തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കിടെ കടുത്ത നിലപാടുമായി രമേശ് ചെന്നിത്തല രംഗത്ത്. തന്നെ പരിഗണിക്കാത്ത സാഹചര്യമുണ്ടായാലും തനിക്കൊപ്പം നിന്ന മുതിർന്ന എംഎൽഎമാരെ അവഗണിക്കരുതെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നതെന്നാണ് സൂചന.
മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് മാത്രം മുൻഗണന നൽകാതെ അനുഭവസമ്പത്തുള്ള നേതാക്കളെയും ഉൾപ്പെടുത്തണമെന്നാണ് ചെന്നിത്തലയുടെ നിലപാട്. അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ എന്നിവരെ മന്ത്രിസഭയിൽ പരിഗണിക്കണമെന്ന ആവശ്യം അദ്ദേഹം ശക്തമായി ഉന്നയിച്ചതായാണ് വിവരം.
ടി ജെ വിനോദ്, ജ്യോതികുമാർ ചാമക്കാല എന്നിവരുടെയും പേരുകൾ ചെന്നിത്തല നേതൃത്വം മുന്നിൽ വെച്ചിട്ടുണ്ട്. ഇവർ എല്ലാവരും പാർട്ടിയിൽ ദീർഘകാല പ്രവർത്തനപരിചയമുള്ള മുതിർന്ന എംഎൽഎമാരാണെന്നും, അവരെ പൂർണമായി ഒഴിവാക്കുന്നത് ശരിയായ സന്ദേശമാകില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നതായാണ് റിപ്പോർട്ടുകൾ.
മന്ത്രിസഭാ രൂപീകരണത്തിൽ പരിചയസമ്പന്നരായ നേതാക്കളെ അവഗണിക്കുന്നത് അനൗചിത്യമാണെന്ന വിലയിരുത്തലിലാണ് അദ്ദേഹം. പാർട്ടിയുടെ സംഘടനാ ഘടനയും വിവിധ മേഖലകളിലെ രാഷ്ട്രീയ തുല്യതയും കണക്കിലെടുത്ത് തീരുമാനം വേണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അസന്തോഷം ശക്തമായതിനെ തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ടാണ് അനുനയ നീക്കങ്ങൾ നടത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു.
ഇതിനിടെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും ചെന്നിത്തലയെ വീട്ടിലെത്തി കണ്ടിരുന്നു. മന്ത്രിസഭയിൽ അംഗമാകണമെന്ന് സതീശൻ അഭ്യർഥിച്ചുവെന്നാണ് വിവരം. എന്നാൽ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിലാണ് ചെന്നിത്തല തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത അനുഭവവും രാഷ്ട്രീയ പ്രാധാന്യവും മുൻനിർത്തിയാണ് ചെന്നിത്തലയുടെ ആവശ്യമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
