മസ്‌കറ്റ്: മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ടയറിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് 13 മണിക്കൂറോളം വൈകി. വെള്ളിയാഴ്ച രാത്രി 9.10ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന IX 712 വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
വെള്ളിയാഴ്ച രാത്രി നിശ്ചിത സമയത്തിന് മുന്‍പ് തന്നെ യാത്രക്കാരെയെല്ലാം വിമാനത്തിനുള്ളില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രാത്രി 11 മണി വരെ യാത്രക്കാരെ വിമാനത്തിനുള്ളില്‍ ഇരുത്തിയ ശേഷമാണ് ടയറിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി വിമാനത്താവളത്തിലെ ലോഞ്ചിലേക്ക് മാറ്റി.
മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നിട്ടും കൃത്യമായ വിവരങ്ങളൊന്നും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും കുടിവെള്ളവും ഭക്ഷണവും ഉള്‍പ്പെടെയുള്ള അവശ്യ സൗകര്യങ്ങള്‍ ലഭിക്കുന്നതിലും വലിയ ബുദ്ധിമുട്ട് നേരിട്ടുവെന്നും ഒരു യാത്രക്കാരന്‍ പ്രതികരിച്ചു.
നീണ്ട കാത്തിരിപ്പിനൊടുവില്‍, ശനിയാഴ്ച രാവിലെ 10 മണിയോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയാണ് യാത്രക്കാരെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. 13 മണിക്കൂറോളം വൈകിയാണെങ്കിലും സുരക്ഷിതമായി നാട്ടിലെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് യാത്രക്കാര്‍.
യാത്രക്കാരുടെ സുരക്ഷയ്ക്ക് പൂര്‍ണ്ണ മുന്‍ഗണന നല്‍കുന്നത് കൊണ്ടാണ് വിമാനം നിശ്ചിത സമയത്ത് ടേക്ക് ഓഫ് ചെയ്യാതിരുന്നതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. സാങ്കേതിക തകരാര്‍ പെട്ടെന്ന് പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബദല്‍ വിമാനം എത്തിച്ചത്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ അധികൃതര്‍ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
