തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിയിരിക്കെ യുഡിഎഫിനെയും ആർഎസ്എസ്-എസ്ഡിപിഐ കൂട്ടുകെട്ടിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന പാരഡി പാട്ട് വിവാദത്തിലും കൊല്ലത്തെ വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയെന്ന ആരോപണങ്ങളിലും മുഖ്യമന്ത്രി വിശദീകരണം നൽകി.
രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടുള്ള പാരഡി പാട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് “അതിന് എന്നെക്കൊണ്ട് തന്നെ മറുപടി പറയിക്കണോ?” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. “കട്ടവർ എങ്ങനെ സ്വന്തം വീട്ടിൽ എത്തി എന്ന് ആലോചിച്ചാൽ മതി” എന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു.
അനായാസ വിജയം പ്രതീക്ഷിച്ച യുഡിഎഫിന് ഇപ്പോൾ സാഹചര്യം മാറിയതായി ബോധ്യമായതോടെ പുകമറകൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. എസ്ഡിപിഐ സഹകരണത്തിൽ ‘ഒറ്റച്ചങ്ങായിമാരായി’ നടക്കുന്നത് ആരാണെന്ന് ജനങ്ങൾക്ക് വ്യക്തമായറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ നേതാവ് ബിനോയ് വിശ്വം മതവാദികളുടെ വോട്ട് വേണ്ടെന്ന നിലപാട് എടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഓരോ പാർട്ടിക്കും സ്വന്തം നിലപാടുണ്ടെന്നും ആവശ്യമെങ്കിൽ അദ്ദേഹത്തോട് എഴുതി വാങ്ങാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കൊല്ലത്തെ വാർത്താസമ്മേളനത്തിൽ നിന്ന് എഴുന്നേറ്റ് പോയ സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. തെരഞ്ഞെടുപ്പ് തിരക്ക് കാരണം സാധാരണയായി 30-40 മിനിറ്റ് മാത്രമാണ് സംസാരിക്കാറുള്ളതെന്നും സമയം കഴിഞ്ഞതിനാൽ എഴുന്നേറ്റതാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ബഹളം ഉയർന്നതിനാൽ കാര്യങ്ങൾ വ്യക്തമാക്കാൻ തിരികെ എത്തിയതായും വ്യക്തമാക്കി.
ചിലർ ബഹളം സൃഷ്ടിക്കാനായി തന്നെ എത്തുന്നതാണെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങളെ വക്രീകരിക്കാൻ ശ്രമിക്കുന്നതിന്റെ ഉദാഹരണമാണ് ഇത്തരം വിവാദങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
