ഇടുക്കി: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ വിവാദ പരാമർശം നടത്തിയ ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. സംഘടനാ നടപടി ആവശ്യപ്പെട്ട് എഐസിസിക്കും കെപിസിസി പ്രസിഡന്റിനും ഔദ്യോഗികമായി പരാതി നൽകി.
യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുനീറാണ് പരാതി സമർപ്പിച്ചത്. ഡിസിസി പ്രസിഡന്റ് നിരന്തരം കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും അധിക്ഷേപിക്കുന്ന രീതിയിലാണ് സംസാരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ പെരുമാറ്റം സംഘടനയ്ക്ക് തിരിച്ചടിയാകുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പക്വതയില്ലാത്ത പ്രതികരണങ്ങളിലൂടെ പാർട്ടിക്കുള്ളിൽ ഭിന്നത വർധിപ്പിക്കുകയാണെന്നും, ഇത്തരം സമീപനങ്ങൾക്കെതിരെ നേതൃത്വം അടിയന്തര നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെ സിപി മാത്യു നടപടി സ്വീകരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഈ നടപടിയെ ഡീൻ കുര്യാക്കോസ് പരസ്യമായി വിമർശിച്ചിരുന്നു.
തുടർന്ന് ഡീൻ കുര്യാക്കോസിനെതിരെ കടുത്ത ഭാഷയിലാണ് സിപി മാത്യു പ്രതികരിച്ചത്. “മൂക്കാത്ത പഴുത്ത നേതാവാണ്” എന്ന പരാമർശം ഉൾപ്പെടെ അദ്ദേഹം നടത്തിയ വിമർശനങ്ങൾ കോൺഗ്രസിനകത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ഡിസിസിക്ക് എംപിയിൽ നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും, സംഘടന മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ പിന്തുണ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും സിപി മാത്യു ആരോപിച്ചിരുന്നു. “എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആകരുത്” എന്ന പരാമർശവും വിവാദമായിരുന്നു.
സംഭവത്തിന് പിന്നാലെ സിപി മാത്യു രാജിവെക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമായി ഉയരുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകരും വിവിധ അനുകൂല ഗ്രൂപ്പുകളും വിഷയത്തിൽ തുറന്ന വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭിന്നശേഷിക്കാരനെ മർദിച്ചെന്ന ആരോപണവും നേരത്തെ സിപി മാത്യുവിനെതിരെ വിവാദമായിരുന്നു. പുതിയ സംഭവവികാസങ്ങളോടെ ഇടുക്കി കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും രൂക്ഷമാകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
