്ലൂടൂത്ത് സംവിധാനങ്ങളോ ഉപയോഗിക്കാവുന്നതാണ്.
അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിൽ ഈ നിയമം ഒരു നിർണായക പങ്കുവഹിക്കുമെന്ന് സൗത്ത് കരോലിന ഹൈവേ പട്രോൾ വക്താവ് കോർപ്പറൽ ഡേവിഡ് ജോൺസ് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും പുതിയ നിയമത്തെക്കുറിച്ചുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ മറ്റ് 30ഓളം സംസ്ഥാനങ്ങളിൽ സമാനമായ നിയമങ്ങൾ നിലവിലുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്