കൊല്ലം: സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. സമൃദ്ധമായ മത്സ്യലഭ്യതയും മികച്ച വരുമാനവും പ്രതീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും പുതിയ സീസണിനെ വരവേൽക്കുന്നത്.
കൊല്ലം ജില്ലയിലെ നീണ്ടകര, അഴീക്കൽ, ശക്തികുളങ്ങര തുടങ്ങിയ ഹാർബറുകളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആയിരത്തോളം ബോട്ടുകളാണ് കടലിലേക്ക് പോകുന്നത്.ബോട്ടുകളുടെ എൻജിൻ അറ്റകുറ്റപ്പണികൾ, പെയിന്റിങ്, മത്സ്യബന്ധന വലകളുടെ അറ്റകുറ്റപ്പണി എന്നിവ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കി. വെള്ളിയാഴ്ച രാവിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ബോട്ടുകൾ നീണ്ടകര പാലത്തിന് സമീപത്തേക്ക് മാറ്റും.
മത്സ്യബന്ധനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും ഹാർബറുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. ഐസ് പ്ലാന്റുകളും മറൈൻ ഇന്ധന പമ്പുകളും പൂർണ സജ്ജമായി പ്രവർത്തനം ആരംഭിച്ചു.
ഓരോ ബോട്ടും കടലിലേക്ക് ഇറക്കാൻ നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ ചെലവാകുന്നുണ്ടെന്ന് ബോട്ട് ഉടമകൾ പറയുന്നു. 52 ദിവസത്തെ തൊഴിൽ നഷ്ടത്തിന് ശേഷം വലിയ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ പുതിയ സീസണിലേക്ക് കടക്കുന്നതെന്നും അവർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
