കൊച്ചി: മോഡലിങ്ങിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത് തുടരുന്നു. കേസിലെ മുഖ്യപ്രതി സിന്ധു യുവതികളുടെ ചിത്രങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി പങ്കുവെച്ച് വിലപേശിയിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. മോഡലിങ് അവസരങ്ങളും വിദേശ ജോലിയും വാഗ്ദാനം ചെയ്താണ് യുവതികളെ വലയിലാക്കിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
സംഘത്തിന്റെ പ്രധാന ആസൂത്രക സിന്ധുവാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിനി അലീന സിന്ധുവിന്റെ ഏജന്റായാണ് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ. പൊന്നാനി സ്വദേശിനി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പണം വാങ്ങിയും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും യുവതികളെ കൊണ്ടുപോയത് സിന്ധുവും അലീനയും ചേർന്നാണെന്നാണ് പരാതിയിൽ പറയുന്നത്.
വിസിറ്റിങ് വിസയിലാണ് യുവതികളെ ദുബായിലെത്തിച്ചിരുന്നത്. 57 ദിവസത്തിന് ശേഷം ഇവരെ തിരികെ നാട്ടിലെത്തിക്കുമായിരുന്നു. ഓരോ തവണയും ലൈംഗിക ചൂഷണത്തിന് സാഹചര്യം ഒരുക്കുമ്പോൾ സംഘത്തിന് 25,000 രൂപ വരെ ലഭിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. ദിവസേന ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നതായും പൊലീസ് പറയുന്നു.
യുവതികളെ ദുബായിലെ ഹോട്ടൽ മുറികളിലേക്ക് എത്തിച്ച ശേഷം മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു പതിവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ബോധരഹിതരായ യുവതികളെ പലർക്കും കാഴ്ചവെച്ചതായും പൊലീസ് സംശയിക്കുന്നു. പിന്നാലെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ.
ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി പിന്നീട് ബ്ലാക്ക്‌മെയിലിന് ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം പറയുന്നു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയെത്തുടർന്ന് പലരും പരാതി നൽകാൻ തയ്യാറാകുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
സംഘത്തിന് പിന്നിൽ കൂടുതൽ വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദേശത്തുള്ള പ്രതികളെ പിടികൂടുന്നതിനായി ഇന്റർപോളിന്റെ സഹായം തേടുമെന്നും അന്വേഷണസംഘം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
