തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച പുതിയ അതിവേഗ റെയിൽ പാതയ്ക്കുള്ള നിർദ്ദേശങ്ങൾ യു.ഡി.എഫ് സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിക്കുന്നു. പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ഇ. ശ്രീധരൻ കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.
സിൽവർലൈൻ പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥലമേറ്റെടുപ്പ് വളരെ കുറവാണെന്നതാണ് ഈ പദ്ധതിയുടെ പ്രധാന നേട്ടമായി സർക്കാർ വിലയിരുത്തുന്നത്. വിഷയം യു.ഡി.എഫ് മുന്നണിയിലും മന്ത്രിസഭയിലും ഉടൻ ചർച്ച ചെയ്യും. പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയാണെങ്കിൽ കേന്ദ്രാനുമതി വേഗത്തിലാകുമെന്നാണ് ഡി.എം.ആർ.സി.യുടെ (DMRC) വിലയിരുത്തൽ.
മുൻ സർക്കാർ വിഭാവനം ചെയ്ത സിൽവർലൈൻ പദ്ധതിക്ക് 65,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ, ഏകദേശം 86,000 കോടി രൂപ മുതൽ ഒരു ലക്ഷം കോടി രൂപ വരെ ചിലവ് വരുന്ന പുതിയ പാതയാണ് സതീശൻ സർക്കാർ ഇപ്പോൾ പരിഗണിക്കുന്നത്.
നിലവിലുള്ള റെയിൽവേ പാതയിലെ വളവുകൾ നിവർത്തിയും വേഗത കൂട്ടിയും ബദൽ സംവിധാനം ഒരുക്കാം എന്ന വാദങ്ങൾ ഈ സർക്കാരും തള്ളിക്കളയുകയാണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരം മൂന്ന് മണിക്കൂർ 15 മിനിറ്റ് കൊണ്ട് ഓടിയെത്താൻ സാധിക്കുന്ന തരത്തിലാണ് പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ നാല് പ്രധാന വിമാനത്താവളങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ഈ പാത കടന്നുപോകുക. നിർദ്ദിഷ്ട പാതയുടെ 70 ശതമാനത്തോളവും തൂണുകളിലൂടെയുള്ള എലിവേറ്റഡ് (Elevated) പാതയായും, 20 ശതമാനത്തോളം ഭൂഗർഭ (Underground) പാതയായുമായിരിക്കും നിർമ്മിക്കുക. മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും ഈ ട്രെയിനുകളുടെ പരമാവധി വേഗത. ഇ. ശ്രീധരൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതോടെ സംസ്ഥാനത്തെ അതിവേഗ റെയിൽ പദ്ധതികൾക്ക് വീണ്ടും ജീവൻ വെച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
