കൊച്ചി: കൊടുംചൂടിന് ശേഷം ലഭിച്ച വേനൽമഴയും ശക്തമായ കാറ്റും ചേർന്ന് എറണാകുളം ജില്ലയിലെ കർഷകരുടെ കാർഷിക സ്വപ്നങ്ങൾ തകർത്തു. ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ കൃഷി വകുപ്പ് തയ്യാറാക്കിയ പ്രാഥമിക കണക്കുകൾ പ്രകാരം ജില്ലയിൽ ഏകദേശം 43.38 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിളവെടുപ്പിന് തയ്യാറായിരുന്ന പച്ചക്കറികൾ, പഴവർഗങ്ങൾ, നാണ്യവിളകൾ എന്നിവ വ്യാപകമായി നശിച്ചു. ഇതിനുമുമ്പ് തന്നെ വന്യമൃഗ ശല്യം മൂലം ബുദ്ധിമുട്ടിലായിരുന്ന കിഴക്കൻ മേഖലകളിലെ കർഷകർക്ക് പ്രതികൂല കാലാവസ്ഥ വലിയ തിരിച്ചടിയായി. നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ ലഭിച്ചതിന് ശേഷമേ യഥാർത്ഥ നഷ്ടത്തിന്റെ പൂർണ കണക്ക് വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.
ഈ വർഷം ചൂടും മഴയും കാറ്റും ചേർന്ന് 4297.08 ഹെക്ടർ കൃഷിയിടമാണ് നശിപ്പിച്ചത്. 11,385 കർഷകരുടെ കൃഷിയിടങ്ങൾ ഇതോടെ ബാധിച്ചു. വായ്പയെടുത്തും പാട്ടഭൂമിയിൽ കൃഷിയിറക്കിയും മുന്നോട്ട് പോയ കർഷകരാണ് കൂടുതൽ പ്രതിസന്ധിയിലായത്. വിഷു, ഓണം വിപണികളെ ലക്ഷ്യമിട്ട് നടത്തിയ കൃഷികൾ പലതും ഉണങ്ങിയും കാറ്റിൽ തകർന്നുമാണ് നഷ്ടമായത്.
ഏറ്റവും കൂടുതൽ നാശം സംഭവിച്ചത് വാഴകൃഷിയിലാണ്. കുലച്ചതും കുലക്കാറായതുമായ ആയിരക്കണക്കിന് വാഴകൾ ആദ്യം വേനൽച്ചൂടിൽ ഉണങ്ങുകയും പിന്നീട് കാറ്റിലും മഴയിലും ഒടിഞ്ഞ് വീഴുകയും ചെയ്തു. ആലുവ, അങ്കമാലി, പറവൂർ, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, പിറവം മേഖലകളിലാണ് വലിയ നാശനഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.
ജനുവരി ഒന്നിന് ശേഷം മാത്രം 3966.02 ഹെക്ടറിൽ 6381 കർഷകരുടെ വാഴകൃഷി നശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിലൂടെ ഏകദേശം 35.37 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കോതമംഗലം ബ്ലോക്കിലാണ് വാഴനാശം ഏറ്റവും രൂക്ഷം. ഇവിടെ 2620.90 ഹെക്ടറിൽ 831 കർഷകരുടെ കൃഷി തകർന്നു. ഏകദേശം 3.20 കോടി രൂപയുടെ നഷ്ടം ഈ മേഖലയിലേയ്ക്ക് മാത്രം ബാധിച്ചു.
കൃഷി തകർന്നതോടെ വായ്പ തിരിച്ചടക്കാൻ കഴിയാതെ നിരവധി കർഷകർ പ്രതിസന്ധിയിലാണ്. ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും ജപ്തി ഭീഷണിയും നിലനിൽക്കുന്നു. നഷ്ടപരിഹാര നടപടികൾ വൈകുന്നതായും കർഷകർ പരാതി ഉന്നയിക്കുന്നു. മുൻപ് വന്യമൃഗ ശല്യം മൂലമുള്ള നഷ്ടപരിഹാരവും പൂർണമായി ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ ആവശ്യമാണ് എന്നതാണ് കർഷകരുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
