കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖകൾ ചമച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് പിടികൂടാൻ സഹായകമായത് മൂന്നാം ഭാര്യ റഷീദ നൽകിയ നിർണായക വിവരങ്ങളാണെന്ന് വ്യക്തമാക്കി അന്വേഷണ സംഘം.
നജീബും റഷീദയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ തർക്കങ്ങളും അകൽച്ചയുമാണ് വർഷങ്ങളായി നടന്നുവന്നിരുന്ന അവയവക്കടത്ത്-വ്യാജരേഖ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരാൻ വഴിവച്ചത്. വ്യാജ രേഖകൾ തയ്യാറാക്കുന്നതിൽ നജീബിനെ സഹായിച്ചിരുന്ന പ്രധാന വ്യക്തികളിൽ ഒരാളായിരുന്നു റഷീദയെന്നാണ് വിവരം.
വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും അകന്നതോടെ, റഷീദ സൈബർ പൊലീസിന് നിർണായക തെളിവുകളും വിവരങ്ങളും കൈമാറുകയായിരുന്നു. മാപ്പുസാക്ഷിയാക്കണമെന്ന വ്യവസ്ഥയിലാണ് അവർ അന്വേഷണ സംഘവുമായി സഹകരിച്ചതെന്നാണ് റിപ്പോർട്ട്.
മുഖ്യപ്രതി മുഹമ്മദ് നജീബ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ നേരത്തെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.
മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നജീബ് വിദേശയാത്രകൾ നടത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ഇയാളുടെ അന്താരാഷ്ട്ര ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ ഒരു ആശുപത്രിയിൽ വച്ച് വടക്കേക്കര സ്വദേശിക്ക് അവയവദാനം നടന്ന സംഭവവുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. അവയവക്കടത്ത് റാക്കറ്റുമായി ആശുപത്രിക്ക് ബന്ധമുണ്ടോയെന്നും ഡോക്ടർമാരുടെ അറിവോടെയാണോ ഒപ്പും സീലും ദുരുപയോഗം ചെയ്തതെന്നതിലും പൊലീസ് പരിശോധന നടത്തുന്നു.
ജഡ്ജിമാരുടെ പേരിൽ പോലും വ്യാജ രേഖകൾ തയ്യാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ ടൂറിസത്തിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന കല്ലത്രസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പുകൾ നടന്നതെന്നാണ് ആരോപണം.
കേസുമായി ബന്ധപ്പെട്ട് ഫോട്ടോസ്റ്റാറ്റ് കട നടത്തിപ്പുകാരായ സണ്ണി വർഗീസ്, സിനി സണ്ണി എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
