മലപ്പുറം: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ 15കാരൻ ആത്മഹത്യ ചെയ്തു. പുൽപ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദിന്റെ മകൻ മുഹമ്മദ് ഷംസാനാണ് മരിച്ചത്. പൂക്കൊളത്തൂർ സി എച്ച് എം എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഷംസാൻ.
കുളിമുറിയിലേക്ക് പോയ ഷംസാനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാതിരുന്നതിനാൽ അമ്മ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് വെന്റിലേറ്ററിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം നടന്നത്. ഷംസാന് പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്തതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചിരുന്നെങ്കിലും ഒരു വിഷയത്തിൽ എ ഗ്രേഡും, രണ്ട് വിഷയങ്ങളിൽ ബി പ്ലസും, ഒരു വിഷയത്തിൽ സി പ്ലസും ലഭിച്ചു. മൂന്ന് വിഷയങ്ങളിൽ സി ഗ്രേഡും കെമിസ്ട്രിയിൽ ഡി ഗ്രേഡുമാണ് ലഭിച്ചതെന്നാണ് വിവരം.
സംഭവം പ്രദേശത്ത് വലിയ വേദനയ്ക്കും ഞെട്ടലിനും ഇടയാക്കി. കുടുംബാംഗങ്ങളും നാട്ടുകാരും ദുഃഖത്തിലാണ്. മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് കാരാപ്പറമ്പ് സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം കാരാപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: സജ്‌മിൽ, ഫൗസാൻ, അഫ്‌നാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
