മലപ്പുറം: നിർമ്മാണത്തിലിരിക്കെ ദേശീയപാത തകർന്ന കൂരിയാട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ സന്ദർശിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളുടെ അടയാളമാണ് ദേശീയപാതയുടെ തകർച്ചയെന്ന് സണ്ണി ജോസഫ് പറഞ്ഞു. അശാസ്ത്രീയമായ നിർമ്മാണമാണ് ദേശീയപാത തകർച്ചയുടെ മുഖ്യകാരണം. അലൈൻമെന്റ് നിശ്ചയിച്ചതിൽ പിഴവുണ്ടായിട്ടുണ്ട്. വയൽ പ്രദേശമായ ഇവിടെ ഇങ്ങനെയല്ലായിരുന്നു റോഡ് നിർമ്മിക്കേണ്ടിയിരുന്നത്.
ഇക്കാര്യം ജനപ്രതിനിധികളും നാട്ടുകാരും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. നിർമ്മാണത്തിലെ അപാകത തിരിച്ചറിയാൻ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ആവശ്യമില്ല.നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ അപാകതകളാണുള്ളത്.അതിനുത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണം.പ്രതിപക്ഷം ആവശ്യപ്പെടുന്നതും അതാണ് .
പാർലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ കെസി വേണുഗോപാൽ എം പി അപകട സ്ഥലം സന്ദർശിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കേരള സർക്കാർ അപകടമുണ്ടായതിനെ ന്യായീകരിക്കുകയാണ്.
അപാകത ചൂണ്ടിക്കാട്ടിയ കെസി വേണുഗോപാൽ എംപിയെ വിമർശിക്കുകയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ചെയ്തത്. മന്ത്രി റിയാസ് ഇന്നുവരെ അപകടസ്ഥലമായ കൂരിയാട് സന്ദർശിച്ചിട്ടില്ല. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം അവകാശവാദങ്ങളാണ് മന്ത്രി ഉന്നയിച്ചത്. അതെല്ലാം തകർന്നു വീണപ്പോൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ പറ്റില്ല. ദേശീയപാത തകർന്നതിന് പിന്നിലെ ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് വരെ അതിശക്തമായ നടപടികളുമായി യുഡിഎഫും കോൺഗ്രസും മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്