ഒരുകാലത്ത് സൺഡേ, ഇന്ത്യാ ടുഡേ, ഔട്ട്‌ലുക്ക് ഇങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളിലും ശക്തമായ രാഷ്ട്രീയ കാർട്ടുണുകളുണ്ടാകാറുണ്ട്. തമിഴിൽ അതിശക്തമായ കാർട്ടൂണുകൾ ഒരുകാലത്തുണ്ടായിരുന്നു. തുക്ലക്ക്, ആനന്ദവികിടൻ ഇവയെല്ലാം പേരുകേട്ട ഹാസ്യമാസികകളായിരുന്നു. എന്നാലിപ്പോൾ അങ്ങനെകാര്യമായ കാർട്ടൂണുകൾ ഒന്നും തന്നെ മലയാളപത്രങ്ങളിലും കാണാറില്ല.
ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ കാർട്ടൂണുകളുടെ അവസ്ഥ ഏതെന്നു ചിന്തിച്ചാൽ അത് മൃതാവസ്ഥയിലാണെന്നു കാണാൻ കഴിയും. ഒരു കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കാർട്ടൂണുകൾ കൊണ്ട് അനുഗ്രഹീതമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ ആർ.കെ. ലക്ഷ്മണിന്റെ യു സെഡ് ഇറ്റ് എന്ന പോക്കറ്റ് കാർട്ടൂൺ മുതൽ എല്ലാ ദിവസവും എന്നു പറഞ്ഞവണ്ണം ശക്തമായ രാഷ്ട്രീയ കാർട്ടൂണുകളും കാണും. ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിൽ അബി അബ്രാഹാമിന്റെ അതിശക്തവും കുറിക്കുകൊള്ളുന്നതുമായ കാർട്ടൂണുകൾ കാണും.
ഇന്നിപ്പോൾ ആ പത്രത്തിൽ ഉണ്ണിയുടെ കാർട്ടൂണുകൾ വരുന്നുണ്ട്. ലോകപ്രസിദ്ധമായ ശങ്കേഴ്‌സ് വീക്കിലിയിൽ വരുന്ന കാർട്ടൂണുകൾ പലതും അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവിനെ ശക്തമായി വിമർശിക്കുന്നതായിരുന്നു. അങ്ങിനെയുള്ള കാർട്ടൂണുകൾ കണ്ടില്ലെങ്കിൽ അദ്ദേഹത്തിന്റെ സുഹൃത്തായ കാർട്ടൂണിസ്റ്റ് ശങ്കറോട് പറയുമായിരുന്നു. ശങ്കർ എന്നപ്പോലും വെറുതെ വിടരുത്.
ഒരുകാലത്ത് സൺഡേ, ഇന്ത്യാ ടുഡേ, ഔട്ട്‌ലുക്ക് ഇങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളിലും ശക്തമായ രാഷ്ട്രീയ കാർട്ടുണുകളുണ്ടാകാറുണ്ട്. തമിഴിൽ അതിശക്തമായ കാർട്ടൂണുകൾ
ഒരുകാലത്തുണ്ടായിരുന്നു. തുക്ലക്ക്, ആനന്ദവികിടൻ ഇവയെല്ലാം പേരുകേട്ട ഹാസ്യമാസികകളായിരുന്നു. എന്നാലിപ്പോൾ അങ്ങനെകാര്യമായ കാർട്ടൂണുകൾ ഒന്നും തന്നെ മലയാളപത്രങ്ങളിലും കാണാറില്ല. മാധ്യമസ്വാതന്ത്ര്യം വിലയിരുത്തുന്ന സംഘടനയായ Reporters Without Borders (RSF) പ്രസിദ്ധീകരിച്ച 2026 World Press Freedom Index പ്രകാരം ഇന്ത്യ 180 രാജ്യങ്ങളിൽ 157-ാം സ്ഥാനത്താണ്. 2025ൽ ഇന്ത്യ 151-ാം സ്ഥാനത്തായിരുന്നുവെങ്കിലും 2026ൽ ആറു സ്ഥാനങ്ങൾ പിന്നോട്ടുപോയി.
ഈ സൂചികയെക്കുറിച്ച് വിവിധ രാഷ്ട്രീയ നിലപാടുകൾ ഉണ്ട്. ചിലർ ഇത് മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രധാന സൂചകമെന്ന് കരുതുമ്പോൾ, മറ്റുചിലർ അതിന്റെ രീതിശാസ്ത്രത്തെ വിമർശിക്കുകയും ചെയ്യുന്നു. എന്നാൽ ഇക്കണ്ടകാലത്തിനിടെ കാർട്ടൂണിന് അനേകം നിർവചനങ്ങൾ പറയാനുണ്ട്. കട്ടിക്കടലാസിൽ കറുത്ത മഷികൊണ്ട് ബ്രഷ് വച്ച് ഹാസ്യം കലർത്തി വരയ്ക്കുന്ന ചിത്രമാണ് കാർട്ടൂൺ എന്ന പണ്ടു കാലത്തെ നിർവ്വചനത്തിന് ഇന്ന് ഒട്ടേറെ മാറ്റം വന്നിട്ടുണ്ട്. ഇന്ന് നിർമിത ബുദ്ധിയുടെ സഹായത്തോടെ എന്തും ഏതും വരയ്ക്കാവുന്നതാണ്. അതിനുള്ള ധൈര്യം ശേഷിയും കാർട്ടൂണിസ്റ്റിനും പത്രാധിപർക്കുമൊക്കെ ഉണ്ടോ എന്നതാണ് പ്രശ്‌നം..!
പുതിയൊരു അഭിപ്രായം സൃഷ്ടിക്കാനുപകരിക്കുന്ന ചിരിയുടെ ചിത്രങ്ങളാണ് കാർട്ടൂൺ എന്നാണ് ഏറ്റവും ഒടുവിലത്തെ നിർവ്വചനം. പൊതു ജനാഭിപ്രായം സൃഷ്ടിക്കുന്നതിലും ഒരുമിപ്പിക്കുന്നതിലും എല്ലാ കലകൾക്കുമുള്ള സ്വാധീനം വളരെ വലുതാണ്. പരിഹസിക്കാനുള്ള മനുഷ്യന്റെ വാസനയുടെ ചരിത്രമെത്രത്തോളമെന്ന് നിർണ്ണയിക്കാൻ കഴിയുന്നില്ലെങ്കിലും ആ പരിഹാസ വാസനയ്ക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ടാകുമെന്നു കരുതുന്നു. ചിരി മനുഷ്യ ജീവികളുടെ മാത്രം കഴിവുകളിലൊന്നാണ്. മൃഗങ്ങൾക്ക് ചിരിക്കാൻ കഴിയില്ല. എന്നാൽ ചിരി ചിത്രകലയുടെ പരിശുദ്ധിയെ നഷ്ടപ്പെടുത്തുമെന്ന് ആദ്യ കാലത്ത് ധരിച്ചിരുന്നു.
ഇതുമൂലം താത്വികാചാര്യന്മാർ ചിത്രകലയിൽ നിന്ന് ഹാസ്യത്തെ മാറ്റി നിർത്തി. ഹാസ്യത്തിനെതിരായി ഒരു വിമോചന സമരം തന്നെ നടത്തി. എന്നാൽ അനേകം ലക്ഷങ്ങളെ ചിരിപ്പിക്കാനും ഒപ്പം ചിന്തിപ്പിക്കാനും പൊതുജനാഭിപ്രായം സൃഷ്ടിക്കാനും തിരിച്ചു വിടാനും കാർട്ടൂണിന് കഴിയുമെന്ന് കണ്ടതോടെ ചിത്രകലയുടെ താത്വികാചാര്യന്മാർ കാർട്ടൂണിനോടുള്ള കടുംപിടുത്തം ഉപേക്ഷിച്ചു.
അതോടെ ഹാസ്യചിത്രകല സ്വതന്ത്രമായി വികസിച്ചു. 'കൃത്രിമമായ തമാശ' അല്ലെങ്കിൽ ചിത്രരചനയിലെ അട്ടിമറി എന്നെല്ലാം വിളിക്കപ്പെട്ട കാർട്ടൂൺ ഒരുകാലത്ത് ഗൗരവമേറിയ ഒരു കലാരൂപമായും മൂർച്ചയേറിയ ഒരു ആയുധമായും മാറിയിരിക്കുന്നു. നമ്മുടെ വലുതും ചെറുതുമായ പ്രസിദ്ധീകരണങ്ങൾ കാർട്ടൂണിന് നൽകുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. എന്നാലിപ്പോൾ ട്രോളുകളുടെ അതിപ്രസരം കാർട്ടൂണിന് തെല്ല് മങ്ങലേൽപ്പിച്ചിട്ടില്ലേ എന്ന സന്ദേഹം നിലനിൽക്കുന്നു.
''കാർട്ടു' എന്ന് ഫ്രഞ്ചു പദത്തിന് 'കട്ടിക്കടലാസ്' എന്നാണർത്ഥം. കാർട്ടൂണെന്ന പേരിൽ പിന്നീട് അറിയപ്പെടാൻ തുടങ്ങിയ രേഖാചിത്രങ്ങൾ വരച്ചു തുടങ്ങിയത് കട്ടിക്കടലാസിലാണ്. 1483 ൽ മാർട്ടിൻ ലൂഥർ എന്ന ചിത്രകാരൻ വികൃതമായ ചില രൂപങ്ങൾ കട്ടിക്കടലാസിൽ വരച്ച് ചുവരുകളിൽ പതിച്ചതോടുകൂടിയാണ്. കാർട്ടൂണിന്റെ ആരംഭം കുറിച്ചതെന്നു പറയുന്നു. കാലങ്ങൾക്കു ശേഷം കാർട്ടൂൺ കട്ടിയായ ഒരു കലാരൂപമായി മാറി. ഒരു കാലത്ത് നമ്മുടെ സാമൂഹ്യരാഷ്ട്രീയ രംഗത്തെ കട്ടികൂടിയ തൊലിപ്പുറത്ത് ബ്രഷ് കൊണ്ട് ആഞ്ഞു കുത്തികൊണ്ടിരിക്കുന്നു. ഒട്ടേറ ഹാസ്യമാസികകൾ നാട്ടിലുടനീളം ഉണ്ടായിരുന്നു.
കാർട്ടൂൺ എന്ന് തുടങ്ങി എന്ന് ചേദിച്ചാൽ അതിന് വ്യക്തമായ തെളിവുകൾ ഒന്നുമില്ല. കാർട്ടൂൺ എന്ന ബോംബ് ആദ്യം കണ്ടു പിടിച്ചത് തങ്ങളാണെന്ന് അമേരിക്കയും, റഷ്യയും, ബ്രിട്ടണും, ഫ്രാൻസും, ഇറ്റലിയും തുടങ്ങി പല രാജ്യങ്ങളും അവകാശവാദങ്ങൾ നടത്താറുണ്ട് ലോകത്തിൽ ആദ്യത്തെ കാർട്ടൂണിന് ജന്മം നൽകിയത് തങ്ങളാണെന്ന് ഓരോരുത്തരും പറയുന്നു. എന്നാൽ ഓരോ രാജ്യത്തിനും അതിന്റേതായ കാർട്ടൂൺ ചരിത്രവും കാർട്ടൂൺ കഥകളുമാണുള്ളത്.
1896 ൽ 'ദി യെല്ലോ കിഡ്' എന്ന ഒരു കാർട്ടൂൺ കഥാപാത്രം 'ന്യൂയോർക്ക് വേൾഡ്' എന്ന പത്രത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അതൊരു വഴിത്തിരിവായിരുന്നു.
വലിയ ചെവിയും മൊട്ടത്തലയുമുള്ള ഒരു കുട്ടി മഞ്ഞക്കുപ്പായം ധരിച്ച് ദിവസവും പ്രതത്തിൽ പ്രത്യക്ഷപ്പെടുന്നു. നമ്മുടെ കുഞ്ചുക്കുറുപ്പും, കാകദൃഷ്ടിയും, പോലെ നിത്യേന നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് അഭിപ്രായങ്ങൾ തട്ടിവിടാൻ തുടങ്ങിയപ്പോൾ, ഈ മഞ്ഞക്കുപ്പായക്കാരനായ കുട്ടിയെ വായനക്കാരിഷ്ടപ്പെട്ടു, പലരുടെയും കണ്ണ് മഞ്ഞളിക്കുകയും ചെയ്തു.
ഈ കഥാപാത്രത്തോടുള്ള പ്രിയം കൊണ്ട് ചില അമ്മമാർ തങ്ങളുടെ കുട്ടികൾക്ക് മഞ്ഞക്കുപ്പായം തുന്നുക വരെ ചെയ്തു. ''മഞ്ഞപത്രം' എന്ന പേരു തന്നെ ഈ കാർട്ടൂൺ കഥാപാത്രത്തിൽ നിന്നല്ലേ ജന്മം കൊണ്ടത്?
കാർട്ടൂണിസ്റ്റുകളെയെല്ലാം, അവരുടെ ബ്രഷിന്റെ തുമ്പിൽ നിന്ന് ചാടി വരുന്ന കഥാപാത്രങ്ങളെയും, കഥാപാത്രങ്ങൾക്കുപയോഗപ്പെടുത്തുന്ന ചിത്രങ്ങളെയുമാണ് നാം ഇഷ്ടപ്പെടുന്നത്. വാൾട്ടർ ബേൺഡ് എന്ന കാർട്ടൂണിസ്റ്റ് തന്റെ ഒരു കാർട്ടൂൺ കഥാപാത്രത്തെ കഥയിൽ കൊന്നപ്പോൾ ആ കഥാപാത്രത്തെ ജീവനോടെ തിരിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് വായനക്കാർ ബഹളമുണ്ടാക്കിയ ചരിത്രമുണ്ട്.
മിൽട്ട് കോംട്ട് എന്ന ഹാസ്യ ചിത്രകാരൻ ഒരു കാർട്ടൂൺ പരമ്പര നിർത്തി അതിലെ കഥാപാത്രങ്ങളെ പിൻവലിച്ചപ്പോൾ ഷിക്കാഗോ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ പ്രകടനം നടത്തി. കാർട്ടൂണിസ്റ്റിന്റെ കോലം കത്തിച്ചു. പേടിച്ച് മുറിക്കകത്തു കയറി കുറ്റിയിട്ടിരുന്ന കാർട്ടൂണിസ്റ്റിന്റെ വീടിന്റെ മുമ്പിൽ തടിച്ചുകൂടിയ വിദ്യാർത്ഥികൾ വിളിച്ചു പറഞ്ഞു. 'കൊലപാതകി, ചുണയുണ്ടെങ്കിൽ ഇറങ്ങി വാ പകരം ഞങ്ങൾ ചോദിക്കും.
കാർട്ടൂണിസ്റ്റുകളുടെ കാര്യത്തിൽ കേരളം സമ്പന്നമാണ്. പക്ഷേ അവർക്ക് സ്വതന്ത്രമായ വരക്കാൻ കഴിയുന്നുണോ എന്നതാണ് പ്രശ്‌നം. ഇന്ത്യയിലെ രാഷ്ട്രീയ കാർട്ടൂണുകളുടെ ഭാവി പൂർണ്ണമായും ഇല്ലാതാകുമെന്നല്ല, പക്ഷേ അത് വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. പലപ്പോഴും അധികാരത്തെ പരിഹസിക്കാനും വിമർശിക്കാനും കാർട്ടൂണുകൾക്ക് പ്രത്യേക ശക്തിയുണ്ട്. അതിനാൽ ജനാധിപത്യ സമൂഹത്തിൽ അവയ്ക്ക് ഭാവിയുണ്ടെന്നാണ് പല മാധ്യമവിദഗ്ധരുടെയും വിലയിരുത്തൽ.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
