ഇന്ത്യന്‍ സാങ്കേതിക മികവിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രതീകമായ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) ചരിത്രപരമായ ഒരു വഴിത്തിരിവിലാണ്. ജി.എസ്.എല്‍.വി എഫ്-17-ഇ.ഒ.എസ്-05 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ രാജ്യം ശാസ്ത്ര നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ്, മറുവശത്ത് സ്ഥാപനത്തിന്റെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന വിവാദങ്ങള്‍ പുകയുന്നത്.
ഐ.എസ്.ആര്‍.ഒയെ വാണിജ്യവത്കരിക്കാനും സ്വകാര്യമേഖലയ്ക്ക് വഴിമാറിക്കൊടുക്കാനുമുള്ള ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ക്കെതിരെ ജീവനക്കാരുടെ സംഘടനകള്‍ സംയുക്തമായി രംഗത്തുവന്നത് സാധാരണ ഒരു തൊഴില്‍ തര്‍ക്കമല്ല. മറിച്ച് പതിറ്റാണ്ടുകളായി പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് പടുത്തുയര്‍ത്തിയ തന്ത്രപ്രധാനമായ ദേശീയ ശേഷി എങ്ങോട്ടാണ് നയിക്കപ്പെടുന്നത് എന്ന ഗൗരവമേറിയ ചോദ്യമാണ്.
വിക്രം സാരാഭായി സ്‌പേസ് സെന്റര്‍, സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍, യു.ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ തുടങ്ങി ഒന്‍പത് പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ ഒപ്പുവെച്ച് ചെയര്‍മാന്‍ ഡോ. വി. നാരായണന് സമര്‍പ്പിച്ച കത്ത്, ഒരു രാജ്യത്തിന്റെ ബഹിരാകാശ പരമാധികാരത്തെക്കുറിച്ചുള്ള ശക്തമായ ആശങ്കയാണ് പങ്കുവെക്കുന്നത്. ഇന്‍-സ്‌പേസ് ചെയര്‍മാന്‍ ഡോ. പവന്‍ ഗോയങ്ക അടുത്തിടെ നടത്തിയ പ്രസ്താവനയാണ് ഈ പ്രതിസന്ധിയുടെ പെട്ടെന്നുള്ള കാരണം.
ഭാവിയില്‍ ഐ.എസ്.ആര്‍.ഒ സ്വന്തമായി റോക്കറ്റുകള്‍ നിര്‍മ്മിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും, ഈ മേഖല പൂര്‍ണ്ണമായും സ്വകാര്യ അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൈമാറി കേവലം ഗവേഷണ-വികസന സ്ഥാപനമായി ഐ.എസ്.ആര്‍.ഒ മാറുമെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട് ജീവനക്കാരുടെയും ശാസ്ത്ര ലോകത്തിന്റെയും ആത്മവിശ്വാസത്തെ തകിടം മറിക്കുകയായിരുന്നു.
ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി, കരുത്തുറ്റ എല്‍.വി.എം 3, എസ്.എസ്.എല്‍.വി എന്നിവയുടെ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ കൈമാറ്റം ചെയ്യാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. അതിനൊപ്പം തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് 986 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് കോംപ്ലക്‌സും സ്വകാര്യമേഖലയ്ക്ക് വിട്ടുനല്‍കാന്‍ നീക്കങ്ങള്‍ നടക്കുന്നു. സ്വകാര്യ പങ്കാളിത്തത്തെയോ വാണിജ്യവത്കരണത്തെയോ ആരും പൂര്‍ണ്ണമായി എതിര്‍ക്കുന്നില്ല. എന്നാല്‍ വിക്ഷേപണ ശേഷിയും നിയന്ത്രണങ്ങളും പൂര്‍ണമായും ലാഭേച്ഛ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കൈമാറുമ്പോള്‍ ദേശീയ സുരക്ഷ, പാര്‍ലമെന്ററി മറുപടി പറച്ചില്‍, സി.എ.ജി ഓഡിറ്റിംഗ് തുടങ്ങിയ ജനാധിപത്യപരമായ സുതാര്യതകള്‍ ഇല്ലാതാകുന്നു.
മറുവശത്ത് സ്ഥാപനം അഭിമുഖീകരിക്കുന്ന മനുഷ്യ വിഭവശേഷിയുടെ തകര്‍ച്ച ആഴത്തിലുള്ള പ്രതിസന്ധിയാണ്. ബഹിരാകാശ വകുപ്പിലെ ഒഴിവുകള്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി നില്‍ക്കുന്നു. ശാസ്ത്ര-സാങ്കേതിക, ഭരണ വിഭാഗങ്ങളിലായി ആയിരക്കണക്കിന് തസ്തികകള്‍ നികത്തപ്പെടാതെ കിടക്കുമ്പോള്‍, ഗഗന്‍യാന്‍, ചന്ദ്രയാന്‍-3 പോലുള്ള ചരിത്ര ദൗത്യങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച നൂറിലധികം പരിചയസമ്പന്നരായ ശാസ്ത്രജ്ഞരാണ് കഴിഞ്ഞ മാസങ്ങളില്‍ സ്ഥാപനത്തില്‍ നിന്ന് രാജിവെച്ച് സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ചേക്കേറിയത്. പുതിയ സ്ഥിര നിയമനങ്ങള്‍ ഇല്ലാതാകുമെന്ന ഭയവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും രാജ്യത്തെ സമര്‍ത്ഥരായ യുവാക്കള്‍ക്ക് ബഹിരാകാശ രംഗത്തുള്ള മികച്ച അവസരങ്ങള്‍ നിഷേധിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
റോക്കറ്റ് നിര്‍മ്മാണവും വിക്ഷേപണവും വെറുമൊരു നിര്‍മ്മാണ കരാറല്ല. അത് രാജ്യത്തിന്റെ സാങ്കേതിക പരമാധികാരത്തിന്റെ കാതലാണ്. ബഹിരാകാശ മേഖലയിലെ നയപരമായ മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ഔദ്യോഗിക നയരേഖ പുറത്തിറക്കാനും ജീവനക്കാരുടെ ജനാധിപത്യപരമായ ആശങ്കകള്‍ പരിഹരിക്കാനും അധികാരികള്‍ തയ്യാറാകേണ്ടതുണ്ട്. ശാസ്ത്രജ്ഞരുടെ അനുഭവസമ്പത്തും രാജ്യത്തിന്റെ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച തന്ത്രപ്രധാന ആസ്തികളും സംരക്ഷിച്ചുകൊണ്ടുള്ള വികസന മാതൃക മാത്രമായിരിക്കും ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് സുസ്ഥിരമായ ഭാവി നല്‍കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
