കൊച്ചി: കേരളത്തിൽ പവർ കട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചെന്ന വാർത്ത അതീവ ദുഃഖകരവും ഗൗരവമേറിയതുമാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തക ചിത്ര അഭയ് പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തുവന്നത്. സർക്കാരിന്റെ അനാസ്ഥ മൂലം ജീവനുകൾ നഷ്ടപ്പെടുന്നത് അതീവ ഗൗരവമുള്ള സാഹചര്യമാണെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
കോവിഡ് കാലത്ത് കേരളത്തിൽ ഓക്സിജൻ ലഭിക്കാതെ ഒരാളും മരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് അവർ ഓർമ്മിപ്പിച്ചു. ആശുപത്രികളെ ഓക്സിജൻ സ്വയംപര്യാപ്തമാക്കുകയും ഓക്സിജൻ ബെഡുകൾ വർധിപ്പിക്കുകയും ചെയ്തതോടൊപ്പം, വീടുകളിലെ കിടപ്പുരോഗികൾക്ക് സർക്കാർ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ലഭ്യമാക്കിയിരുന്നുവെന്നും അവർ പറഞ്ഞു.
ഇപ്പോൾ പവർ കട്ട് മൂലം ഓക്സിജൻ ലഭ്യത തടസപ്പെട്ട് മരണങ്ങൾ സംഭവിക്കുന്ന സ്ഥിതിയിലേക്ക് കേരളം എത്തിയത് ആശങ്കാജനകമാണെന്ന് വീണാ ജോർജ് വിമർശിച്ചു.
മൂന്ന് മാസം മുമ്പുവരെ പുതിയ തലമുറയ്ക്ക് പവർ കട്ട് എന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നും, ഇന്ന് ഒരേ ദിവസം പലതവണ വൈദ്യുതി മുടങ്ങുന്ന സാഹചര്യം സാധാരണമായെന്നും അവർ ചൂണ്ടിക്കാട്ടി.
പവർ കട്ട് മൂലമുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ സർക്കാർ ഗൗരവമായി കാണുകയും വിഷയത്തിൽ നിസംഗത അവസാനിപ്പിക്കുകയും വേണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
