പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരനായി തിരച്ചില്‍ തുടരുന്നു. ചിറ്റൂര്‍ അമ്പാട്ടുപാളയം എരുമങ്കോട്ട് നിന്ന് കാണാതായ സുഹാന് വേണ്ടി ഞായറാഴ്ച രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചു. അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനായ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് കാണാതായത്. മുഹമ്മദ് അനസ് ഗള്‍ഫിലാണ്. അധ്യാപികയായ അമ്മ തൗഹിത ഈസമയം പാലക്കാട്ട് പോയിരിക്കുകയായിരുന്നു.
വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സുഹാനും എട്ട് വയസുള്ള സഹോദരനും ടിവി കാണുകയായിരുന്നു. സുഹാന്റെ അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. ഈ സമയം മുത്തശ്ശി അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു. കുറച്ചുകഴിഞ്ഞ് സുഹാനെ കാണാതായപ്പോള്‍ അന്വേഷിക്കുകയായിരുന്നു. വഴക്കുകൂടിയതിനെത്തുടര്‍ന്ന് പുറത്തിറങ്ങിപ്പോയതായി സഹോദരന്‍ പറഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, നാട്ടുകാരുമായിച്ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന്, ചിറ്റൂര്‍ പൊലീസും ഡോഗ് സ്‌ക്വാഡും സമീപത്തെ പറമ്പുകളിലും അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ സമീപത്തെ കുളങ്ങളിലും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രി എട്ടുമണിയോടെ തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചു. സമീപത്തെ വീടുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടരന്വേഷണം നടത്തുമെന്നും ചിറ്റൂര്‍ പൊലീസ് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഇന്ന് രാവിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തിരച്ചിലും പുനരാരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
