പെൻസിൽവേനിയ: മലയാള സിനിമയുടെ ആകാശത്ത് സ്വന്തം കൈയൊപ്പ് പതിപ്പിച്ച ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഫൊക്കാന കൺവൻഷൻ വേദിയിൽ സ്‌നേഹാദരവും പിറന്നാൾ മധുരവും. കലയും സാഹിത്യവും സംസ്‌കാരവും സംഗമിച്ച ഫൊക്കാനയുടെ വേദി, മലയാളത്തിന്റെ 'സിനിമാ ഇതിഹാസ'ത്തിന് ആദരമർപ്പിച്ച വേളയിൽ അപൂർവമായൊരു പിറന്നാൾ ഓർമയ്ക്കും സാക്ഷിയായി.
ഫൊക്കാന നേതൃത്വമാണ് അടൂർ ഗോപാലകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചത്. കെ.വി. മോഹൻകുമാർ ഐ.എ.എസ്, മജീഷ്യൻ ഗോപിനാഥ് മുതുകാട്, സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ, തിരുവനതപുരം മേയർ വി.വി. രാജേഷ് , മാധ്യമ പ്രവർത്തകർ ആയ പി.പി. ജെയിംസ്, ജോൺ മുണ്ടക്കയം, ശ്രീകുമാർ ജന്മഭൂമി, അമേരിക്കൻ മാധ്യമ പ്രവർത്തകർ, ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി, മുൻ പ്രസിഡന്റുമാർ തുടങ്ങിയവരും ഫൊക്കാന നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആദരവിന്റെ ഔപചാരികതയ്ക്കപ്പുറം, മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞ ഒരു മഹാപ്രതിഭയോടുള്ള സ്‌നേഹവും കടപ്പാടുമായിരുന്നു ചടങ്ങിൽ നിറഞ്ഞുനിന്നത്.
ആദരവിനൊപ്പം അടൂരിന്റെ പിറന്നാൾ ആഘോഷം കൂടി ചേർന്നതോടെ വേദി കൂടുതൽ ഹൃദയസ്പർശിയായി. '85-ാം പിറന്നാൾ' എന്ന നിലയിൽ 'ശതാഭിഷിക്ത' ഭാവത്തിൽ ആഘോഷം ഒരുക്കിയിരുന്നെങ്കിലും, വേദിയിൽ സംസാരിക്കവെ അടൂർ തന്നെ അതിൽ ചെറിയ തിരുത്തൽ വരുത്തി. പതിവ് സൗമ്യതയോടെയുള്ള ചെറുചിരിയോടെ, 'എനിക്ക് 87 വയസ്സായി' എന്ന് അദ്ദേഹം പറഞ്ഞപ്പോൾ സദസ്സിലും ചിരി പടർന്നു. നിമിഷനേരംകൊണ്ട് ആഘോഷത്തിന് കൂടുതൽ സ്വാഭാവികവും സ്‌നേഹനിർഭരവുമായൊരു ഭാവം കൈവന്നു.
എന്നാൽ അടൂരിന്റെ സാന്നിധ്യത്തിന്റെ പ്രത്യേകത പിറന്നാൾ ആഘോഷത്തിലോ ആദരച്ചടങ്ങിലോ മാത്രം ഒതുങ്ങിയില്ല. വെറുമൊരു വിശിഷ്ടാതിഥിയായി വേദിയിലെത്തി മടങ്ങുന്ന പതിവ് അതിഥിയായിരുന്നില്ല അദ്ദേഹം. ഫൊക്കാന കൺവൻഷന്റെ വിവിധ പരിപാടികളിലും സെഷനുകളിലും സജീവമായി പങ്കെടുത്തും അവ ആസ്വദിച്ചും അടൂർ സദസ്സിനൊപ്പം തന്നെയുണ്ടായിരുന്നു.
സാഹിത്യ സമ്മേളനമായാലും നൃത്തപരിപാടിയായാലും കലയുടെ ഓരോ സ്പന്ദനവും ഒരേ ആസ്വാദന മനസ്സോടെ ഏറ്റുവാങ്ങിയ അടൂരിന്റെ സാന്നിധ്യം കൺവൻഷനിലെ വേറിട്ട കാഴ്ചയായി. യുവതലമുറയുടെ കലാപ്രകടനങ്ങൾ ശ്രദ്ധയോടെ വീക്ഷിച്ച അദ്ദേഹം, കലയോടും പുതിയ തലമുറയോടുമുള്ള തന്റെ അടുപ്പവും താൽപര്യവും പ്രകടമാക്കി.
നാല് ദിനരാത്രങ്ങളിലായി നടന്ന കൺവൻഷനിൽ പ്രായത്തിന്റെ പരിമിതികളൊന്നും പ്രകടിപ്പിക്കാതെ നിറഞ്ഞുനിന്ന അടൂർ, വേദിയിലെ വിശിഷ്ട വ്യക്തി എന്നതിലുപരി സദസ്സിന്റെ ഭാഗമായാണ് അനുഭവപ്പെട്ടത്. പതിറ്റാണ്ടുകളായി സിനിമയിൽ നവീനതയുടെ പട്ടുനൂലുകൾ നെയ്ത ആ സർഗ്ഗധനന്റെ ഊർജ്ജവും കലാസ്‌നേഹവും ഇളംതലമുറയ്ക്ക് പ്രചോദനത്തിന്റെ തെളിനീരുറവയായി മാറി.
ഫൊക്കാനയുമായി അടൂരിനുള്ള ആത്മബന്ധവും ഈ സാന്നിധ്യത്തിന് പിന്നിലുണ്ട്. അമേരിക്കൻ മലയാളി സമൂഹം മലയാളത്തിന്റെ കലാസാംസ്‌കാരിക പൈതൃകത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നതിന്റെ പ്രതീകമായി കൂടി ഈ ആദരം മാറി. 'ഒരു മഹാനായ കലാകാരനെ ആദരിച്ചപ്പോൾ, ഫൊക്കാന ആദരിച്ചത് അദ്ദേഹത്തിന്റെ അതുല്യമായ കലാസംഭാവനകളെ മാത്രമല്ല; മലയാള സിനിമയുടെയും മലയാള സംസ്‌കാരത്തിന്റെയും ലോകമെമ്പാടുമുള്ള മഹത്തായ യാത്രയെയും കൂടിയാണ്.'
'പിറന്നാൾ മധുരവും സ്‌നേഹാദരവും അതുല്യമായ കലാസാന്നിധ്യവും ഒരേ വേദിയിൽ സംഗമിച്ച അപൂർവ നിമിഷത്തിൽ, ഫൊക്കാന കൺവൻഷന്റെ ഓർമപ്പുസ്തകത്തിൽ അടൂരിനായി കുറിക്കപ്പെട്ടത് ഒരിക്കലും മായാത്ത ഒരു 'അപൂർവ അധ്യായം' തന്നെയായിരുന്നു.' 'മലയാള സിനിമയുടെ മഹാപ്രതിഭയ്ക്ക് ഫൊക്കാനയുടെ ആദരവ് '
ശ്രീകുമാർ ഉണ്ണിത്താൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
