'അപകടകരമായ കെട്ടിടങ്ങള്‍ പൊളിക്കേണ്ടത് നഗരസഭ; മേയര്‍ രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നു': അട്ടക്കുളങ്ങര സംഭവത്തില്‍ വി. ശിവന്‍കുട്ടി

JUNE 1, 2026, 9:52 PM

തിരുവനന്തപുരം: പ്രവേശനോത്സവ ദിനത്തില്‍ അട്ടക്കുളങ്ങര ഗവണ്‍മെന്റ് സെന്‍ട്രല്‍ ഹൈസ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ വി.വി രാജേഷിന് മറുപടിയുമായി മുന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മേയര്‍ വസ്തുതകള്‍ മനസിലാക്കാതെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കെട്ടിടങ്ങള്‍ക്ക് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട പ്രാഥമിക ഉത്തരവാദിത്തം കോര്‍പ്പറേഷനാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി.

താന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവില്‍ ഈ കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച് യാതൊരുവിധ പരാതികളും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് 14 ലക്ഷം രൂപ മുടക്കി കെട്ടിടത്തിന്റെ മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണ് ഈ നവീകരണ ചുമതല നിര്‍വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കെട്ടിടം അപകടാവസ്ഥയിലാണോ എന്ന് പരിശോധിക്കേണ്ടതും അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതും നഗരസഭയാണ്. അത്തരം സര്‍ട്ടിഫിക്കറ്റ് കോര്‍പ്പറേഷന്‍ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സ്‌കൂള്‍ കെട്ടിടങ്ങള്‍ മാത്രമല്ല, കോമ്പൗണ്ടിനകത്ത് കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്ന മതില്‍, കിണര്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാവൂ. അപകടകരമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ട ചുമതലയും കോര്‍പ്പറേഷനാണെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. അപകടസമയത്ത് ജീവനക്കാരും കുട്ടികളും മാറിയിരുന്നതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായതെന്നും വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അട്ടക്കുളങ്ങര സ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര ശിക്ഷാ കേരളയുടെ (SSK) ജില്ലാ പ്രോജക്ട് ഓഫീസിന്റെ മേല്‍ക്കൂരയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ തകര്‍ന്നുവീണത്. ഇതിന് പിന്നാലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ കടുത്ത വാക്‌പോര് ആരംഭിച്ചിരുന്നു.

കാലപ്പഴക്കമുള്ള ഈ കെട്ടിടം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മൂന്ന് കോടി രൂപ മുടക്കി നവീകരിച്ചതാണെന്നും, അശാസ്ത്രീയമായ നിര്‍മ്മാണത്തെക്കുറിച്ചും പണം ചെലവഴിച്ചതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും മേയര്‍ വി.വി രാജേഷ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായാണ് മുന്‍ മന്ത്രി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം തകര്‍ന്നത് ക്ലാസ് മുറികളല്ലെന്നും പൈതൃക കെട്ടിടമായതിനാല്‍ മേല്‍ക്കൂര നവീകരിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ലെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക വിശദീകരണം. സംഭവത്തില്‍ നിലവിലെ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam