തീ തുപ്പുന്ന വ്യാളിയെ പിടിക്കാന്‍ 1960 ലെ ചാരവിമാനം: പ്രകൃതിയുടെ ഏത് വിനാശകാരിയായ ശക്തിയെക്കുറിച്ചാണ് നാസ പഠിക്കുന്നത്?

AUGUST 19, 2026, 6:21 AM

 ഭൂമിയിലെ ഏറ്റവും ദുരൂഹവും ഭയാനകവുമായ കാലാവസ്ഥാ പ്രതിഭാസങ്ങളിലൊന്നാണ് കാട്ടുതീയില്‍ നിന്നും രൂപപ്പെടുന്ന അതിശക്തമായ കൊടുങ്കാറ്റുകള്‍. ശാസ്ത്രീയമായി 'പൈറോകുമുലോനിംബസ്' എന്നറിയപ്പെടുന്ന ഈ ഭീമാകാരമായ അഗ്‌നിമേഘങ്ങള്‍ പ്രകൃതിക്കും അന്തരീക്ഷത്തിനും വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കത്തുന്ന കാട്ടുതീയുടെ കടുത്ത ചൂടില്‍ നിന്ന് ഉയര്‍ന്നുവരുന്ന കട്ടിയുള്ള പുക, വലിയൊരു ചിമ്മിനിയിലൂടെ എന്നപോലെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തട്ടുകളിലേക്ക് കുതിച്ചുയരുകയും അവിടെവെച്ച് വന്‍ ഇടിമിന്നല്‍ മേഘങ്ങളായി മാറുകയും ചെയ്യുന്നു. തീവ്രമായ ഇടിമിന്നല്‍, അതിശക്തമായ കാറ്റ്, തീകൊണ്ടുള്ള കൂറ്റന്‍ ചുഴലിക്കാറ്റുകള്‍ എന്നിവ ഈ കൊടുങ്കാറ്റുകളുടെ ഭാഗമായി ഉണ്ടാകാറുണ്ട്. പുക നിറച്ച ഒരു ഭീമന്‍ ഇടിമിന്നല്‍ മേഘം രൂപപ്പെടുന്നതോടെ, തീ സ്വയം ആളിപ്പടരാന്‍ ആവശ്യമായ അന്തരീക്ഷ സ്ഥിതി അത് തന്നെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ഒരു അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന് സമാനമായി, ഈ വിഷപ്പുകയ്ക്ക് ഭൂമിയുടെ സ്വാഭാവിക അന്തരീക്ഷ തടസ്സങ്ങളെപ്പോലും മറികടന്ന് സ്ട്രാറ്റോസ്ഫിയര്‍ വരെ എത്തുവാന്‍ സാധിക്കും. അവിടെയെത്തുന്ന പുകപ്പടലങ്ങള്‍ ജെറ്റ് സ്ട്രീം കാറ്റുകളുടെ സഹായത്തോടെ ലോകമെമ്പാടും അതിവേഗം വ്യാപിക്കുന്നു. ഈ പ്രവചനാതീതമായ സ്വഭാവം കാലാവസ്ഥാ നിരീക്ഷകര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ അടിയന്തിര ഭീഷണി പഠിക്കുന്നതിനായി, നാസയുടെ ഇന്‍ജക്റ്റഡ് സ്‌മോക്ക് ആന്‍ഡ് പൈറോക്കുമുലോനിംബസ് എക്‌സ്പിരിമെന്റ് ദൗത്യത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ കാലാവസ്ഥാ നിരീക്ഷകനുമായ ഡേവിഡ് എ. പീറ്റേഴ്‌സണിന്റെ നേതൃത്വത്തില്‍ വലിയൊരു ശാസ്ത്രീയ പരിശ്രമം ആരംഭിച്ചിട്ടുണ്ട്.

ഈ ദൗത്യത്തിനായി നാസ രംഗത്തിറക്കിയിരിക്കുന്നത് അത്യാധുനിക ശാസ്ത്രീയ ഉപകരണങ്ങളും പറക്കുന്ന ലബോറട്ടറിയും സജ്ജീകരിച്ച രണ്ട് വിമാനങ്ങളെയാണ്. ഇതില്‍ പ്രധാനം ശീത യുദ്ധകാലത്ത് നിര്‍മ്മിച്ച യു-2 ചാരവിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ ER-2 ആണ്. സാധാരണ വിമാനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത 65,000 അടി ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന ER-2, കൊടുങ്കാറ്റിന് തൊട്ടുമുകളിലൂടെ സഞ്ചരിച്ച് പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി, പുകപ്പടലത്തിന്റെ ഉയരം, വായുവിന്റെ വേഗത, അതിനുള്ളിലെ വൈദ്യുത മണ്ഡലം എന്നിവ റഡാറുകള്‍ ഉപയോഗിച്ച് തത്സമയം നിരീക്ഷിക്കുന്നു.

അതേസമയം തന്നെ നാസയുടെ ഗള്‍ഫ്‌സ്ട്രീം 5 എന്ന മറ്റൊരു വിമാനം ഈ ഭീമന്‍ അഗ്‌നിമേഘങ്ങള്‍ക്ക് തൊട്ടുള്ളില്‍ നേരിട്ട് പറന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു. സാധാരണക്കാരെ സംബന്ധിച്ച് ER-2 വിമാനങ്ങള്‍ക്ക് പറയാനുള്ളത് ശീതയുദ്ധകാലത്തിന്റെ കടുത്ത അങ്കലാപ്പുകളുടെ ചരിത്രമാണ്. 1950കളുടെ മധ്യത്തില്‍ സോവിയറ്റ് യൂണിയന്റെ രഹസ്യ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ അമേരിക്ക വികസിപ്പിച്ചെടുത്ത ഡ്രാഗണ്‍ ലേഡി വിമാനങ്ങളുടെ പുതിയ രൂപമാണിത്.

1960 മെയ് ഒന്നിന് പൈലറ്റ് ഗാരി പവേഴ്‌സിന്റെ U-2 വിമാനം സോവിയറ്റ് യൂണിയന്‍ വെടിവെച്ചിട്ടതും, ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയിലും ഇറാഖ്-അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളിലും വിവരങ്ങള്‍ ശേഖരിച്ചതുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ആദ്യ പറക്കലിന് 70 വര്‍ഷങ്ങള്‍ക്ക് ശേഷവും, മനുഷ്യര്‍ക്കെതിരെ ഉപയോഗിച്ചിരുന്ന ഈ ചാരവിമാനം ഇന്ന് പ്രകൃതിയുടെ അഗ്‌നി വ്യാളികള്‍ക്കെതിരെ പോരാടാനുള്ള ശാസ്ത്ര ദൗത്യവുമായി പുതിയ ആകാശങ്ങള്‍ കീഴടക്കുകയാണ്.

വടക്കന്‍ ഒറിഗോണിലും പടിഞ്ഞാറന്‍ കാനഡയിലും പടര്‍ന്നുപിടിച്ച കാട്ടുതീക്ക് മുകളിലൂടെ ഈ വിമാനങ്ങള്‍ വിജയകരമായി നിരീക്ഷണം നടത്തിക്കഴിഞ്ഞു. മേഘങ്ങള്‍ക്കുള്ളിലെ കാറ്റിന്റെ ചലനങ്ങളും താപനിലയും കൃത്യമായി അളക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതിലൂടെ സാധിച്ചു. ഭാവിയില്‍ ഇത്തരം കാട്ടുതീ കൊടുങ്കാറ്റുകളെയും അവയുടെ പാതകളെയും ദിവസങ്ങള്‍ക്ക് മുന്‍പേ കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ഈ ദൗത്യത്തിന്റെ അന്തിമ ലക്ഷ്യം. ഇത് ദുരന്തനിവാരണ സേനകള്‍ക്കും അഗ്‌നിശമന സേനാംഗങ്ങള്‍ക്കും മുന്‍കരുതലുകള്‍ എടുക്കാനും അനേകം ജീവനും സ്വത്തും സംരക്ഷിക്കാനും വലിയ തോതില്‍ സഹായകരമാകും.

English Summary

NASA has launched an ambitious scientific mission using modified Cold War-era U-2 spy planes, now designated as ER-2s, alongside Gulfstream V aircraft to study "pyrocumulonimbus"—devastating fire-generated storm clouds produced by intense wildfires. Capable of soaring up to 65,000 feet as a "piloted satellite," the ER-2 flies directly above these massive smoke plumes while the Gulfstream V navigates within them to collect real-time data on wind dynamics, temperature, and electrical fields. Capable of thrusting toxic soot straight into the stratosphere like a volcanic eruption, these unpredictable "fire dragons" pose a severe global threat; by unraveling their complex mechanics, NASA aims to build predictive technologies that will give firefighters and disaster response teams crucial early warnings to save lives and property.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam