മലപ്പുറം: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15 കാരിക്ക് രക്ഷകരായി പൊലീസ്. കഴിഞ്ഞ ദിവസം മഞ്ചേരിയിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയിൽ സംശയാസ്പദമായ രീതിയിൽ മൊബൈൽ ഫോൺ കണ്ടപ്പോള്‍ സഹോദരൻ അത് പിടിച്ചുവാങ്ങി വഴക്കു പറഞ്ഞു. ഇതോടെ താൻ പരാതി നൽകാൻ സ്റ്റേഷനിൽ പോവുകയാണെന്നറിയിച്ച് പെൺകുട്ടി വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങുകയായിരുന്നു.
അതേസമയം കുട്ടി ഇറങ്ങിയതിന് പിന്നാലെ വീട്ടുകാരും മഞ്ചേരി സ്റ്റേഷനിലെത്തി. എന്നാല്‍ പെണ്‍കുട്ടി സ്റ്റേഷനില്‍ എത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഇതോടെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ മനസിലാക്കുന്നത്.
ഇക്കാര്യം അറിഞ്ഞ ഉടന്‍ തന്നെ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. അന്വേഷണത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലാണെന്ന് മനസിലാക്കുകയായിരുന്നു. കുട്ടിയുടെ ഫോണില്‍ നിന്ന് ഇയാളുടെ നമ്പര്‍ കണ്ടെത്തി വിളിച്ചു.
എന്നാൽ 'ഞാന്‍ പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ തിരൂരിലേക്ക് വരികയാണ്, ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കണം അത് തടയരുത്' എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. കേസിന്‍റെ ഗൗരവവും നിയമ വശവുമെല്ലാം ഇയാളെ പറഞ്ഞു മനസിലാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇയാള്‍ പിന്മാറാന്‍ തയ്യാറായില്ല.
അതേസമയം പൊലീസ് ബസ് സ്റ്റാന്‍റില്‍ വിദ്യാർത്ഥിനിയെ കണ്ടെത്തി. പ്രശ്‌നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തി പെണ്‍കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. തിരൂരിലെത്തിയ ആൺസുഹ്യത്തിന് കുറേ തിരഞ്ഞെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഇയാള്‍ മഞ്ചേരി പൊലീസുമായി ബന്ധപ്പെട്ടു. പിന്നീട് യുവാവിനെയും പോലീസ് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തിരിച്ചയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്