കൊച്ചി: സബ്സിഡി സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് സപ്ലൈക്കോയുടെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. പൊതുജനങ്ങൾക്ക് സാധനങ്ങളുടെ വിതരണം തടസ്സപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിയ വകുപ്പുതല പരിശോധനയിലാണ് നടപടി.
മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവരെയാണ് സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) പുറത്തിറക്കിയ ഉത്തരവുപ്രകാരം സസ്പെൻഡ് ചെയ്തത്.
ഫെബ്രുവരി മാസത്തിലെ വിൽപ്പനയ്ക്കുള്ള സബ്സിഡി സാധനങ്ങളുടെ ആവശ്യകത ജനുവരിയിൽ അറിയിക്കണമെന്ന് കേന്ദ്ര കാര്യാലയം എല്ലാ ഡിപ്പോകളോടും നിർദേശിച്ചിരുന്നു. സ്റ്റോക്ക് പ്ലാനിംഗ് സുഗമമാക്കുന്നതിനായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിൽ നിന്ന് വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകതയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സാധനങ്ങൾ സമയത്ത് എത്തിക്കപ്പെടാതിരുന്നതായി വിലയിരുത്തുന്നു.
ഫെബ്രുവരിയിൽ ബന്ധപ്പെട്ട ഡിപ്പോകളിൽ സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും വിതരണം തടസ്സപ്പെടുകയും ചെയ്തു. സ്റ്റോക്ക് കുറവിനെതിരെ ഉപഭോക്താക്കളിൽ നിന്ന് പരാതികളും ഉയർന്നു. പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി, മുളക് ഉൾപ്പെടെ അഞ്ച് സബ്സിഡി സാധനങ്ങളും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളും സ്റ്റോക്ക് ഇല്ലാതായതായി കണ്ടെത്തി. സംഭവത്തിൽ തുടർനടപടികൾ സംബന്ധിച്ച് വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
