ഡൽഹി: രാജ്യത്തെ സ്കൂൾ അധ്യാപകർക്ക് അധ്യാപക യോഗ്യതാ പരീക്ഷയായ ടെറ്റ് (TET) നിർബന്ധമാക്കി സുപ്രീംകോടതി. സർവീസിൽ വിരമിക്കാൻ അഞ്ച് വർഷത്തിൽ കൂടുതൽ ബാക്കിയുള്ള അധ്യാപകർ ടെറ്റ് പാസാകണമെന്ന നിർണായക ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. എന്നാൽ പരീക്ഷ പാസാകാനുള്ള സമയപരിധി രണ്ട് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കോടതി നീട്ടി നൽകി.
ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിലെ അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ടെറ്റ് പാസാകണമെന്നായിരുന്നു 2025 സെപ്റ്റംബർ 1ന് സുപ്രീംകോടതി പുറപ്പെടുവിച്ച മുൻവിധി. ഇതിനെതിരെ സംസ്ഥാന സർക്കാരുകളും അധ്യാപകരും സമർപ്പിച്ച 45ഓളം പുനഃപരിശോധനാ ഹർജികളാണ് കോടതി ഇപ്പോൾ തള്ളിയത്.
ഭരണഘടനയിലെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ടെറ്റ് യോഗ്യത നിർബന്ധമാക്കിയത്. അഞ്ച് വർഷത്തിൽ കൂടുതൽ സർവീസ് ബാക്കിയുള്ള അധ്യാപകർ നിശ്ചിത സമയത്തിനുള്ളിൽ ടെറ്റ് പാസാകാത്ത പക്ഷം സർവീസിൽ തുടരാനാകില്ലെന്നായിരുന്നു കോടതിയുടെ മുൻ നിർദ്ദേശം.
വിധി അധ്യാപകർക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയതിനെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന പരിചയസമ്പന്നരായ അധ്യാപകരുടെ ഭാവി സംരക്ഷിക്കണമെന്നും സർവീസ് ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.
എന്നാൽ അധ്യാപകർ നിർബന്ധമായും യോഗ്യതയുള്ളവരായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
