തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതോളം ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള സ്വർണ്ണ, വെള്ളി ഉരുപ്പടികളുടെ കണക്കുകളിൽ വൻ അവ്യക്തതയെന്ന് തിരുവാഭരണം കമ്മീഷണറുടെ കണ്ടെത്തൽ.
പല ക്ഷേത്രങ്ങളിലും സൂക്ഷിച്ചിട്ടുള്ള പ്രധാനപ്പെട്ട വസ്തുക്കൾ നെയ്യാറ്റിൻകര അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച പുതിയ പട്ടികയിൽ ഇല്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ദേവസ്വത്തിന്റെ പട്ടികയിലുള്ള സാധനങ്ങൾ എവിടെപ്പോയെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണർക്ക് കത്ത് നൽകി.
ശബരിമല സ്വർണ്ണ കൊള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര സ്വത്തുക്കളുടെ കൃത്യമായ കണക്കെടുപ്പ് ആരംഭിച്ചത്.
നെയ്യാറ്റിൻകര സബ് ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളും തിരുവാഭരണങ്ങളും പാറശാല മഹാദേവ ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്.
സ്ട്രോങ് റൂമിലുള്ള ഉരുപ്പടികളുടെ കൃത്യമായ പട്ടിക ദേവസ്വം കമ്മീഷണറുടെ കൈവശമുണ്ട്. ഇതിന് പുറമെ ഓരോ ക്ഷേത്രത്തിലും പ്രത്യേകം തിരുവാഭരണ രജിസ്റ്ററുമുണ്ട്. ഇവ ക്രോഡീകരിച്ച് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണർ തിരുവാഭരണം കമ്മീഷണർക്ക് പുതിയ റിപ്പോർട്ട് നൽകിയിരുന്നു.
കമ്മീഷണറുടെ പക്കലുള്ള പഴയ പട്ടികയും അസി. കമ്മീഷണർ നൽകിയ പുതിയ റിപ്പോർട്ടും തമ്മിൽ ഒത്തുനോക്കിയപ്പോഴാണ് പല പ്രധാന സാധനങ്ങളും കാണാനില്ലെന്ന ഗുരുതരമായ വിഷയം വ്യക്തമായത്. ചില ക്ഷേത്രങ്ങൾ നൽകിയ സ്റ്റേറ്റ്മെന്റുകളിൽ ഒട്ടും വ്യക്തതയില്ലെന്നും തിരുവാഭരണം കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
കാണാതായ പ്രധാന ഉരുപ്പടികൾ:
ഗ്രൂപ്പിലെ വിവിധ ദേവസ്വങ്ങളിൽ നിന്നും കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട വിലപിടിപ്പുള്ള ചില വസ്തുക്കൾ താഴെ പറയുന്നവയാണ്:
പാറശാല ദേവസ്വം: സ്വർണ്ണക്കട്ടി
രാമേശ്വരം ദേവസ്വം: സ്വർണ്ണത്താലികൾ
വീരണക്കാവ് ക്ഷേത്രം: വെള്ളി താമരപ്പൂവ്
പരുകളത്തൂർ ക്ഷേത്രം: വെള്ളിത്തട്ടം
കുടപ്പന ദേവസ്വം: വീരചക്രം
മുര്യങ്കര ദേവസ്വം: സ്വർണ്ണമുദ്രപ്പൊതി
ബോർഡിന്റെ കർശന നിർദ്ദേശം
ക്ഷേത്രങ്ങളിൽ നിന്നും അപ്രത്യക്ഷമായ ഈ വിലപിടിപ്പുള്ള ഉരുപ്പടികളും പൂജാസാമഗ്രികളും എവിടെയെന്ന് അടിയന്തരമായി വ്യക്തമാക്കാൻ ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ഉത്സവ ആവശ്യങ്ങൾക്കായി എടുത്ത ശേഷം തിരികെ ലോക്കറുകളിൽ വെയ്ക്കാൻ മറന്നുപോയതാണോ, അതോ ക്ഷേത്രങ്ങളിൽ നിന്ന് നഷ്ടപ്പെട്ടതാണോ എന്ന കാര്യത്തിൽ അടിയന്തരമായി വ്യക്തത വരുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാനാണ് സബ് ഗ്രൂപ്പ് അസി. കമ്മീഷണറോട് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
