എറണാകുളം: പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ നടപടിയിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ രംഗത്ത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ പാവപ്പെട്ട ജനങ്ങൾക്കെതിരെ പൊലീസ് കടന്നാക്രമണം നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
“യുഡിഎഫ് അധികാരത്തിൽ വന്നതിന് പിന്നാലെ തന്നെ പാവങ്ങൾക്കെതിരെ ആക്രമണം തുടങ്ങി. ഇതിന് മുമ്പ് കേരളത്തിൽ പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ സമാനമായ ആക്രമണം നടന്നത് മുത്തങ്ങയിലായിരുന്നു. മുത്തങ്ങ വെടിവെപ്പിന്റെ മിനിപ്പതിപ്പാണ് പാരിയത്തുകാവിൽ നടപ്പാക്കാൻ ശ്രമിച്ചത്,” എന്നാണ് എം.വി. ഗോവിന്ദന്റെ വിമർശനം.
പോലീസ് അതിക്രമത്തിനെതിരെ പാരിയത്തുകാവിൽ സംഘടിപ്പിച്ച ഐക്യദാർഢ്യസദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ പാവപ്പെട്ട ജനങ്ങൾക്ക് നാലര ലക്ഷംത്തോളം പട്ടയങ്ങൾ വിതരണം ചെയ്തുവെന്നും, അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് വീടുകൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
“പാരിയത്തുകാവിൽ നിന്ന് ഒരാളെപ്പോലും കുടിയിറക്കാൻ സിപിഐഎം അനുവദിക്കില്ല. മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകണം,” എന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
നാല് തലമുറകളായി പാരിയത്തുകാവിൽ താമസിക്കുന്നവരാണ് ഇപ്പോഴത്തെ ജനങ്ങളെന്നും, ഇവരെ ഒഴിപ്പിക്കാൻ മുൻപും കോടതി-ഉദ്യോഗസ്ഥ സംഘം എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“1957ലെ ഇ.എം.എസ് നമ്പൂതിരിപ്പാട് സർക്കാരിന്റെ കാലം മുതൽ പൊലീസ് ജനങ്ങൾക്കെതിരായ ആക്രമണ ഉപകരണമല്ല എന്ന നിലപാടാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ചത്. കഴിഞ്ഞ 14 തവണയും ഉദ്യോഗസ്ഥർ എത്തിയപ്പോൾ പൊലീസ് അതിക്രമമുണ്ടായിട്ടില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.വി. ശ്രീനിജൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ ചെറുത്തുനിൽപ്പിനെ തുടർന്നാണ് മുൻകാലങ്ങളിൽ കുടിയൊഴിപ്പിക്കൽ തടഞ്ഞതെന്നും, അന്ന് അധികാരത്തിൽ എൽഡിഎഫ് സർക്കാരായിരുന്നതിനാൽ ജനങ്ങൾക്കെതിരെ ‘കുതിരകയറൽ’ ഉണ്ടായില്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
