കൊച്ചി: കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. മലബാർ ദേവസ്വം ബോർഡ്, കൊട്ടിയൂർ ദേവസ്വം, കണ്ണൂർ പൊലീസ് എന്നിവരോട് മറുപടി നൽകാനാണ് ദേവസ്വം ബെഞ്ച് നിർദേശിച്ചത്. എറണാകുളം മരട് സ്വദേശി സനൽ സി.എസ് നൽകിയ ഹർജിയിലാണ് നടപടി.
പ്രശസ്തിക്കായും കാഴ്ചക്കാരെ കൂട്ടുന്നതിനുമായി ഓൺലൈൻ വ്‌ളോഗർമാർ ക്ഷേത്രവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. കൊട്ടിയൂർ ക്ഷേത്രത്തിലെ യഥാർത്ഥ ആചാരങ്ങളോ പരമ്പരാഗത അനുഷ്ഠാനങ്ങളോ അല്ലാത്ത കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
വ്‌ളോഗർമാരുടെ തെറ്റായ പ്രചാരണത്തെ തുടർന്ന് ബാവലി പുഴ മലിനമാകുന്നതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. വസ്ത്രാവശിഷ്ടങ്ങൾ പുഴയിൽ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നതും ഇതിലൂടെ ആളുകൾ പുഴയിലേക്കും വനമേഖലയിലേക്കും മാലിന്യം തള്ളുന്നതും പരിസ്ഥിതി ലോലപ്രദേശമായ കൊട്ടിയൂരിന് ദോഷമുണ്ടാക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങൾ ക്ഷേത്രത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കുന്നതായും, ഇത് ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് തന്നെ തിരിച്ചടിയാണെന്നും ഹർജിക്കാരൻ വാദിച്ചു. ക്ഷേത്രപരിസരത്ത് ഭക്തരും വ്‌ളോഗർമാരും തമ്മിൽ തർക്കങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസ് ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി സെപ്റ്റംബർ 8-ന് വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
