കൊച്ചി: നഴ്സുമാരെക്കുറിച്ചുള്ള ബിജെപി എംപി കങ്കണ റണാവത്തിന്‍റെ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. നഴ്‌സിംഗ് ഒരു 'സെക്ഷ്വലൈസ്ഡ് പ്രൊഫഷൻ' ആണെന്ന കങ്കണയുടെ പരാമർശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്.
കങ്കണയുടെ പ്രസ്താവന നഴ്‌സിംഗ് മേഖലയെ മാത്രമല്ല, ഈ തൊഴിൽ ആത്മാർത്ഥതയോടെ നിർവഹിക്കുന്ന ലക്ഷക്കണക്കിന് നഴ്‌സുമാരുടെ ആത്മാഭിമാനത്തെയാണ് മുറിവേൽപ്പിച്ചിരിക്കുന്നതെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നഴ്‌സുമാർ എന്നത് കേവലം ഒരു തൊഴിൽ വിഭാഗമല്ലെന്നും, മനുഷ്യജീവൻ രക്ഷിക്കുന്ന കരുണയുടെ കൈകളാണെന്നും ദീപ്തി മേരി വർഗീസ് ഓർമ്മിപ്പിച്ചു.
"പ്രസവമുറിയിലും, അത്യാഹിത വാർഡുകളിലും, ഐസിയുവിലും, മഹാമാരികളുടെ നടുവിലും സ്വന്തം കുടുംബത്തെ പോലും മറന്ന് രോഗികളുടെ ജീവനുവേണ്ടി പോരാടുന്നവരാണ് നഴ്‌സുമാർ. കൊവിഡ് കാലത്ത് ലോകം കൈയടിച്ച് ആദരിച്ച അതേ നഴ്‌സുമാരെയാണ് ഇന്ന് ഒരു ജനപ്രതിനിധി അപമാനകരമായ വിശേഷണങ്ങളാൽ വേട്ടയാടുന്നത്." - ദീപ്തി മേരി വർഗീസ് പറഞ്ഞു. എത്രയോ ബിജെപി പ്രവർത്തകരുടെ ഭാര്യമാരും മക്കളും ബന്ധുക്കളും നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച ദീപ്തി, പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇതിനെതിരെ പ്രതിഷേധം ഉയരണമെന്ന് ആവശ്യപ്പെട്ടു.
ഒരു സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിന്റെ നട്ടെല്ലായ നഴ്‌സുമാരുടെ സേവനത്തെ ആദരിക്കേണ്ട സ്ഥാനത്തിരിക്കുന്നവർ തന്നെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു. രോഗിയുടെ വേദന സ്വന്തം വേദനയായി ഏറ്റെടുക്കുന്നവരാണ് നഴ്‌സുമാരെന്നും, അവരുടെ യൂണിഫോമിൽ അർപ്പണബോധവും മാനവികതയും മാത്രമേ കാണാൻ പാടുള്ളൂവെന്നും കുറിപ്പിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
