'മുതിർന്നവർ അവഗണിക്കപ്പെടേïവർ അല്ല, മറിച്ച് ആദരിക്കപ്പെടേണ്ടവർ...'

JUNE 9, 2024, 10:22 AM

അറിയാം ഇനാസ് എ.ഇനാസ് എന്ന മനുഷ്യ സ്‌നേഹിയായ ഡോക്ടറെ

പത്തൊമ്പതാം നൂറ്റാണ്ടിൽ ശക്തിപ്രാപിച്ച പ്രതിഭാസമാണ് കുടിയേറ്റം. പലതരത്തിലുള്ള കുടിയേറ്റങ്ങളുണ്ടെങ്കിലും സാമ്പത്തിക മേന്മ കൈവരിക്കണമെന്ന ലക്ഷ്യത്തോടെ സ്വമേധയാ നടത്തുന്നവയാണ് അവയിൽ പ്രധാനം. വ്യവസായവിപ്ലവത്തോടെ ആവിർഭവിച്ച നൂതനമായ തൊഴിലവസരങ്ങൾ തേടിയുള്ള പ്രവാഹത്തോടെയാണ് ആധുനിക കാലത്തെ കുടിയേറ്റം ശക്തിയാർജ്ജിച്ചത്.

തൊഴിലവസരങ്ങളാണ് ആൾക്കാരെ കുടിയേറ്റത്തിന് ആകർഷിക്കുന്ന നിർണ്ണായക ഘടകം. ആൾക്കാരെ ആകർഷിക്കാൻ ഉതകുന്ന സാഹചര്യങ്ങളെപ്പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ്, ജനങ്ങളെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷവും. പ്രഭവ കേന്ദ്രങ്ങളിൽ ഇങ്ങനെ ഒരന്തരീക്ഷം വളർന്നാൽ മാത്രമേ കുടിയേറ്റം യാഥാർത്ഥ്യമാവുകയുള്ളു. വിദ്യാഭ്യാസം ഇതര സ്ഥലങ്ങളിലെ ജനങ്ങളുമായുള്ള സമ്പർക്കം, സഞ്ചാരം തുടങ്ങിയവയിലൂടെ ജനങ്ങളുടെ മനസിൽ രൂപം കൊള്ളുന്ന ആശയങ്ങളാണ് അങ്ങനെ ഒരന്തരീക്ഷത്തെ വളർത്തുന്നത്. അതോടെ ജീവിത നിലവാരം ഉയർത്തണമെന്ന ലക്ഷ്യത്തോടെ കുടിയേറ്റം അടക്കമുള്ള നൂതന യത്‌നങ്ങളിൽ ഏർപ്പെടാൻ ആൾക്കാർ പ്രചോദിതരായിത്തീരുന്നു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ വികസനോന്മുഖ മനോഭാവമാണ് കുടിയേറ്റത്തിലെ നിർണ്ണായക ഘടകം.

vachakam
vachakam
vachakam


മലയാളിയുടെ കുടിയേറ്റത്തിന്റെ തുടക്കം

നൂറ്റാണ്ടുകളായി പരിമിതമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ മാത്രം സംതൃപ്തരായിരുന്ന ജനവിഭാഗമായിരുന്നു മലയാളികൾ. പ്രകൃതിയുടെ കാരുണ്യം കൊണ്ട് എല്ലാ വിഭവങ്ങളും സുലഭമായിരുന്നു ഇവിടെ. ഇക്കാര്യത്തെപ്പറ്റി 1820 ൽ കേരളത്തിൽ സർവേ നടത്തിയ വാർഡും കോണറും രേഖപ്പെടുത്തിയിരിക്കുന്നത് തന്നെ ഇതര ദേശങ്ങളിലെ ജനങ്ങളുടേതിലും താഴ്ന്ന തോതിൽ ഭൗതികാവശ്യങ്ങൾ ഉള്ള ഇവർക്ക് ആവശ്യമായ വിഭവങ്ങളെല്ലാം ഇവിടെ തന്നെ ഉണ്ടെന്നുമാണ് (''the wants and desires of the people are still more limited than those of there natives and with very few exception they supply themselves from their own sources'). സ്വാഭാവികമായും ഇങ്ങനെയുള്ള ഒരു ജനവിഭാഗത്തിന് അന്യ ദേശങ്ങളിൽ പോകാൻ ആഗ്രഹമുണ്ടാകുമെന്ന് തോന്നുന്നില്ല.

vachakam
vachakam
vachakam

1901 ലെ തിരുവിതാംകൂർ സെൻസസിൽ ഇക്കാര്യം അർത്ഥശങ്കയില്ലാതെ രേഖപ്പെടുത്തയിരിക്കുന്നത് ഇപ്രകാരമാണ് 'തങ്ങളുടെ കുടുംബത്തോടൊപ്പം ഒട്ടിച്ചേർന്ന് താമസിക്കുന്ന അവർക്ക് ആവശ്യമായ വിഭവങ്ങളെല്ലാം അവരവരുടെ വീട്ടുപരിസരത്ത് ലഭ്യമായിരിക്കുന്ന സാഹചര്യത്തിൽ അന്യദേശങ്ങളിൽ കുടിയേറുന്നതിനുള്ള ആഗ്രഹം അപൂർവ്വമായേ ആവിർഭവിക്കുകയുള്ളൂ.'' (''They cling to their families and so long as they can eke out an existence in the vicintiy of their houses the desire to go abroad rarely occurs').

വെറുതെയല്ല 19-ാം നൂറ്റാണ്ടിൽ കരീബിയൻ ദ്വീപുകളിലും മൗറീഷ്യസിലുമൊക്കെ ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നിന്നും വൻതോതിൽ കുടിയേറ്റം നടന്നിരുന്ന അവസരത്തിൽ കേരളീയരിൽ ആരും തന്നെ അതിനു തയ്യാറാകാതിരുന്നത്. എന്നാൽ കാലം മാറുന്നതനുസരിച്ച് സാഹചര്യങ്ങളും മാറി. ക്രമേണ കുടിയേറ്റത്തിന് അനുകൂലമായ സാഹചര്യങ്ങൾ ആവിർഭവിക്കാൻ ഇടയായി. അതിനേറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ചത് വിദ്യാഭ്യാസ പുരോഗതിയാണ്. 19-ാം നൂറ്റാണ്ടിൽ തുടക്കമിട്ട ആധുനിക വിദ്യാഭ്യാസം 20-ാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കും കേരളത്തിൽ വ്യാപകമായി. അതോടെ സാമ്പത്തിക മേന്മ കൈവരിക്കണമെന്ന മനോഭാവം ആവിർഭവിക്കുന്നതിനും കളമൊരുങ്ങി.


vachakam
vachakam
vachakam

അമേരിക്കൻ ഐക്യനാടുകളിലെ മലയാളി സാന്നിധ്യം

ഇന്ന് ഏറ്റവും കൂടുതൽ വിദേശ ഇന്ത്യാക്കാർ താമസം ഉറപ്പിച്ചിരിക്കുന്ന രാജ്യമാണ് അമേരിക്കൻ ഐക്യനാടുകൾ. എന്നാൽ 1946 വരെ ഇന്ത്യാക്കാർക്ക് പൗരത്വം നിഷിദ്ധമായിരുന്ന ഒരു രാജ്യമാണ് അമേരിക്ക. അതിനുശേഷം പ്രതിവർഷം 100 ഇന്ത്യാക്കാർ എന്ന നിലയിലേയ്ക്ക് പൗരത്വം നൽകിത്തുടങ്ങി. 1965ന് ശേഷമാണ് ഇന്ത്യാക്കാർ വ്യാപകമായ തോതിൽ അമേരിക്കയിൽ കുടിയേറി തുടങ്ങിയത്. 2012 ലെ സെൻസസ് അനുസരിച്ച് 45 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് അമേരിക്കയിൽ താമസക്കാരായിട്ടുള്ളത്.

പൗരത്വവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദനീയമാണെന്നുള്ളതാണ് അമേരിക്കൻ കുടിയേറ്റത്തിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ രാഷ്ട്രീയ രംഗത്ത് തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കാൻ ഇന്ത്യാക്കാർക്ക് സാധിച്ചിട്ടുമുണ്ട്. 1956 ൽ അമേരിക്കൻ പ്രതിനിധിസഭയിൽ അംഗമായിത്തീർന്ന ദിലീപ് സിങ് സൗണ്ട് ആണ് ആദ്യമായി രാഷ്ട്രീയ രംഗത്ത് പ്രശോഭിച്ച ഇന്ത്യാക്കാരൻ.

അതിനുശേഷം ലൂയിസിയാന ഗവർണറായിത്തീർന്ന ബോബി ജിൻഡൽ, അമേരിക്കയുടെ യു.എൻ അംബാസിഡറായിരുന്ന നിക്കി ഹേലി, വൈസ് പ്രസിഡന്റായ കമലാ ഹാരിസ് തുടങ്ങിയവരാണ് രാഷ്ട്രീയരംഗത്ത് ശോഭിക്കുന്ന ഇന്ത്യാക്കാർ. കൂടാതെ നൊബേൽ സമ്മാനാർഹരായ പല ഇന്ത്യക്കാരും അമേരിക്കയിൽ സ്ഥിരത്താമസക്കാരാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് മലയാളികളാരും അമേരിക്കയിൽ സ്ഥിരത്താമസക്കാർ ആയിരുന്നില്ല. ഒരു മലയാളി പുരോഹിതനായിരുന്ന ഫാ. ജോൺ ചിറമേലാണ് ആദ്യമായി അമേരിക്കയിലെത്തിയതെന്നാണ് പറയപ്പെടുന്നത്.

അതിനുശേഷം 1952 ൽ ഫാ. മാത്യു തെക്കേക്കര എന്ന വൈദികനാണ് ആദ്യകാല കുടിയേറ്റക്കാരിൽ പ്രമുഖൻ. അദ്ദേഹം അമേരിക്കയിലെ നാസയിൽ പ്രതിരോധ ഉപദേഷ്ടാവ് വരെ ആയിരുന്നു. അമേരിക്കയിലേയ്ക്കുള്ള മലയാളി പ്രവാഹം ശക്തിയാർജ്ജിച്ചത് 1965 ൽ കുടിയേറ്റ നിയമങ്ങളിൽ ഇളവ് വരുത്തിയതോടെയാണ്. 1981 ആയപ്പോഴേക്കും ഏകദേശം 35000 മലയാളികൾ അവിടെ എത്തിയിരുന്നു. അതിനുശേഷം കുടിയേറ്റം പൂർവ്വാധികം ശക്തിപ്രാപിക്കുകയുണ്ടായി. വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് അമേരിക്കയിൽ കുടിയേറിയിരിക്കുന്നത്.


1980 കളിലെ ഒരു കണക്കനുസരിച്ച് അമേരിക്കയിൽ എത്തിയ മലയാളികളിൽ 94 ശതമാനം ഹൈസ്‌കൂൾ വരെയും 55 ശതമാനം കോളജ് തലംവരെയും വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. അവരുടെ കൂട്ടത്തിൽ സാങ്കേതിക വിദഗ്ദ്ധർ, ഗവേഷകർ, നഴ്‌സുമാർ, ഡോക്ടർമാർ, എൻജിനീയർമാർ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവരാണ് ഏറേയും.

മാത്രമല്ല കുടിയേറിയവരിൽ സാമൂഹ്യപരമായും സാമ്പത്തികമായും ഉയർന്ന നിലവാരമുള്ളവരാണ് മലയാളികളിലേറെയും. കൂടാതെ അമേരിക്കയിലെത്തിയ പല മലയാളികളും തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരുമാണ്. ശശി തരൂർ, വിനോദ് തോമസ്, കെ.സി സക്കറിയ തുടങ്ങിയവർക്ക് അമേരിക്കയിൽ താമസത്തിനിടയിലാണ് തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കാനായത്. എന്നാൽ ഇത്തരത്തിൽ ഒരുപാടൊന്നും പ്രശസ്തർ അല്ലെങ്കിലും തങ്ങളുടെ പ്രയത്‌നത്തിന്റെ ഫലമായി വർഷങ്ങൾക്ക് മുമ്പേ അമേരിക്കയിലെത്തി ജീവിതം പടുത്തുയർത്തിയ നിരവധി മലയാളികൾ ഈ സമൂഹത്തിൽ ഉണ്ട്.

അത്തരത്തിൽ ജീവിത വിജയം നേടിയ മലയാളികളെ പരിചയപ്പെടാനും അവരുടെ ജീവിത അനുഭവങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കാനും വാചകം ന്യൂസ് ഇപ്പോൾ അവസരം ഒരുക്കുകയാണ് 'മുതിർന്നവർ അവഗണിക്കപ്പെടേïവർ അല്ല, മറിച്ച് ആദരിക്കപ്പെടേണ്ടവർ...' എന്ന തലക്കെട്ടോടെ മുതിർന്നവർക്കായി ഒരിടം.

ഈ ആഴ്ച വായനക്കാർക്കായി പരിചയപ്പെടുത്തുന്നത് ഡോ. ഇനാസ് എ ഇനാസിനെയാണ്. കേരളത്തിൽ കോട്ടയം ജില്ലയിലെ പാലായുടെ പ്രാന്തപ്രദേശമായ ഉള്ളനാട്ടിലാണ് ഡോ. ഇനാസ് എ ഇനാസ് ജനിച്ചത്. എന്നാൽ തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തിന്റെ പ്രാരംഭ ഘട്ടത്തിൽ കുടുംബം മലബാറിലേക്ക് ചേക്കേറിയിരുന്നു. മത്തായിയുടെയും റോസ് ഇനാസ് ആനക്കല്ലുങ്കലിന്റെയും മൂന്നാമത്തെ മകനായ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കഥ കോഴിക്കോടിനടുത്തുള്ള തിരുവമ്പാടി എന്ന പുതിയ ഗ്രാമത്തിന്റെ വികാസവുമായി ഇഴചേർന്ന് നിൽക്കുന്നതാണ്.


അവിടെ ഡോ. ഇനാസിന്റെ പിതാവ് തന്റെ പ്രയത്‌നങ്ങളുടെ ഫലമായി 'ഗ്രാമത്തിന്റെ പിതാവ്' എന്ന ആദരണീയ പദവി നേടുകയുണ്ടായി. റോഡുകൾ, സ്‌കൂളുകൾ, പള്ളികൾ, പോസ്റ്റ് ഓഫീസ്, കൂടാതെ ഒരു പൊലീസ് സ്റ്റേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിൽ മത്തായി ഇനാസ് നിർണായക പങ്ക് വഹിച്ചുകൊണ്ട് ഗ്രാമത്തിന്റെ വളർച്ചയ്ക്ക് അടിത്തറ പാകി.

കുട്ടിയായ ഇനാസ് തന്റെ പ്രാഥമിക വിദ്യാഭ്യാസവും സെക്കൻഡറി വിദ്യാഭ്യാസവും സേക്രഡ് ഹാർട്ട് സ്‌കൂളുകളിൽ നിന്നാണ് നേടിയത്. അമ്മയുടെ വിയോഗം മൂലം സ്‌കൂൾ വിദ്യാഭ്യാസം വർഷങ്ങളോളം തടസപ്പെട്ടെങ്കിലും അദ്ദേഹം മെട്രിക്കുലേഷനിൽ ഏറ്റവും ഉയർന്ന മാർകോടെ പാസായി.  കോഴിക്കോട് ദേവഗിരിയിലെ സെന്റ് ജോസഫ് കോളജ്, പാൽഘട്ട് ഗവൺമെന്റ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് ബിരുദ പഠനം നടത്തിയത്. ചെറുപ്പത്തിലെ അമ്മയുടെ വിയോഗത്തിൽ നിന്നുണ്ടായ ഡോ. ഇനാസിന്റെ വൈദ്യശാസ്ത്രത്തോടുള്ള അഭിനിവേശം 1970ൽ എം.ബി.ബി.എസ് ബിരുദം നേടാൻ അദ്ദേഹത്തെ പ്രാപ്തനാക്കി.

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഉന്നത വിജയം നേടിയാണ് എം.ബി.ബി.എസ് ബിരുദം നേടിയത്. അതേവർഷം വിധി മറ്റൊരു വഴിത്തിരിവ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാക്കി. അത് ഡോ. ഇനാസ് തന്റെ ഭാര്യ മേരിക്കൊപ്പം ഷിക്കാഗോയിലേക്ക് കുടിയേറി പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചതായിരുന്നു. ആകസ്മികമായ കൂട്ടിമുട്ടലിന്റെ ഫലമായി ഉണ്ടായ ശക്തമായ ബന്ധമായിരുന്നു അവരുടെ ഒന്നിക്കൽ. വർഷങ്ങൾക്ക് മുമ്പ് ഇനാസിന്റെ കുടുംബ സുഹൃത്തായ മേരിയുടെ അമ്മ തിരുവമ്പാടിയിലെ അവരുടെ വീട്ടിൽ വന്നതോടെയാണ് വിധി അവരെ ജീവിതത്തിൽ ഒന്നിപ്പിച്ചത്.

ബാല്യകാല ബന്ധം പ്രായപൂർത്തിയായപ്പോൾ, ഒരുമിച്ച് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കത്തക്ക നിലയിൽ പ്രണയമായി വളർന്നു. ഡോ. ഇനാസിന്റെ സമർപ്പണം വൈദ്യശാസ്ത്രത്തിന് അതീതമായിരുന്നു. അദ്ദേഹം വെറുമൊരു ഡോക്ടർ മാത്രമായിരുന്നില്ല. ദീർഘവീക്ഷണമുള്ള ഒരു വ്യക്തിത്വത്തിന് ഉടമകൂടിയായിരുന്നു. ഷിക്കാഗോയിലെ പ്രശസ്തമായ കുക്ക് കൗണ്ടി ഹോസ്പിറ്റലിൽ തന്റെ കഴിവുകൾ പ്രാവർത്തികമാക്കിയ ശേഷം, മറ്റേതൊരു വിഭാഗത്തിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം ഒരു സ്വകാര്യ പ്രാക്ടീസ് ആരംഭിച്ചു.


അഡ്വാൻസ്ഡ് ഹാർട്ട് ആൻഡ് ലിപിഡ് ക്ലിനിക്ക് അത് വെറുമൊരു പേരായിരുന്നില്ല, അതൊരു മിഷൻ പ്രസ്താവനയായിരുന്നു. പലപ്പോഴും ശ്രദ്ധിക്കപ്പെടാത്ത ലിപിഡു കൾക്ക് മുൻഗണന നൽകിക്കൊണ്ട്, ഡോ. ഇനാസ് ഹൃദയങ്ങളെ മാത്രം ചികിത്സിക്കുകയായിരുന്നില്ല, തന്റെ രോഗികൾക്ക് ആരോഗ്യകരമായ ഒരു നാളെയെ ഉറപ്പാക്കിക്കൊണ്ട് ഒരു പ്രതിരോധ നിലപാട് സ്വീകരിക്കുകയായിരുന്നു.

കാർഡിയോളജിയുടെ നിർണായകമായ ഒരു മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെയും അദ്ദേഹം ശുശ്രൂഷിച്ചവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടേയും ഉദാഹരണമാക്കുന്നു. 1976ൽ എഡ്വേർഡ് ഹോസ്പിറ്റലിൽ (നേപ്പർവില്ലെ) പയനിയർ കാർഡിയോളജിസ്റ്റായി ചേർന്നതോടെയാണ് ഡോ. ഇനാസിന്റെ മെഡിക്കൽ യാത്ര ആരംഭിച്ചത്.  1977 ൽ ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിൽ (ഡൗണേഴ്‌സ് ഗ്രോവ്) കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായി അദ്ദേഹം തന്റെ സേവനം വിപുലീകരിച്ചു. തന്റെ പ്രാക്ടീസ് അഭിവൃദ്ധി പ്രാപിച്ചപ്പോൾ 1982 ൽ ഒരു ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിനെ പങ്കാളിയായി കൊണ്ടുവന്നുകൊണ്ട് അദ്ദേഹം മറ്റൊരു തന്ത്രപരമായ നീക്കം നടത്തി.

ഇത് തന്റെ രോഗികളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, തന്റെ പിതാവിന്റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന സാമൂഹിക സേവനത്തോടുള്ള തന്റെ ആഗ്രഹത്തിനായി കൂടുതൽ സമയം ചെലവഴിക്കാൻ ഡോ. ഇനാസിനെ അനുവദിക്കുകയും ചെയ്തു. ഡോ. ഇനാസിന്റെ ശക്തമായ കുടുംബമൂല്യങ്ങൾ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ പ്രകടമായിരുന്നു. തന്റെ തൊഴിലിൽ മാത്രമല്ല, വ്യക്തിപരമായ ബന്ധങ്ങളിലും മികവ് പുലർത്തിയ ഒരു വ്യക്തിയെന്ന നിലയിൽ ഇത്തരം മികച്ച കാഴ്ചപ്പാടുകൾ ആളുകൾക്കിടയിൽ അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിച്ചു. ഡോ. ഇനാസിന്റെ സ്വാധീനം അദ്ദേഹത്തിന്റെ കാർഡിയോളജി പരിശീലനത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിച്ചിരുന്നു.

മാർത്തോമ്മാ സ്ലീഹാ പള്ളിയും ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ രൂപതയും അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണവും നേതൃത്വവും ഊർജസ്വലവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു സമൂഹത്തെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ആളുകളെ ഒന്നിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ യഥാർത്ഥ സാക്ഷ്യമായിരുന്നു അതെല്ലാം. എന്നിരുന്നാലും ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി സീറോമലബാർ കത്തോലിക്കാ സഭയുടെ സ്ഥാപനത്തിലേക്കു നയിച്ചത് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായിരിക്കാം.


ഡോ. ഇനാസും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും നേതൃത്വം നൽകിയ ഈ തകർപ്പൻ നേട്ടം ഏകദേശം അഞ്ച് ഏക്കർ സ്ഥലവും പ്രവർത്തനക്ഷമമായ ഒരു പള്ളി കെട്ടിടവും നേടിയെടുക്കാൻ പ്രാപ്തമാക്കി. ഇത് സമൂഹത്തിന് അവരുടെ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ആചരിക്കുന്നതിന് സ്ഥിരമായ ഒരു സങ്കേതം പ്രദാനം ചെയ്യുക മാത്രമല്ല, ഷിക്കാഗോ സെന്റ് തോമസ് കാത്തലിക് രൂപതയുടെ സ്ഥാപനത്തിന്റെ അടിസ്ഥാന ശിലയായി മാറുകയും ചെയ്തു.

നഗരത്തിന്റെ മതപരമായ ഭൂപ്രകൃതിയിൽ ഈ ശാശ്വതമായ സ്വാധീനം ഡോ. ഇനാസിന്റെ പൈതൃകത്തിന്റെ യഥാർത്ഥ അടയാളമാണ്. അദ്ദേഹത്തിന്റെ സമർപ്പണം അതിലും ഏറെ ദൂരം താണ്ടിക്കഴിഞ്ഞിരുന്നു. മറ്റ് നാല് കമ്മ്യൂണിറ്റി പയനിയർമാരുമായി സഹകരിച്ച്, ഷിക്കാഗോയിലെ സീറോമലബാർ കത്തോലിക്കാ സമൂഹത്തിന്റെ ശ്രദ്ധേയമായ യാത്രയെ വിവരിക്കുന്ന ഒരു പുസ്തകം ഡോ. പ്രസിദ്ധീകരിച്ചു. മാർത്തോമ്മാ സ്ലീഹാ കത്തീഡ്രലിൽ വച്ച് കർദിനാൾ ബ്ലേസ് കുപ്പിച്ച് (ഷിക്കാഗോ ആർച്ച് ബിഷപ്പ്), ഇന്ത്യയിലെ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

മാത്രമല്ല, ഡോ. ഇനാസ് തനിക്ക് പരമ്പരാഗതമായി ലഭിച്ച നേതൃത്വപാഠവം വഴി ഷിക്കാഗോയിലെ സീറോ മലബാർ സഭയ്ക്കും അതിലുപരി ഇന്ത്യയിൽ നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിയ ഇന്ത്യൻ ഡോക്ടർമാർക്കും തങ്ങളുടെ അവകാശങ്ങൾ ഉറപ്പിക്കാനും തങ്ങളോടുള്ള അവഗണന അവസാനിപ്പിക്കാനും ഉള്ള സമരത്തിൽ സജീവമായി പങ്കെടുത്ത് വിജയിപ്പിച്ച ചരിത്രവും ഉണ്ട്. അമേരിക്കൻ ഐക്യനാടുകൾ ആദ്യകാലത്ത് വെള്ളക്കാർക്ക് മാത്രമായി മാറ്റിവച്ചിരുന്ന കുടിയേറ്റം ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും അഭാവം മൂലം വിപുലീകരിക്കേണ്ടി വന്നു. അങ്ങനെ വന്ന ഡോക്ടർമാരേയും മറ്റും അവഗണനയ്ക്കും പാത്രമാക്കിയിരുന്നു.

അമേരിക്കയിൽ മെഡിക്കൽ ഡിഗ്രി എന്നത് എംഡി എന്നായിരുന്നുവെങ്കിൽ ഇന്ത്യയിൽ നിന്നും ജയിച്ചു വന്നവർ എംബിബിഎസ് എന്ന് തന്നെ ഉപയോഗിക്കണം എന്നതായിരുന്നു വ്യവസ്ഥ. ഇത് രണ്ടാതരം ഡോക്ടർമാരുടെ സൃഷ്ടിക്ക് കാരണമായി എന്നത് എടുത്തു പറയേണ്ടതില്ല. ആദ്യമായി ഇതിനെതിരെ ശബ്ദം ഉയർത്തിയത് ഇല്ലിനോയിഡ് സംസ്ഥാനത്ത് രൂപീകൃതമായ ഏകദേശം പതിനായിരത്തോളം അംഗങ്ങൾ ഉണ്ടായിരുന്ന ഇന്ത്യൻ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ എന്ന സംഘടനയും അതിന്റെ മുന്നണി പോരാളിയായി തിളങ്ങിയ ഡോ. ഇനാസും ആയിരുന്നു.


അങ്ങനെ ആ സംഘടന വഴി അത്തരം അവഗണ ഇല്ലിനോയിഡ് സംസ്ഥാനത്തു നിന്നും ദൂരീകരിക്കാൻ സഹായിച്ചു. തുടർന്ന് അദ്ദേഹം സഹകരിച്ച് നേതൃത്വം നൽകിയ അസോസിയേഷനാണ് കേരള മെഡിക്കൽ ഗ്രാജ്യുറ്റ് (എകെഎംജി) അത് കേരളീയരെ മാത്രം ഉൾക്കൊള്ളിച്ചതായിരുന്നു. മൂന്ന് വർഷം പ്രസ്തുത സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിച്ച ഡോ. ഇനാസുവിന് ആ സംഘടനയ്ക്ക് മെംബർഷിപ്പ് കൂട്ടാനും വിജയകരമായ മൂന്ന് കൺവൻഷനുകൾ നടത്തുന്നതിനും അവസരം ലഭിച്ചു. അതിന് ശേഷം ഇന്ത്യാക്കാരെ മൊത്തത്തിൽ ഉൾപ്പെടുത്തി എഎപിഐ എന്നൊരു സംഘടനയും ഉണ്ടാക്കി.

അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻ ഓഫ് ഇന്ത്യൻ ഒർജിൻ എന്ന സംഘടന ഇന്ന് ഇരുന്നൂറായിരം അംഗങ്ങളുടെ ഒരു സംഘടനയാണ് എഎപിഐ. പ്രസ്തുത സംഘടനയുടെ ട്രഷറർ ആയി പ്രവർത്തിച്ചിട്ടുണ്ട് ഡോ. ഇനാസ്. സംഘടനയുടെ നേത്യത്വത്തിൽ മറ്റൊരു വലിയ വിവേചനം എന്നന്നേക്കുമായി അവസാനിപ്പിക്കാനും സാധിച്ചു. ഇന്ത്യയിൽ നിന്നും വരുന്ന ഡോക്ടർമാരെ ഫോറിൻ മെഡിക്കൽ ഗ്രാജ്യുവേറ്റ്‌സ് എന്ന് എന്ന സബ് ഹെഡിങ്ങിൽ തരംതിരിച്ച് അവഗണിക്കപ്പെട്ടിരുന്നു. ഈ വേർതിരിവ് തരംതാണ പ്രവർത്തനം തന്നെ ആയിരുന്നു. മാത്രല്ല ആശുപത്രികളിൽ നിന്നും റെസിഡൻസിക്കുവേണ്ടി പരസ്യങ്ങൾ കൊടുക്കുമ്പോൾ അതിന്റെ ചുവട്ടിൽ തന്നെ ഫോറിൻ മെഡിക്കൽ ഗ്രാജ്യുവേറ്റ്‌സ് ആപ്ലിക്കേഷൻ കൊടുക്കേïതില്ല എന്ന് എഴുതാറും ഉണ്ട്. ഇതും എഎപിഐ ഡോ. ഇനാസിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ മുഴുവൻ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ സാധിച്ചു.

ഇന്ന് ഇന്ത്യയിൽ നിന്നും വരുന്ന ഏതൊരു ഡോക്ടർക്കും അമേരിക്കൻ പൗരന് കിട്ടുന്ന എല്ലാ അവകാശങ്ങളോടും കൂടെ രാജ്യത്ത് ജോലിചെയ്യുവാനും  ജീവിക്കാനുമുള്ള സാഹചര്യം ഒരുക്കികൊടുക്കാനും അദ്ദേഹത്തിന്റെ നേതൃത്വപാഠവം കൊണ്ട് സാധിച്ചു. തന്റെ പ്രായോഗിക ജീവിതയാത്രയിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ 50ൽ താഴെയുള്ള ഇന്ത്യക്കാരായ ചെറുപ്പക്കാരിൽ വലിയ തോതിൽ ഹൃദയാഘാതം വരുന്നതിന്റെ കാരണങ്ങളെപ്പറ്റിയും ഡോക്ടർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.


എഎപിഐയുടെ ട്രഷറർ സ്ഥാനത്തിരുന്നു കൊണ്ട് സംഘടനയുടെ സഹായത്തോടെ അമേരിക്കയിലുടനീളം വസിക്കുന്ന ഏകദേശം 2000ൽപരം ഡോക്ടർമാരുടെ നിഗമനങ്ങൾ പഠന വിധേയമാക്കുകയും പഠനഫലമായി അമേരിക്കക്കാരേക്കാൾ നാല് ഇരട്ടി ഇന്ത്യക്കാരായ ഹൃദയോ രോഗികൾ ഉണ്ടെന്നും അതിലുപരി സാധാരണ അപകടത്തിലേക്കു നയിക്കുന്ന കാരണങ്ങളായ പുകവലി, ബ്ലഡ് പ്രഷർ, കൊളസ്‌ട്രോൾ, നാലാമത്തെ വലിയ കാരണമായ ഇന്ത്യക്കാരിൽ കണ്ടത് LIPOPROTEEN (a) ആയിരുന്നു.

സ്വന്തം പഠനംകൊണ്ട് ഒന്നും തന്നെ സംഭവിക്കില്ല. വിവിധ പഠനങ്ങളിൽ നിന്നും ഡോ. ഇനാസ് കണ്ടെത്തിയ നിഗമനം ഏതാണ്ട് പരിഗണിക്കപ്പെടേണ്ടതായി അംഗീകരിച്ച് അമേരിക്കൻ ഗൈഡ്‌ലൈൻസിൽ ഉൾപ്പെടുത്തുന്നതിന് ഏകദേശം 40ൽ അധികം വർഷങ്ങൾ വേണ്ടിവന്നു.

ജിജി ജേക്കബ്

ഈ പംക്തിയിൽ പങ്കെടുക്കുന്നതിനായി ബന്ധപ്പെടുക 1-773-842-9149, 1-773-888-2242




വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam