മുംബൈ: സര്‍ക്കാര്‍ ഫണ്ടുകളുടെ ലഭ്യതക്കുറവുമൂലം പൊതുവിദ്യാലയങ്ങള്‍ പൂട്ടിപ്പോകുന്നതില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പി.ബി വരാലെ. 2027 ലെ കുംഭമേളക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന ഭീമമായ തുകയുടെ 0.1 ശതമാനം വിനിയോഗിച്ചിരുന്നെങ്കില്‍ മഹാരാഷ്ട്രയിലെ നൂറ്റമ്പതോളം മറാഠി ബോധന മാധ്യമ സ്കൂളുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നാസിക് ജില്ലയിലെ തന്റെ പഴയ വിദ്യാലയം സന്ദര്‍ശിച്ച വേളയിലാണ് അടിസ്ഥാന സൗകര്യ വികസനവും വിദ്യാഭ്യാസ രംഗത്തെ നിക്ഷേപവും തമ്മിലുള്ള മുന്‍ഗണനകളെ ചൂണ്ടിക്കാട്ടി ജസ്റ്റിസ് വരാലെ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചത്. റോഡുകളും പാലങ്ങളും പോലെയുള്ള ഭൗതിക വികസനങ്ങള്‍ക്കൊപ്പം തന്നെ നിര്‍ബന്ധമായും വിദ്യാഭ്യാസ മേഖലയിലും അര്‍ഹമായ തുക നീക്കിവെക്കണം. പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഡിജിറ്റല്‍ സംവിധാനങ്ങളും നിര്‍ബന്ധമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ നാസിക്കിലും ത്രയംബകേശ്വറിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2027 ലെ കുംഭമേള നടത്തിപ്പിനായി ഏകദേശം 32 കോടി രൂപയോളം നീക്കിവെക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം. തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വികസന ഇടനാഴികള്‍ക്കായി 11 കോടി രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ കുംഭമേളയില്‍ പങ്കെടുക്കുന്ന ഓരോ അഖാണ്ഡയ്ക്കും അഞ്ച് കോടി രൂപ വീതവും, ചെറിയ മതസ്ഥാപനങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി ഗോദാവരി നദി പൂര്‍ണമായും മാലിന്യമുക്തമാക്കുമെന്നും ഘാട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും വാഗ്ദാനങ്ങളുണ്ട്.
മതപരമായ അല്ലെങ്കില്‍ ആത്മീയപരമായ വികസന പദ്ധതികള്‍ക്കോ സൗകര്യങ്ങള്‍ക്കോ താന്‍ എതിരല്ലെന്ന് ജസ്റ്റിസ് വരാലെ വ്യക്തമാക്കി. എന്നാല്‍ ഇത്തരം ആഡംബര പദ്ധതികള്‍ക്കായി നീക്കിവെക്കുന്ന തുകയുടെ വളരെ ചെറിയൊരു വിഹിതമെങ്കിലും പൊതുവിദ്യാഭ്യാസത്തിനായി വിനിയോഗിച്ചിരുന്നെങ്കില്‍ നിര്‍ധനരായ കുട്ടികള്‍ പഠിക്കുന്ന ഇത്തരം വിദ്യാലയങ്ങളുടെ വാതിലുകള്‍ എന്നെന്നേക്കുമായി അടയുന്നത് തടയാന്‍ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
