തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് ആരംഭിക്കും. ഒപ്പം സഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പും ഇന്നത്തെ പ്രധാന അജണ്ടയാണ്. രാഷ്ട്രീയ വിവാദങ്ങളും വാക്‌പോരുകളും കൊണ്ട് വരും ദിവസങ്ങളില്‍ സഭ സജീവമാകുമെന്നാണ് സൂചന.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനും മത്സരിക്കും. എല്‍ഡിഎഫ് പത്രിക സമര്‍പ്പിച്ചതോടെയാണ് തിരഞ്ഞെടുപ്പ് അനിവാര്യമായത്. അതേസമയം, ബിജെപി തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനം.
പ്രതിപക്ഷവും ഭരണപക്ഷവും പരസ്പരം കടന്നാക്രമിക്കാനുള്ള ആയുധങ്ങളുമായാണ് സഭയിലെത്തുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാടകവീട്ടിലെ ഇ.ഡി റെയ്ഡ്, കേന്ദ്ര സര്‍ക്കാരിനെ നയപ്രഖ്യാപനത്തില്‍ വിമര്‍ശിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍എസ്എസിനോടുള്ള മൃദുസമീപനം ഉണ്ടെന്ന ആരോപണം, വന്ദേമാതരം വിവാദം തുടങ്ങിയവ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. കൂടാതെ സമകാലിക പ്രാധാന്യമുള്ള അടിയന്തര പ്രമേയവും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും മറ്റ് രാഷ്ട്രീയ വിഷയങ്ങളും ഉന്നയിച്ച് പ്രതിപക്ഷ ആരോപണങ്ങളുടെ മൂര്‍ച്ച കുറയ്ക്കാനാണ് ഭരണപക്ഷം ലക്ഷ്യമിടുന്നത്. നന്ദി പ്രമേയ ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍, മറ്റന്നാള്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശനും രംഗത്തെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
