ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടിയേറ്റ സംഭവങ്ങള്‍ വീണ്ടും ഉയര്‍ന്നുവരുന്നതായി റിപ്പോർട്ട്. ഇന്ന് വിവിധ ജില്ലകളില്‍ പാമ്പുകടിയേറ്റ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലം വീട്ടില്‍ സിന്ധു എന്ന അധ്യാപികയ്ക്കാണ് പാമ്പുകടിയേറ്റത്. വീടിന് മുന്നിലെ ഗേറ്റ് അടയ്ക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് അണലി കടിച്ചത്.
തുടര്‍ന്ന് സിന്ധുവിനെ കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആന്റിവെനം നല്‍കുകയും ചെയ്തു. നങ്ങ്യാര്‍കുളങ്ങര എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലെ അധ്യാപികയാണ് സിന്ധു.
ഇതിനിടെ തൃശൂര്‍ ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേര്‍ക്ക് പാമ്പുകടിയേറ്റു. കാറളം പുല്ലത്തറ സെന്ററിന് സമീപം വെള്ളേപറമ്പില്‍ വീട്ടില്‍ പ്രസീതയ്ക്ക് പറമ്പിലെ പുല്ല് നീക്കം ചെയ്യുന്നതിനിടെയാണ് കടിയേറ്റത്. ഇവരെ ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതുപോലെ തന്നെ താണിശ്ശേരി കനാല്‍ ബണ്ടിന് സമീപത്ത് നടവരമ്പ് സ്വദേശിയായ പിടുക്കാട്ടില്‍ സനീഷ് എന്ന തൊഴിലാളിക്കും പാമ്പുകടിയേറ്റു. സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെയായിരുന്നു സംഭവം. ഇദ്ദേഹത്തെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ചിറയിന്‍കീഴില്‍ പെരുംകുഴി സ്വദേശി ഭുവനചന്ദ്രന്‍ എന്ന വയോധികനും പാമ്പുകടിയേറ്റു. ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ആന്റിവെനം നല്‍കിയ ശേഷം തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് തുടര്‍ച്ചയായി പാമ്പുകടി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
