തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ വിജയം കണ്ണൂരിലാണെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ നേടിയ വിജയം യുഡിഎഫിന്റെ മുന്നേറ്റത്തിന്റെ വലിപ്പം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യന്നൂരിലും തളിപ്പറമ്പിലുമുള്ള വോട്ടർമാർക്ക് അദ്ദേഹം കെപിസിസിയുടെ നന്ദി രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടുകൾക്കെതിരെയാണ് ജനങ്ങൾ വിധിയെഴുതിയതെന്നും, അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താൻ ഈ ഫലം സഹായിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഭരണവിരുദ്ധ വികാരമാണ് യുഡിഎഫ് തരംഗത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ പരിഗണനയിൽ ഇല്ലെന്നും, ആരാകും മുഖ്യമന്ത്രി എന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെ പരിഹസിച്ചും അദ്ദേഹം പ്രതികരിച്ചു. സ്വർണക്കടത്ത്, ശബരിമല സ്വർണ്ണക്കൊള്ള കേസുകളിൽ പുതിയ സർക്കാർ അന്വേഷണം ശക്തമാക്കുമെന്നും, യഥാർത്ഥ പ്രതികളെ കണ്ടെത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. വയനാട് പുനരധിവാസത്തിനായുള്ള നടപടികളും ശക്തമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ അഭിപ്രായം തേടാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഒരുങ്ങുകയാണ്. നിരീക്ഷകരെ നിയമിച്ച് എംഎൽഎമാരുടെ നിലപാട് ശേഖരിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. കെ.സി. വേണുഗോപാൽ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
