തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെ പോറ്റിക്ക് നേരത്തേ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് പോറ്റി ജയില്‍ മോചിതനായത്.
തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലില്‍ നിന്നിറങ്ങിയ പോറ്റിയെ ഭാര്യ ഉള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ എത്തി സ്വീകരിച്ചു. ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് വ്യാഴാഴ്ച ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ രണ്ട് ദിവസം നീണ്ട വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
അതേസമയം ജയിലിന് പുറത്തിറങ്ങുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൂട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഇതിനായി ഇഡി സമന്‍സ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള സമന്‍സ് അടുത്തദിവസം തന്നെ ഇ.ഡി നല്‍കിയേക്കും. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ ഇഡി നേരത്തേ മരവിപ്പിച്ചിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യം അറസ്റ്റിലായത് ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പ്പത്തിലെ പാളികളില്‍ നിന്ന് സ്വര്‍ണം മാറ്റിയ കേസിലാണ്. ഈ കേസില്‍ പോറ്റിക്ക് ജനുവരി 21-ന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളി കേസിലും കൂടി ജാമ്യം കിട്ടിയോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
