സൗദി അറേബ്യയുടെ ദീര്‍ഘകാല സ്വപ്നമായ സ്വതന്ത്ര യുറേനിയം സമ്പുഷ്ടീകരണത്തിന് വഴിയൊരുക്കുന്ന സുപ്രധാന കരാറിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായിരിക്കുകയാണ്. സൗദിയുടെ സിവിലിയന്‍ ആണവ പദ്ധതിയുടെ വികസനത്തിനായി 30 വര്‍ഷത്തെ കാലാവധിയിലാണ് ഈ കരാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന പഠനത്തിന് ശേഷം സൗദി മണ്ണില്‍ ആദ്യമായി യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കും.
അമേരിക്കന്‍ കമ്പനികളുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഈ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയരാന്‍ സാധ്യതയുണ്ട്. സൗദിക്ക് സ്വന്തമായി യുറേനിയം സമ്പുഷ്ടീകരിക്കാന്‍ അനുമതി നല്‍കുന്നത് പശ്ചിമേഷ്യയില്‍ പുതിയൊരു ആണവായുധ മത്സരത്തിന് വഴിവെക്കുമെന്നാണ് യു.എസ് പ്രതിനിധികളില്‍ ഒരു വിഭാഗവും ആണവ വിരുദ്ധ വിദഗ്ധരും ഭയപ്പെടുന്നത്. വിയന്ന ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയില്‍ അംഗമായ സൗദി, സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ആണവോര്‍ജ്ജം ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കൂടുതല്‍ കര്‍ശന പരിശോധനകള്‍ക്ക് അനുമതി നല്‍കുന്ന അഡീഷണല്‍ പ്രോട്ടോക്കോള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
സൗദിയില്‍ സെന്‍ട്രിഫ്യൂജുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുന്നത് ഭാവിയില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക ശേഷി രാജ്യത്തിന് നല്‍കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇറാന്‍ ആണവ ബോംബ് വികസിപ്പിച്ചാല്‍ തങ്ങളും അതേ വഴി തിരഞ്ഞെടുക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്‍പ് തന്നെ തുറന്ന് പറഞ്ഞിരുന്നു. ഖത്തറിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍, ആണവ ശക്തിയായ പാകിസ്ഥാനുമായി സൗദി അടുത്തിടെ പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു.
ആവശ്യമാണെങ്കില്‍ സൗദിക്ക് ആവശ്യമായ ആണവ സഹായങ്ങള്‍ നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കിയത് ഇസ്രായേലിനുള്ള നേരിട്ടുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെട്ടത്.
യുറേനിയം സമ്പുഷ്ടീകരണം എന്നത് നേരിട്ട് ഒരു ആണവബോംബ് ഉണ്ടാക്കല്‍ അല്ലെങ്കിലും, ആയുധ നിര്‍മ്മാണത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ടതും കഠിനവുമായ ഘട്ടമാണ്. ഇതേ സമ്പുഷ്ടീകരണ പരിപാടിയുടെ പേരിലാണ് അയല്‍ രാജ്യമായ ഇറാനുമായി പാശ്ചാത്യ രാജ്യങ്ങള്‍ വര്‍ഷങ്ങളായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണങ്ങള്‍ക്ക് മുതിരുന്ന പശ്ചാത്തലത്തിലാണ് സൗദിയുമായുള്ള ഈ കരാര്‍ പുറത്തുവരുന്നത് എന്നത് മേഖലയിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
അതേസമയം, സൗദിയുടെ അയല്‍രാജ്യമായ യു.എ.ഇ മുന്‍പ് അമേരിക്കയുമായി 123 കരാര്‍ ഒപ്പുവെച്ച് ദക്ഷിണ കൊറിയയുടെ സഹായത്തോടെ ബറാക്ക ആണവനിലയം സ്ഥാപിച്ചിരുന്നു. സ്വന്തമായി യുറേനിയം സമ്പുഷ്ടീകരിക്കാന്‍ ശ്രമിക്കാതെ വിദേശത്ത് നിന്ന് ഇന്ധനം വാങ്ങിയാണ് യു.എ.ഇ ആണവോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നത്. ആണവായുധ വ്യാപനം തടയുന്നതില്‍ മറ്റ് രാജ്യങ്ങള്‍ക്ക് പിന്തുടരാവുന്ന ഏറ്റവും മികച്ച മാതൃകയായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് യു.എ.ഇയുടെ ഈ രീതിയെയാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി സ്വന്തമായി സമ്പുഷ്ടീകരണ ശേഷി കൈവരിക്കാനുള്ള സൗദിയുടെ നീക്കം പശ്ചിമേഷ്യയിലെ ശക്തി സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
