തൃശൂർ: ശക്തമായ ത്രികോണ പോരാട്ടം നടന്ന തൃശൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് തകർപ്പൻ വിജയം. 26,803 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജൻ പല്ലൻ മണ്ഡലം തിരിച്ചുപിടിച്ചത്.
എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ രണ്ടാം സ്ഥാനത്തും, എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ എൻഡിഎ മുന്നേറ്റം നടത്തിയ മണ്ഡലത്തിൽ രാജൻ പല്ലൻ നേടിയ വിജയം യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ആകെ 60,290 വോട്ടുകൾ നേടിയാണ് രാജൻ പല്ലൻ വിജയമുറപ്പിച്ചത്. എതിരാളിയായ എൽഡിഎഫിലെ ആലങ്കോട് ലീലാകൃഷ്ണന് 33,487 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന് 28,662 വോട്ടുകൾ നേടാനേ സാധിച്ചുള്ളൂ.
സുരേഷ് ഗോപിയുടെ ലോക്‌സഭാ വിജയത്തിന് പിന്നാലെ തൃശൂർ നഗരമണ്ഡലം തങ്ങൾക്കൊപ്പം നിൽക്കുമെന്ന എൻഡിഎയുടെ കണക്കുകൂട്ടലുകൾ ഇതോടെ തെറ്റുകയും യുഡിഎഫ് മണ്ഡലത്തിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
തൃശൂർ കോർപ്പറേഷനിലെ 1 മുതൽ 11 വരെയും 14 മുതൽ 22 വരെയും 32 മുതൽ 39 വരെയും 43 മുതൽ 50 വരെയുമുള്ള വാർഡുകൾ ചേർന്നതാണ് തൃശൂർ നിയമസഭ മണ്ഡലം. കോണ്‍ഗ്രസിനും വളക്കൂറുള്ള മണ്ണായ തൃശൂര്‍ നിയമസഭാ മണ്ഡലത്തെ കഴിഞ്ഞ രണ്ട് തവണയും പ്രതിനിധീകരിച്ചത് സിപിഐ ആയിരുന്നു.
2016ല്‍ വി എസ് സുനില്‍ കുമാര്‍ നിയമസഭയിലെത്തിയപ്പോള്‍ 2021ല്‍ പി ബാലചന്ദ്രനാണ് തൃശൂരിനെ പ്രതിനിധാനം ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പത്മജ വേണുഗോപാലിനെയായിരുന്നു രണ്ട് തവണയും സിപിഐ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ പത്മജ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ കവി ആലങ്കോട് ലീലാകൃഷ്ണനെയായിരുന്നു സിപിഐ സ്ഥാനാര്‍ത്ഥിയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
