ന്യൂഡൽഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ (CJP) പാര്‍ലമെന്റ് മാര്‍ച്ചിനിടെ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ഗുരുതര ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റിസർവ് പൊലീസ് സേന (CRPF).
മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും പെല്ലറ്റ് പ്രഹരത്തിൽ പരിക്കേറ്റതായും ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്ന പശ്ചാത്തലത്തിലുമാണ് സി.ആർ.പി.എഫിന്റെ നടപടി. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അതേസമയം, പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. എന്നാൽ പൊലീസ് വാദം പൂർണ്ണമായും തള്ളുകയാണ് പ്രതിഷേധക്കാർ. സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പല വിദ്യാർത്ഥികളുടെയും ശരീരത്തിൽ നിന്ന് ഡോക്ടർമാർ പെല്ലറ്റുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും ഇതിന് ആശുപത്രി രേഖകൾ തെളിവാണെന്നും സി.ജെ.പി പ്രതിനിധികൾ ആരോപിക്കുന്നു.
പെല്ലറ്റ് പ്രഹരമേറ്റ 19 വയസ്സുകാരനായ ഒരു വിദ്യാർത്ഥിയുടെ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും സഹപാഠികളെ ഉദ്ധരിച്ച് 'ദി ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
കശ്മീരിൽ സാധാരണക്കാർക്ക് നേരെ ഉപയോഗിക്കാറുള്ള പെല്ലറ്റ് തോക്കുകൾ ഡൽഹിയിലെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനും വ്യാപകമായി പ്രയോഗിക്കുകയാണെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. എന്നാൽ പെല്ലറ്റ് പ്രയോഗം നടന്നിട്ടില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഡൽഹി പൊലീസ് ഇപ്പോഴും തുടരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സി.ആർ.പി.എഫ് നടത്തുന്ന അന്വേഷണ റിപ്പോർട്ട് വന്ന ശേഷമേ യഥാർത്ഥ വസ്തുത വ്യക്തമാകൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
