കൊച്ചി: സ്വർണ്ണക്കടത്ത് കേസിന്റെ മറവിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഇ ഡി ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ് എടുത്ത് ജയിലിലടയ്ക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി.
അതീവ ഗൗരവകരമായ കുറ്റകൃത്യത്തിന് നേതൃത്വം നൽകിയ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ ഇപ്പോൾ സർവീസിൽ നിന്ന് നീക്കിയതായി വാർത്തകൾ വരുന്നു. ഇത് സ്വാഗതാർഹമാണെങ്കിലും, കേവലം ഈ നടപടികൊണ്ട് തീരുന്ന കുറ്റമല്ല ഇയാൾ ചെയ്തിട്ടുള്ളത്.
ഒരു ജനാധിപത്യ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഇയാളെ അഴിക്കുള്ളിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ ഉദ്യോഗസ്ഥൻ ആരുടെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു നീക്കം നടത്തിയത് എന്നത് പുറത്തുവരേണ്ടതുണ്ട്. ഒരു ഉദ്യോഗസ്ഥൻ സ്വന്തം നിലയ്ക്ക് ഭരണഘടനാ പദവിയിലിരിക്കുന്നവർക്കെതിരെ ഇത്തരം വ്യാജ ആരോപണം ചമയ്ക്കാൻ മുതിരില്ല. ഇയാൾക്ക് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ യജമാനന്മാർ ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയണം.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന സംഘപരിവാർ അജണ്ടയുടെ നടത്തിപ്പുകാരായിരുന്നു ഇത്തരം ഉദ്യോഗസ്ഥർ എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ് സർക്കാരിനെതിരെ അഴിച്ചുവിട്ട നുണപ്രചാരണങ്ങൾ തകർന്നടിഞ്ഞിരിക്കുകയാണ്. സത്യം എത്ര മൂടിവെച്ചാലും പുറത്തുവരും എന്നതിന്റെ തെളിവാണിത്. ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
