തിരുവനന്തപുരം: സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളുടെ രജിസ്ട്രേഷൻ സംബന്ധിച്ച് നിലവിലുള്ള നിബന്ധന പുനപരിശോധിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി. ആർ. ബിന്ദു പറഞ്ഞു. തീവ്രബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അവർ പഠിച്ചു വരുന്ന സ്പെഷ്യൽ സ്കൂളുകളുമായും ബന്ധപ്പെട്ട് നേരിടുന്ന വിവിധ വിഷയങ്ങളിൽ സർക്കാർ ഇടപെട്ട് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് സി.കെ. ആശ MLA ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി .
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഉള്ള രണ്ടര ലക്ഷത്തോളം വരുന്ന ബൗദ്ധിക ഭിന്നശേഷിക്കാരും അവരുടെ കുടുംബങ്ങളും നേരിടുന്ന അവഗണനകൾക്ക് സർക്കാർ അടിയന്തിര പരിഹാരം കാണണമെന്നും MLA ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബൗദ്ധിക ഭിന്നശേഷിക്കാർ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകളിൽ സർക്കാർ മേഖലയിൽ ഒരു സ്ഥാപനം മാത്രമേ ഉള്ളു. ബാക്കിയുള്ള 285 ഓളം സ്പെഷ്യൽ സ്കൂളുകളും സ്വകാര്യമേഖലയിൽ വിവിധ NGO കൾ നടത്തി വരുന്നതാണ്. നിലവിൽ 18 വയസ്സിൽ താഴെയുള്ള 20 കുട്ടികൾ എങ്കിലുമില്ലാത്ത സ്ഥാപനങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം ലഭിക്കാത്ത അവസ്ഥയുണ്ട്.
കൂടാതെ നിരാമയ പെൻഷൻ പദ്ധതിക്ക് സർക്കാർ പ്രീമിയം മുടങ്ങിയ വിഷയത്തിലും ബൗദ്ധിക ദിന്നശേഷിക്കാരുടെ പുനരധിവാസം സംബന്ധിച്ച് നേരിടുന്ന പ്രശ്നങ്ങൾക്കും അടിയന്തിര പരിഹാരം കാണണമെന്നും MLA നിയമസഭയിൽ ആവശ്യപ്പെട്ടു. സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിഷയം സർക്കാർ ശ്രദ്ധയിൽപെട്ടതായും ഇതിന് പരിഹാരം കാണാമെന്നും ശ്രദ്ധക്ഷണിക്കലിന് മറുപടിയായി ബഹു. സാമൂഹ്യനീതി വകുപ്പു മന്ത്രി ശ്രീമതി. ആർ. ബിന്ദു സഭയിൽ മറുപടി പറഞ്ഞു.
2024- 25 സാമ്പത്തിക വർഷത്തിൽ സ്പെഷ്യൽ സ്കൂളുകൾക്ക് ഗ്രാൻ്റ് നൽകുന്നതിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. കൂടാതെ നിരാമയ പെൻഷൻ പദ്ധതിക്കായി സർക്കാർ അടച്ചുവന്നിരുന്നതും നിലവിൽ കുടിശ്ശിക ആയതുമായ പ്രീമിയം തുക അടയ്ക്കുന്നതിനും സർക്കാർ തീരുമാനമെടുത്തിട്ടുള്ളതായും മന്ത്രി അറിയിച്ചു.
ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി അവരുടെ പുനരധിവാസമാണ്. അതിനായി സർക്കാർ പ്രചോദനം എന്ന പേരിൽ ഒരു നൈപുണ്യ വികസന പദ്ധതി 14 ജില്ലകളിലും തിരഞ്ഞെടുക്കുന്ന NGO കൾ മുഖാന്തിരം നടപ്പിലാക്കുമെന്നും ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. ബൗദ്ധിക ഭിന്നശേഷിക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യക്ഷേമപെൻഷന് നിലവിലിരിക്കുന്ന ഒരു ലക്ഷം രൂപയുടെ വരുമാന പരിധിക്ക് വ്യത്യാസം വരുത്തുവാൻ ആവശ്യമായ നടപടികൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും ശ്രദ്ധ ക്ഷണിക്കൽ ഉന്നയിച്ച് സി.കെ ആശ MLA ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്