കണ്ണൂർ: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട ശക്തമായ വെല്ലുവിളിയാണ് വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചത്. സിപിഐഎമ്മിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലമായി കണക്കാക്കിയിരുന്ന ധർമടത്തിൽ ഇത്തവണ വോട്ട് ചോർച്ച പാർട്ടിക്ക് വലിയ തലവേദനയാകുകയാണ്.
ആദ്യ ആറു റൗണ്ടുകളിലും യുഡിഎഫ് ലീഡ് നില ഉയർത്തിയപ്പോൾ ഏഴാം റൗണ്ടിലാണ് പിണറായി വിജയൻ മുന്നിലെത്തിയത്. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്, അതും വളരെ ചെറിയ ഭൂരിപക്ഷ വ്യത്യാസത്തിലാണ് മത്സരം തുടരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിൽ ഒന്നോടെ എൽഡിഎഫ് വിജയിച്ച മണ്ഡലമായിരുന്നു ധർമടം എന്നതും ശ്രദ്ധേയമാണ്.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ കടമ്പൂരിൽ മാത്രമാണ് യുഡിഎഫിന് ഉറച്ച വോട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ എൽഡിഎഫ് ശക്തികേന്ദ്രങ്ങളിലുപോലും യുഡിഎഫ് മുന്നേറ്റം പ്രകടിപ്പിച്ചതാണ് രാഷ്ട്രീയ നിരീക്ഷകരെ അതിശയിപ്പിക്കുന്നത്.
ഈ അട്ടിമറി സാധ്യതയുടെ കേന്ദ്രത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ വി.പി. അബ്ദുല്‍ റഷീദ് ആണ്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാത്തിരുന്നെങ്കിലും വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ലീഡ് നേടിയ റഷീദ് പിണറായി വിജയനെ പോലും ആശങ്കയിലാക്കിയിരിക്കുകയാണ്.
കോൺഗ്രസ് പ്രവർത്തകനും അഭിഭാഷകനുമായ റഷീദ് കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്. 2021ലെ തെരഞ്ഞെടുപ്പിൽ എം.വി. ഗോവിന്ദൻക്കെതിരെ മത്സരിച്ച അദ്ദേഹം 70,181 വോട്ടുകൾ നേടിയിരുന്നു. 2016ൽ 40,000 ആയിരുന്ന എൽഡിഎഫ് ഭൂരിപക്ഷം 2021ൽ 22,000 ആയി കുറയ്ക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇത്തവണ തളിപ്പറമ്പിൽ മത്സരിക്കുമെന്ന് കരുതിയിരുന്ന റഷീദ്, രാഷ്ട്രീയ സമവാക്യങ്ങളിൽ വന്ന മാറ്റത്തെ തുടർന്ന് ധർമടത്ത് സ്ഥാനാർഥിയാകുകയായിരുന്നു. തുടക്കം മുതൽ ആത്മവിശ്വാസത്തോടെ പ്രചാരണം നടത്തിയ അദ്ദേഹം ലീഡ് നേടുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
വോട്ടെണ്ണൽ തുടരുന്നതിനിടെ ധർമടത്തിലെ ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നതാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
