കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ വർഗീയ വാദിയാണ് പിണറായി വിജയനെന്ന് ട്വന്റി20 സ്ഥാപക നേതാവ് സാബു എം.ജേക്കബ്. അല്ലപ്ര മട്ടമ്മൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ട്വന്റി 20 വെങ്ങോല പഞ്ചായത്ത് ഇലക്ഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ ന്യൂന പക്ഷ പ്രീണനം നടത്തിയ പിണറായി അതിന്റെ ഭാഗമായി ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ ശ്രമിച്ചു.
ഇത്തവണ ഭൂരിപക്ഷ പ്രീണനം നടത്താൻ ആഗോള അയ്യപ്പ സംഗമം നടത്തി. സ്വർണ്ണക്കടത്തിന്റെയും മാസപ്പടിയുടെയും ഹവാലയുടെയും പേരിൽ പിണറായി വിജയനും കുടുംബാഗങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലാണ്. ഇത് ഒതുക്കിത്തീർക്കാൻ ബി.ജെ.പി. നേതാക്കളുടെ പിറകെ നടക്കുകയാണ് പിണറായിയും മരുമകനും.
ഇവരാണ് ട്വന്റി 20 പാർട്ടിയെ വർണ്ണകടലാസിൽ പൊതിഞ്ഞ വിഷമായി ചിത്രീകരിക്കുന്നത്. സിപിഎം ഉദ്ദേശിക്കുന്ന വർണ്ണകടലാസ് സ്വർണ്ണത്തിന്റെതായിരിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരം കൈവശമുള്ള പാർട്ടിയാണ് സിപിഎം എന്നും സാബു ജേക്കബ് പറഞ്ഞു.
വെങ്ങോല പഞ്ചായത്തിലെ 22 വാർഡിലും ട്വന്റി 20 മത്സരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി നടക്കുന്ന കോർപ്പറേഷനാണ് സി.പി.എം ഭരിക്കുന്ന കൊച്ചി. ഗതാഗത കുരുക്ക്, വെള്ളക്കെട്ട്, കൊതുക് നിവാരണം, മാലിന്യ നിർമ്മാർജനം എന്നിവയുടെ പേരിൽ കോടിക്കണക്കിന് രൂപയാണ് ഇതുവരെ കൊച്ചി കോർപ്പറേഷൻ ഭരിച്ച ഇടത് വലത് മുന്നണികൾ അടിച്ചുമാറ്റിയത്.
ഇതിന് ഇക്കുറി മാറ്റം വരുത്തും. കൊച്ചി കോർപ്പറേഷനിൽ ട്വന്റി 20 ഒറ്റയ്ക്ക് മത്സരിച്ച് മുഴുവൻ സീറ്റും നേടി ഇന്ത്യയിലെ ഏറ്റവും മികച്ച കോർപ്പറേഷനായി കൊച്ചിയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
