തിരുവനന്തപുരം: നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി സൂചന. നേരത്തെ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം തിരുവഞ്ചൂർ നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മന്ത്രിസ്ഥാനം നൽകുന്നത് പ്രായോഗികമല്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് സ്പീക്കർ പദവി ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.
“പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും വിശ്വസ്തതയോടെ നിർവഹിക്കുകയാണ് എന്റെ കടമ. പാർട്ടി എന്ത് തീരുമാനമെടുത്താലും അതിനൊപ്പമുണ്ടാകും,” എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.
അതേസമയം, വി ഡി സതീശൻ സർക്കാരിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും അന്തിമ പട്ടിക ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗവർണർക്ക് കൈമാറും. ഇന്നലെ ഇന്ദിരാഭവനിൽ നടന്ന നിർണായക ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിസഭാ രൂപീകരണത്തിൽ കൂടുതൽ വ്യക്തത വന്നത്.
ധനകാര്യ വകുപ്പ് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന. ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയ്ക്ക് നൽകാനാണ് ധാരണയായതെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, കെ മുരളീധരൻ, സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, എം ലിജു, ചാണ്ടി ഉമ്മൻ എന്നിവർക്ക് മന്ത്രിസ്ഥാനം ഉറപ്പായതായാണ് വിവരം. എ പി അനിൽകുമാറിനും ബിന്ദു കൃഷ്ണയ്ക്കും മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്നും സൂചനയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
